തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കഞ്ചാവ് പാക്കറ്റുകൾ.
പേരൂർക്കട: തിരുവനന്തപുരം എക്സൈസ് സംഘവും ആർപിഎഫും സംയുക്തമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഓപ്പറേഷനിൽ വൻതോതിൽ കഞ്ചാവ് കണ്ടെത്തി.
ഒന്പത് പേപ്പർ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന ഒന്പതുകിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു പരിശോധന.
രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവിഭാഗവും സംയുക്തമായി റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുമെന്ന് സൂചന ലഭിച്ചതോടെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ കസേരകൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു കഞ്ചാവ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ടുതന്നെ സംഘത്തിൽ ഉത്തരേന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
പ്രതികളെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ട്രെയിനിലാണ് കഞ്ചാവ് എത്തിച്ചതെന്നും പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതായും എക്സൈസ് അധികൃതർ വ്യക്തമാക്കി.
സംയുക്ത പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.സി ഗിരീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു രാജ്, പ്രിവന്റീവ് ഓഫീസർ പ്രവീൺ, റെയിൽവേ പൊലിസ് സബ് ഇൻസ്പെക്ടർമാരായ എസ്. അനൂബ്, ശ്രീ രംഗനാഥൻ, എ.എസ്.ഐ ലെനിൻ, ഹെഡ് കോൺസ്റ്റബിൾമാരായ വിനോദ് കുമാർ, പ്രശാന്ത്, മനു എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Thiruvananthapuram Railway Station