കോലഞ്ചേരി: കുന്നത്തുനാട് മുൻ എംഎൽഎ പി.വി. ശ്രീനിജിന്റെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സ്ലേറ്റ് പദ്ധതിയിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ വിജിലൻസ് സംഘം ക്വിക് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുളള റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് സമർപ്പിച്ചു.
2023 ജൂലൈ 22ന് ആരംഭിച്ച സ്ലേറ്റ് പദ്ധതി മുൻ എംഎൽഎയുടെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ച് സെന്റ് തെരേസാസ് കോളജിന്റെ നേതൃത്വത്തിലായിരുന്നു നടപ്പാക്കിയത്. ബിപിസിഎലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 1.90 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 11,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പദ്ധതിക്കായി സ്കൂളുകളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ, വിദ്യാർഥികൾക്ക് നൽകിയ പരിശീലനങ്ങളുടെ വിശദാംശങ്ങൾ, പങ്കെടുത്ത ഫാക്കൽറ്റികളുടെ വിവരങ്ങൾ, ചെലവഴിച്ച തുകയുടെ കണക്കുകൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.
ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ തന്നെ ഗുരുതര പാളിച്ചകൾ സംഭവിച്ചിട്ടും രണ്ടാംഘട്ടത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചത് സംശയാസ്പദമാണെന്നും ഇതിന് പിന്നിൽ വലിയ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും ഉണ്ടായിട്ടുണ്ടെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം.
Tags : Local News Nattuvishesham Ernakulam