വായനയിൽ ഏർപ്പെട്ടിരിക്കുന്ന ശോശാമ്മ ജോസഫ്.
പുൽപ്പള്ളി: വയസ് 90 ആയെങ്കിലും ജീവിതത്തിന്റെ ഭാഗമായ പുസ്തകവായനയെ കൈവിടാൻ പുൽപ്പള്ളി താന്നിത്തെരുവ് കാഞ്ഞിരക്കാട്ട് ശോശാമ്മ ജോസഫ് ഒരുക്കമല്ല. വിശ്രമജീവിതത്തിൽ മക്കളുടെ വീടുകളിൽ കഴിയുന്പോഴും ഓരോ വീട്ടിലും ശോശാമ്മയ്ക്കായി അവർ പുസ്തകങ്ങളെത്തിച്ച് നൽകും.
വീണ്ടുമൊരു വായനാദിനം കൂടിയെത്തുന്പോൾ ശോശാമ്മയെ പോലുള്ള വായനക്കാരുള്ളിടത്തോളംകാലം വായനയ്ക്ക് മരണമില്ലെന്ന യാഥാർത്ഥ്യം അടിവരയിട്ടുറപ്പിക്കുകയാണ്. പള്ളിക്കൂടത്തിൽ അഞ്ചാംക്ലാസ് വരെയെ ശോശാമ്മ പഠിച്ചിട്ടുള്ളു. എന്നാൽ വായിക്കുന്നതാകട്ടെ ലോകപ്രസിദ്ധ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ്.
ഡാൻ ബ്രൗണിന്റെ ഡാവിഞ്ചികോഡ്, പൗലോ കൊയ്ലേയുടെ ആൽക്കമിസ്റ്റ്, ഫൊയദോർ ദൊസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും... എന്നിങ്ങനെ പോകുന്നു ശോശാമ്മയുടെ ഇഷ്ടകൃതികൾ. ഈ സാഹിത്യകാരൻമാരുടെ മറ്റ് പല കൃതികളും ശോശാമ്മ വായിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്താകാരായ എംടിയുടെയും ബഷീറിന്റെയും മുകുന്ദന്റെയുമെല്ലാം നിരവധി പുസ്തകങ്ങൾ ശോശാമ്മ വായിച്ചിട്ടുണ്ട്.
അമ്മയുടെ വായനാശീലം തിരിച്ചറിഞ്ഞ് മക്കളും കൊച്ചുമക്കളുമെല്ലാമാണ് ശോശാമ്മയ്ക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകുന്നത്. വീട്ടിൽ ചെറിയ ലൈബ്രറിയും പ്രത്യേക വായനമുറിയും ഒരുക്കിയിട്ടുണ്ടെങ്കിലും ശോശാമ്മക്കിഷ്ടം ഉമ്മറപ്പടിയിലായിരുന്ന് വായിക്കാനാണ്. ഇനിയും ഒട്ടേറെ പുസ്തകങ്ങൾ വായിക്കണമെന്നാണ് ശോശാമ്മയുടെ ആഗ്രഹം.
Tags : Local News Nattuvishesham Wayanad