കാട്ടാക്കട ടൗണിലെ ഗതാഗതക്കുരുക്ക്
കാട്ടാക്കട: ഓണമെത്തിയതോടെ കാട്ടാക്കടയെ വലച്ച് ഗതാഗതക്കുരുക്ക്. തലങ്ങും വിലങ്ങും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം കാറ്റിൽപ്പറത്തിയുള്ള പാർക്കിംഗാണ് വില്ലനാകുന്നത്.
കാട്ടാക്കട പട്ടണത്തിലൂടെയുള്ള യാത്ര ഇപ്പോൾ ഒച്ചിഴയും വേഗത്തിലാണ്. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആളില്ല. വീതി കുറഞ്ഞ റോഡുകളാണ് കാട്ടാക്കടയിലുള്ളത്. ആ റോഡിലാണ് അനധികൃത നിർമാണവും കൈയേറ്റവുമുള്ളത്.
പലപ്പോഴും ഗതാഗതക്കുരുക്ക് ചർച്ചചെയ്യാൻ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളും പോലീസും സംയുക്തമായി യോഗങ്ങൾ ചേരാറുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാകാറില്ല. ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ മേഖലയിൽ നടപ്പാക്കിയെങ്കിലും അതെല്ലാം പ്രഖ്യാപിച്ചതിനേക്കാൾ വേഗത്തിൽ വിസ്മൃതിയിലായി.
ജംഗ്ഷൻ വികസനത്തിനായി ഏതാണ്ട് 50 കോടി രൂപ വരെ അനുവദിച്ചതാണ്. പദ്ധതിയുടെ പാളിച്ചമൂലം ആ പണ വും വെള്ളത്തിലായി. യുഡിഎഫ് ഭരണ കാലത്ത് എം.കെ. മുനീറാണ് പദ്ധതിക്കായി തറക്കല്ലിട്ടതും പണി തുടങ്ങിയതും. എന്നാൽ പണികൾ എങ്ങുമെ ത്തിയില്ല. റോഡുകൾ വീതി കൂട്ടുക, പാർക്കിംഗ്, ട്രാഫിക്ക് സംവിധാനങ്ങളൊരുക്കുക തുടങ്ങി നിരവധി പദ്ധതികളാണ് വിഭാ വനം ചെയ്തിരുന്നതെങ്കിലും ഒന്നും നടന്നില്ല. അടുത്തകാലത്ത് പോലീസും വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. മാർക്കറ്റ് റോഡിൽ മുത്താരമ്മൻ ക്ഷേത്രം മുതൽ ഗുരുമന്ദിരം വരെ ഇടതുവശത്ത് നോ പാർക്കിംഗും വലതുവശത്ത് പാർക്കിംഗുമാണ് ഒരുക്കിയത്. ആദ്യ ഒരാഴ്ച സംവിധാനത്തോട് സഹകരിക്കാത്തവരിൽ നിന്ന് പോലീസ് പിഴയും ഈടാക്കി. എന്നാൽ ഇപ്പോൾ അതും നിലച്ചു. ഓണത്തിരക്കായതോടെ മേഖലയിൽ ഗതാഗത തടസം രൂക്ഷവുമായി.