ത്വക്ക് രോഗം ബാധിച്ച തെരുവുനായ്.
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക്ക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞ് വ്രണങ്ങളോടെയാണ് തെരുവുനായകൾ അലഞ്ഞുനടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ച് നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്.
രോഗം ബാധിച്ച് ക്ഷീണിച്ച നായകൾ അലഞ്ഞുനടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
നഗരസഭ ചെയ്യേണ്ടത്
അടിയന്തര നടപടിവേണമെന്ന്
കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം
ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നുപിടിക്കുന്ന രോമം പൊഴിഞ്ഞ് വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്ന് നഗരസഭാ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്ററിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിന് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
നഗരത്തിലെ തെരുവുനായ്ക്കൾക്കിടയിൽ രോഗം വ്യാപിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനും വിവിധ വാർഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രത്യേക നഗരസഭ കൗൺസിൽ വിളിക്കണമെന്നും വിഷ്ണു ആവശ്യപ്പെട്ടു.
Tags : Street dogs nattuvishesham local news