പെരുവന്താനം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നപ്പോൾ.
പെരുവന്താനം: പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ കൂട്ടമായി എത്തി കർഷകരുടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കഴിഞ്ഞവർഷം സ്വകാര്യ വ്യക്തിയുടെ വീടിനുള്ളിൽ കയറിയ കാട്ടുപന്നിക്കൂട്ടം വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്.
പലപ്പോഴും കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു പ്രദേശവാസികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലാണ് കാട്ടുപന്നി ശല്യം അതിരൂക്ഷമായിരിക്കുന്നത്. കൂടാതെ കണയങ്കവയൽ, അമലഗിരി, കപ്പലുവേങ്ങ, ടിആർ ആൻഡ് ടി തുടങ്ങിയ മേഖലകളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇതോടെയാണ് പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്ന നടപടികൾക്ക് തുടക്കമായത്.
ജനപ്രതിനിധികൾ നേരിട്ട് രംഗത്തിറങ്ങി ഷൂട്ടർ സജോയുടെ സഹായത്തോടെ കാട്ടുപന്നികളെ പിടികൂടിത്തുടങ്ങി. വ്യാഴാഴ്ച രാത്രി ഏഴോടെ പെരുവന്താനം ടൗണിൽ കെഎസ്ഇബി ഓഫീസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിലയുറപ്പിച്ച രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
വ്യാഴാഴ്ച രാവിലെ ടൗണിൽ ദേശീയപാതയിലേക്ക് കയറിയ പന്നിക്കൂട്ടം, വാഹനം വരുന്നതു കണ്ട് ഭയന്നോടുന്നതിനിടെ സമീപത്തെ ഗേറ്റിൽ കുടുങ്ങി ഒരെണ്ണം ചത്തിരുന്നു.
പന്നികളെ വേട്ടയാടുന്ന ദൗത്യത്തിനിടെ പെരുവന്താനം പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ ഷിയാസ് മൂത്തേടത്തിന് വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വെടിവച്ച് ഇവയെ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണെന്ന് ഷൂട്ടർ സജോ വർഗീസ് പറഞ്ഞു.
പന്നികളുടെ ആക്രമണം കാരണം പ്രദേശത്തെ കർഷകർക്ക് പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടാകുന്നത്. വരുന്ന ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് കാട്ടുപന്നി ശല്യം പൂർണമായും ഇല്ലാതാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
Tags : NattuVishesham DistricteNews