ആലപ്പുഴ എസ്ഡിവി ഗേൾസ് ഹൈസ്കൂളിലെ എസ്എസ്എൽ സി പരീക്ഷാ ഹാളിലേക്ക് കയറുന്നതിനു മുമ്പ് മകളുടെ കൂട്ടുകാരിക്ക് സ്നേഹചുംബനം നൽകുന്ന അമ്മ.
ആലപ്പുഴ: പത്ത്, പ്ലസ് വൺ ക്ലാസുകളിലെ പൊതുപരീക്ഷകൾ ഇന്നലെ തുടങ്ങി. പ്ലസ് ടുവിന്റേത് ഇന്നു തുടങ്ങും. 20,316 വിദ്യാർഥികളാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 10,165 ആൺകുട്ടികളും 10,151 പെൺകുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 6,479 പേർ. കുറവ് കുട്ടനാട്ടിലും- 1,811 പേർ.
ആലപ്പുഴയിൽ 6,029 പേരും ചേർത്തലയിൽ 5,997 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ രാവിലെ 9.30ന് പരീക്ഷ തുടങ്ങി. 199 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വർഷം 21,323 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്.
ഹയൽ സെക്കൻഡറി പരീക്ഷയ്ക്ക് 62,868 വിദ്യാർഥികൾ
ജില്ലയിൽ 62,868 പേരാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത്. പ്ലസ് വൺ പരീക്ഷ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷ രാവിലെയുമാണ് നടക്കുക.പ്ലസ് ടുവിന് 23493 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 22,424 പേരാണ് റെഗുലർ വിഭാഗത്തിലേത്. 10832 പെൺകുട്ടികളും 11,592 ആൺകുട്ടികളുമാണുള്ളത്. ഓപ്പൺ വിഭാഗത്തിൽ 968 പേരുണ്ട്. 442 പെൺകുട്ടികളും 526 ആൺകുട്ടികളും. ടെക്നിക്കൽ വിഭാഗത്തിലെ 101 പേരിൽ 38 പെൺകുട്ടികളും 63 ആൺകുട്ടികളുമുണ്ട്.
പ്ലസ് വണ്ണിന് 20,970 വിദ്യാർഥികൾ പരീക്ഷയെഴുതും. 20,205 പേരാണ് റെഗുലർ വിഭത്തിലുള്ളത്. ഇതിൽ 9,893 പെൺകുട്ടികളും 10,312 ആൺകുട്ടികളുമുണ്ട്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 667 പേർ (317 പെൺകുട്ടികളും 350 ആൺകുട്ടികളും), ടെക്നിക്കൽ വിഭാഗത്തിൽ 98 പേരുമാണ് (36 പെൺകുട്ടികളും 62 ആൺകുട്ടികളും) പരീക്ഷയ്ക്കെത്തുന്നത്. കൂടാതെ 18,400 പേർ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നുണ്ട്. ആകെ 119 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. 46 ഗവ. സ്കൂളുകൾ, 64 എയ്ഡഡ് സ്കൂളുകൾ, എട്ട് അൺ എയ്ഡഡ് സ്കൂളുകൾ ഒരു ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണിത്.
ഹയർസെക്കൻഡറി പരീക്ഷ 28നും എസ്എസ്എൽസി പരീക്ഷ 30 നും അവസാനിക്കും.