കോന്നി: കൊടും ചൂടിൽ കാടിനുള്ളിലും വെള്ളവും തീറ്റയുമില്ലാതായതോടെ വന്യമൃഗങ്ങളും പുറത്തേക്ക്. വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളും തോടുകളും വറ്റിവരണ്ടതോടെ വന്യജീവികൾ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഒറ്റപ്പെട്ട വേനൽമഴ മാത്രമാണ് കാടിനും വന്യമൃഗങ്ങൾക്കും നേരിയ ആശ്വാസമാകുന്നത്.കഴിഞ്ഞ മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നത് കാടിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉൾവനങ്ങളിലെ കുളങ്ങളും അരുവികളും വറ്റിയതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾ ജലത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ഇതിനൊപ്പം പുല്ലും സസ്യങ്ങളും കരിഞ്ഞുണങ്ങിയത് സസ്യഭുക്കുകളായ ജീവികളുടെ ഭക്ഷണത്തെയും ബാധിച്ചു. ഇത് പലപ്പോഴും മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്.പകൽസമയത്തെ അസഹനീയമായ ചൂട് കാരണം മൃഗങ്ങൾ കാടിനുള്ളിലെ തണൽ തേടി ഒതുങ്ങിക്കൂടുകയാണ്.
മുൻകരുതലുമായി വനംവകുപ്പ്
കൊടുംചൂടിൽ വന്യമൃഗങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകർ പറഞ്ഞു.വനത്തിനുള്ളിൽ നിർമിച്ചിട്ടുള്ള കൃത്രിമ ജലസംഭരണികളിൽ വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. വേനൽമഴ ലഭിച്ചെങ്കിലും അധികൃതർ ജാഗ്രത തുടരുകയാണ്. ലന്റന പോലുള്ള അധിനിവേശ സസ്യങ്ങൾ കാട്ടുതീ പടരാൻ കാരണമാകുമെന്നതിനാൽ ഫയർ ലൈനുകൾ തെളിക്കുന്ന ജോലികളും സജീവമാണ്.
ഇടയ്ക്കു ലഭിക്കുന്ന വേനൽമഴ നേരിയ ആശ്വാസമാകുന്നുണ്ട്. നീർച്ചാലുകൾ സജീവമായിട്ടില്ലെങ്കിലും കുളങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ മഴ കാരണമായി. മഴ പെയ്തതോടെ കാടിന്റെ പച്ചപ്പ് തിരികെ വരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, വേനൽ ഇനിയും കടുക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രതയിലാണ് വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും.