കണ്ണൂർ: തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേർ മരിച്ച സംഭവത്തെ തുടർന്ന് ജില്ലയിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ജില്ലയിലെ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 12 സർക്കിൾ ഇൻസ്പെക്ടർമാർ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. മസാലപ്പൊടികൾ, ശർക്കര, വിനാഗിരി, സോയ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പരിശോധനയിൽ കൂടുതലായും ജില്ലയിൽ മായം കണ്ടെത്തിയിട്ടുള്ളത്. കച്ചവട സ്ഥാപനങ്ങൾ കൂടുതലുള്ള ഇരിക്കൂർ, മട്ടന്നൂർ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലാബ് പരിശോധനയിൽ ഭക്ഷ്യവസ്തുക്കളിൽ മായം സ്ഥിരീകരിക്കപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കേസുകൾ ഗുരുതരമായാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. മായം സ്ഥിരീകരിച്ചാൽ ഉടൻ കട അടയ്ക്കാനുള്ള നിർദേശം നല്കും. സാമ്പിൾ പരിശോധനാഫലം 14 ദിവസങ്ങൾക്ക് ശേഷമാണ് ലഭിക്കുക. പിന്നീടാണ്, തുടർനടപടികളിലേക്ക് നീങ്ങുക.
2025 എപ്രിൽമുതൽ 2026 ജനുവരിവരെ കണ്ണൂരിൽ 4551 പരിശോധനകൾ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതിൽ 6,117 സാമ്പിളുകൾ പരിശോധിക്കുകയും സാമ്പിൾ പരിശോധനയിൽ 38 എണ്ണം ശരീരത്തിന് ഹാനികരമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2026 ജനുവരിവരെയുള്ള കണക്ക് പ്രകാരം 507 നിയമലംഘന കേസുകളിലായി ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം 1,08, 600 രൂപ പിഴ ചുമത്തിയിട്ടുണ്ട്.