കോഴഞ്ചേരി താലൂക്ക് ഓഫീസ് പട്ടംകുളത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ.
പത്തനംതിട്ട: അപകടാവസ്ഥയിലെന്നു വിധിയെഴുതിയ ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക്. 24 സർക്കാർ ഓഫീസുകളും കോടതികളും സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ പകുതിയോളം ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
ഒരു കൂരയ്ക്കു കീഴിലുണ്ടായിരുന്ന ജില്ലാ ഓഫീസുകൾ അടക്കമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിന്നിച്ചിതറിയിരിക്കുന്നത്. ഇനി ഇവ തിരികെ ഒരിടത്തേക്ക് എത്താൻ വർഷങ്ങളെടുത്തേക്കും. ഇക്കാലയളവിൽ വാടക ഇനത്തിലും സർക്കാരിനു വൻ തുക ചെലവഴിക്കേണ്ടിവരും.
കോഴഞ്ചേരി താലൂക്ക് ഓഫീസ് കടമ്മനിട്ട റോഡിൽ പ്രസ്ക്ലബിനു സമീപം പട്ടംകുളം റോഡിനോടു ചേർന്ന കെട്ടിടത്തിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷനിലെ ഏറ്റവും താഴത്തെ നിലയിലായിരുന്നു താലൂക്ക് ഓഫീസ്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകൂടിയാണ് കോഴഞ്ചേരി. വിശാലമായ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനുവേണ്ടി മൂന്നുനില കെട്ടിടമാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. 85,000 രൂപയാണ് പ്രതിമാസ വാടക. പാർക്കിംഗ് സൗകര്യം അടക്കം പരിമിതമാണെങ്കിലും നഗരത്തിൽത്തന്നെ കെട്ടിടം ലഭ്യമായത് ആളുകൾക്ക് ആശ്വാസമായി. ഓഫീസ് മാറ്റത്തിന്റെ നടപടികൾ മൂന്നാഴ്ചയായി നടന്നുവരികയാണ്. തിങ്കളാഴ്ചയോടെ മിനി സിവിൽ സ്റ്റേഷനിലെ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും കംപ്യൂട്ടർ സംവിധാനങ്ങളക്കം പുതിയ ഓഫീസിൽ സജ്ജമായത് ഇന്നലെയോടെയാണ്.
പ്രൻസിപ്പൽ കൃഷി ഓഫീസ്, സബ്ട്രഷറി, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയവ നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുതുടങ്ങി.
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ് കോളജ് റോഡിൽ മണ്ണിൽ റീജൻസിയുടെ എതിർവശത്തു കാപ്പിൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് പോസ്റ്റ് ഓഫീസ് റോഡരികിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സബ് ട്രഷറി താഴെവെട്ടിപ്രം റിംഗ് റോഡിൽ പിഎസ്സി ഓഫീസിനു സമീപത്തേക്കാണ് മാറ്റിയത്. പെൻഷൻകാർക്കും മറ്റും ഇനി ഏറെ ദൂരം സഞ്ചരിച്ചെങ്കിലേ ട്രഷറിയിലെത്താൻ കഴിയൂ. മിനി സിവിൽസ്റ്റേഷനോടു ചേർന്നുള്ള ഫിനാൻഷൽ കോംപ്ലക്സിനു പ്രശ്നമില്ലാത്തതിനാൽ ജില്ലാ ട്രഷറിയും മറ്റ് ധനകാര്യ ഓഫീസുകളും ഇതേ കെട്ടിടത്തിൽ തുടരും.
കോടതികൾക്കായി ബിഎസ്എൻഎൽ ഓഫീസ് സജ്ജീകരിച്ചുവരികയാണ്. ഏഴ് കോടതികൾക്കും ഇവിടെ സ്ഥലസൗകര്യം തികയാത്തതിനാൽ മാർക്കറ്റ് റോഡിലെ ഒരു കെട്ടിടംകൂടി സജ്ജീകരിക്കും.
മിനി സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകൾക്കും കെട്ടിടങ്ങൾ ആയിട്ടുണ്ട്. ഓഫീസ്
ഉപകരണങ്ങളും ഫയലുകളുമൊക്കെ മാറ്റിക്കൊണ്ടിരിക്കയാണ്. വരും ദിവസങ്ങളിൽ മുഴുവൻ ഓഫീസുകളും ഇവിടെനിന്ന് ഒഴിയും. ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്ഥലസൗകര്യം കണക്കിലെടുത്തുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഓഫീസുകൾക്കായി കണ്ടെത്തുന്ന കെട്ടിടത്തിന്റെ വാടക സർക്കാർ നിരക്കിൽ നിർണയിച്ച് അനുമതി ലഭിക്കാനുള്ള കാലതാമസമാണ് നടപടികൾ വൈകിപ്പിക്കുന്നത്. 30,000 രൂപയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്ന ഓഫീസുകളുടെ കുറഞ്ഞ വാടക.
കെഎസ്ആർടിസി ടെർമിനലിൽ ഓഫീസുകൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്താമായിരുന്നെങ്കിലും ഇതിന് പ്രവർത്തനാനുമതി ഇതേവരെ ലഭിക്കാത്തതിനാൽ അതിനുള്ള സാധ്യതയും അസ്തമിച്ചു.
ഓഫീസ് മാറ്റത്തിനും ഫണ്ട് വേണം
മിനി സിവിൽ സ്റ്റേഷനിൽനിന്ന് ഒഴിയുന്ന ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതും ഓഫീസ് മേധാവികൾക്ക് വൻ ബാധ്യതയാണ്. ഓരോ ഓഫീസിന്റെയും മാറ്റേണ്ട സാധന സാമഗ്രികൾക്കായി ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ പണം കെട്ടിവയ്ക്കണം. ഇതു കണക്കാക്കിവരുന്ന മുറയ്ക്ക് സർക്കാർ അനുമതിയോടെ പണം കെട്ടിവയ്ക്കാനാണ് നിർദേശം. എന്നാൽ ഈ പണം സർക്കാരിൽനിന്നു സമയബന്ധിതമായി ലഭിക്കാത്തതിനാൽ ഓഫീസ് മേധാവികൾ പണം കൈയിൽനിന്നു കണ്ടെത്തേണ്ടിവരും. കോഴഞ്ചേരി താലൂക്ക് ഓഫീസ് മാറ്റത്തിന് 70,000 രൂപയാണ് കെട്ടിവച്ചത്.
അനുയോജ്യമായ കെട്ടിടം ലഭിക്കാൻ വൈകിയതും ഉയർന്ന വാടകയുമാണു ഓഫീസുകൾ മാറ്റുന്നതിന് താമസമായത്. ബലക്ഷയം കണ്ടെത്തിയതിനേത്തുടർന്ന് മാർച്ച് 30നു മുൻപായി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും മാറ്റണമെന്നായിരുന്നു നിർദേശം. കഴിഞ്ഞ മാസം ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം അന്ത്യശാസന നൽകിയതോടെയാണ് ഓഫീസ് മാറ്റം തകൃതിയിലായത്.
മൂന്നര പതിറ്റാണ്ട് പ്രായം; മിനി സിവിൽ സ്റ്റേഷൻ പൊളിക്കും
മിനി സിവിൽ സ്റ്റേഷൻ പുതിയത് നിർമിക്കുന്നതിനായി നിലവിലുള്ളത് പൊളിച്ചുനീക്കാനാണ് തീരുമാനം.
1990 മേയ് 21ന് അന്നത്തെ റവന്യു മന്ത്രി പി.എസ്. ശ്രീനിവാസനും പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് പത്തനംതിട്ടയിലെ മിനി സിവിൽസ്റ്റേഷൻ മന്ദിരം. 36 വർഷം മാത്രമാണ് കെട്ടിടത്തിനു പഴക്കം.
കോൺക്രീറ്റ് പാളികൾ അടർന്നു മാറുകയും ചോർച്ച ഉണ്ടാകുകയും ചെയ്ത കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് കെട്ടിടം എത്രയും വേഗം ഒഴിപ്പിക്കാൻ നിർദേശിച്ചത്. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 1982ൽ ജില്ല
രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.
മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് 18 വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. താത്കാലികമായി പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്നു മുന്നോട്ടു പോയത്. നിർമാണഘട്ടത്തിലെ പോരായ്മകളും സംരക്ഷണത്തിന്റെ കുറവുമാണ് പ്രധാന പ്രശ്നമായി കണ്ടത്.
കാടുകളും സസ്യങ്ങളും കെട്ടിടഭാഗങ്ങളിൽ വൻതോതിൽ വളർന്നുനിൽക്കുകയാണ്. പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ചോർച്ചയുണ്ടാകുകയും കന്പി തുരുന്പെടുക്കുകയും ചെയ്തു.
ശൗചാലയങ്ങൾ ചോർന്നൊലിച്ചതും പ്ലംബിംഗ് സംബന്ധമായ തകരാറുകൾ യഥാസമയം പരിഹരിക്കാതെയിരുന്നതും കെട്ടിടത്തിന്റെ തകർച്ച വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാതല ഓഫീസ് പ്രവർത്തിച്ച ഇടമായിരുന്നിട്ടും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് യഥാസമയം നടപടികളുണ്ടായില്ല.
Tags : Nattuvishesham Districtnews Scattered