ഖരമാലിന്യ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പഞ്ചായത്തംഗങ്ങളുടെ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തംഗങ്ങൾക്ക് പരിശീലനം നൽകി. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ തരംതിരിക്കുക, ഗാർഹിക, സ്ഥാപന തലത്തിൽ ജൈവ മാലിന്യ സംസ്കരണം ഉറപ്പാക്കുക, കർമസേനവഴി നൂറു ശതമാനം മാലിന്യശേഖരണം നടത്തുക, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും 100 ശതമാനം യൂസർ ഫീ ശേഖരിക്കുക, വൻകിട മാലിന്യ ഉത്പാദകരെ നിരീക്ഷിക്കുക, ഡിജിറ്റൽ റിപ്പോർട്ടിംഗ് എന്നിവയാണ് പുതിയ നിയമത്തിന്റെ സവിശേഷതകൾ.
മാലിന്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാതിരിക്കുന്നത് ഗുരുതര പിഴവായി കണക്കാക്കി പിഴ ഇടാക്കും. നിയമലംഘനം നടത്തുന്നവർക്കു മാത്രമല്ല കൃത്യമായി നിർവഹിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിഴയുടെ പരിധിയിൽ വരുമെന്നതാണ് പുതുക്കിയ നിയമത്തിന്റെ പ്രത്യേകത. ഖരമാലിന്യ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ മേൽനോട്ടം അതതു ജില്ലാ കളക്ടർമാർക്കാണ്.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ദ്വിദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു മറ്റക്കര, കാഞ്ഞിരപ്പള്ളി, കോരുത്തോട്, എരുമേലി, മണിമല പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി പത്യാല, വി.എന്. പീതാംബരൻ, അമ്പിളി സജീവൻ, ലിത ഷാജി എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടികൾക്ക് റിസോഴ്സ് പേഴ്സൺമാരായ ജോയിന്റ് ബിഡിഒ വി.എ. ഷാനവാസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ. അജേഷ് കുമാർ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ജോയി മാങ്കുഴി, ഇ.എം. ഷാനിത ബീവി എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistricteNews