മുളങ്കയം റോഡിലെ കൊടും വളവ്.
മുണ്ടക്കയം: മുളങ്കയം റോഡിലെ കൊടുംവളവ് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ദേശീയപാതയിൽ മുണ്ടക്കയം 34-ാംമൈലിൽനിന്ന് എരുമേലി ഭാഗത്തേക്ക് വാഹനങ്ങൾ തിരിഞ്ഞുപോകുന്ന പ്രധാന റോഡാണ് മുളങ്കയം റോഡ്. 34-ാം മൈലിൽനിന്നു തിരിഞ്ഞ് മുളങ്കയം പാലം കയറി കോസ്വേ പാലം ജംഗ്ഷനിൽ എത്തിയാണ് വാഹനങ്ങൾ മുണ്ടക്കയം ബൈപാസ് റോഡിലേക്കും എരുമേലി, കോരുത്തോട് അടക്കമുള്ള ഭാഗങ്ങളിലേക്കും പോകുന്നത്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ തീർഥാടന വാഹനങ്ങൾ മുണ്ടക്കയം ടൗണിൽ കയറാതെ 34-ാംമൈൽ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് മുളങ്കയം റോഡുവഴിയാണ് കോരുത്തോട്, എരുമേലി തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്ര തുടരുന്നത്.
എന്നാൽ, ദേശീയപാതയിൽ 34-ാം മൈൽ കവലയ്ക്കും മുളങ്കയം കവലയ്ക്കുമിടയിലുള്ള കൊടുംവളവാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. വീതി തീർത്തും കുറവുള്ള റോഡിലെ കൊടുംവളവ് വാഹന-കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി മാറുകയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ദിവസേന ഉണ്ടാകുന്നത്. വഴിപരിചയമില്ലാത്ത വാഹന യാത്രക്കാർ വേഗത്തിൽ വന്ന് കൊടും വളവ് തിരിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുകയാണ് പതിവ്. റോഡിന്റെ ഈ ഭാഗത്ത് വീതി കുറവായതിനാൽ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കഷ്ടിച്ചാണ് കടന്നുപോകാൻ സാധിക്കുന്നത്.
കൂടാതെ റോഡിന്റെ വശങ്ങളിൽ അനധികൃത പാർക്കിംഗും വ്യാപാരവും വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ശബരിമല തീർഥാടന കാലത്ത് ദിവസവും ഈ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. അടിയന്തരമായി കൊടും വളവ് നിവർത്തുന്നതിനോടൊപ്പം റോഡിന്റെ വീതി കൂട്ടി വാഹനയാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായി.
Tags : NattuVishesham DistricteNews