ജോസിന്റെ സ്ഥലത്തോടു ചേർന്നുള്ള ഭാഗത്തെ റോഡ് തകർന്ന നിലയിൽ.
പയ്യാവൂർ: ചുണ്ടപ്പറമ്പ്-വെള്ളാട് മേജർ ജില്ലാ റോഡിന്റെ ഭാഗമായ വലിയഅരീക്കമല-കുടിയാൻമല റോഡിൽ മൂത്തേടത്ത് ജോസിന്റെ സ്ഥലത്തോടു ചേർന്നുള്ള ഭാഗത്തെ തോടിന് കലുങ്ക് നിർമിക്കാത്തതുമൂലം റോഡരികിലെ മണ്ണിടിഞ്ഞ് ഏതവസരത്തിലും ഗതാഗതം തടസപ്പെടാവുന്നവിധം അപകടാവസ്ഥയിലായി. റോഡിൽ ടാറിംഗ് നടത്തിയപ്പോൾ ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ ഓവുചാലിന്റെ മുകളിലൂടെ ടാറിംഗ് ചെയ്തതിനാൽ വർഷങ്ങളായി മഴക്കാലങ്ങളിലെ വെള്ളമൊഴുക്കിൽ റോഡരികിലെ മണ്ണിടിഞ്ഞ് ടാറിംഗ് വരെ എത്തിയതിനാൽ അപ്രതീക്ഷിതമായി റോഡ് ഇടിഞ്ഞുതാഴാനും വൻ അപകടത്തിനും സാധ്യതയുണ്ട്.
സമീപവാസികൾ അപകട സൂചന നൽകുന്ന ചുവന്ന റിബൺ കെട്ടിയാണു സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യമായിരുന്ന കലുങ്ക് നിർമിക്കാതെ വർഷങ്ങൾക്ക് മുമ്പ് റോഡ് ടാറിംഗ് നടത്തിയ പൊതുമരാമത്ത് വകുപ്പ് പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. റോഡിലെ കയറ്റം കുറച്ചും വീതികൂട്ടിയും മെക്കാഡം ടാറിംഗ് നടത്തുന്നതിനായി നാട്ടുകാർ സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും യാതൊരു മേൽ നടപടിയും സ്വീകരിക്കുവാൻ സർക്കാരോ ജനപ്രതിനിധികളോ ഇതുവരെ തയാറായിട്ടില്ല. ഏതുനിമിഷവും തകർന്നു വീഴാവുന്നത്ര അപകടാവസ്ഥയിലുള്ള റോഡിൽ അടിയന്തരമായി കലുങ്കോ വലിയ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ചുള്ള ഓവുചാലോ നിർമിച്ച് റോഡ് സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ എത്രയും വേഗത്തിലുണ്ടാകണമെന്നാണു പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Roadside