ഷൊർണൂർ: ടാറിനു വില വർധിച്ചു, കുളപ്പുള്ളി-ഷൊർണൂർ പാത നിർമാണം തുടരാനാവില്ലെന്ന് കരാറുകാർ. ടാറിനു വില വർധിച്ചെന്ന് കാണിച്ച് പൊതുമരാമത്തുവകുപ്പിന് കത്ത് നൽകിയതിനുപിന്നാലെ നിർമാണ പ്രവൃത്തികൾ ഇവർ നിർത്തി.
കുളപ്പുള്ളി-ഷൊർണൂർ ടൗൺ-എസ്എംപി കവല പാതയും പൊതുവാൾ ജംഗ്ഷൻ-കൊച്ചിൻ പാലം പാതയും നിർമാണം പൂർണമായും അവസാനിച്ച സ്ഥിതിയാണ്.
അഞ്ച് വർഷത്തോളമായി നടക്കുന്ന പ്രവൃത്തികളാണിപ്പോഴും അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്. രണ്ടിന്റേയും നിർമാണം രണ്ട് കരാറുകാരാണ് ഏറ്റെടുത്തിരുന്നത്.
ഇവർ നിർമാണം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. അതുകൊണ്ടുതന്നെ പലതവണ കരാറിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു. രണ്ടുപേരും കോടതിയെ സമീപിച്ച് തുടർപ്രവൃത്തികൾ ഏറ്റെടുത്തെങ്കിലും നിർമാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
ഒടുവിൽ സൂപ്രണ്ടിംഗ് എൻജിനീയർ വഴി നിർദേശിച്ച നിർമാണത്തിനുള്ള സമയവുംകഴിഞ്ഞു.
ഇതിനിടെയാണ് ടാറിന് വിലവർധിച്ചതിനാൽ നിർമാണം പുനരാരംഭിക്കാനാവില്ലെന്ന് അറിയിച്ച് ഇരുവരും കത്ത് നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
കുളപ്പുള്ളി-ഷൊർണൂർ ടൗൺ-എസ്എംപി കവല പാത പൂർണമായും തകർന്ന അവസ്ഥയിലാണ്.
ഇതുവഴിയാണ് തൃശൂർ മെഡിക്കൽ കോളജിലേക്കുൾപ്പെടെ വാഹനങ്ങൾ പോകേണ്ടത്.
Tags : continue Nattuvishesham district news