കോഴിക്കോട്: വായന ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകണത്തിനും അതുവഴി സമൂഹ രൂപീകരണത്തിനും ഏറെ പങ്കു വഹിക്കുന്നുണ്ട്. കുട്ടികൾ ആയിരിക്കുന്പോൾ തന്നെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടേണ്ടതുണ്ട്. കുട്ടികളുടെ ചിന്താശേഷിയെ വായനെ ഏറെ സ്വാധീനിക്കുന്നുണ്ട്. അത്തരത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ സ്വധീനിച്ച വായനാനുഭവങ്ങളുമാണ് വിദ്യാർഥികൾ ഇവിടെ പങ്കുവയ്ക്കുന്നത്.
‘വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക’
അറിവു നേടുന്നതിനുള്ള ഉപാധിയാണല്ലോ വായന. അതുകൊണ്ടു തന്നെ നാം വായനയ്ക്ക് ഏറെ പ്രധാന്യം നല്‍കേണ്ടതുണ്ട്. വായിക്കുക, അത് നിങ്ങളെ ഒരു പൂര്‍ണ മനുഷ്യനാക്കും എന്ന ഫ്രാന്‍സീസ് ബേക്കണിന്റെ വാക്കുകളെ മാര്ഗദീപമാക്കി വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക.
സാങ്കേതികമായി വന്ന മാറ്റങ്ങള്‍ വായനയില്‍ ഉണ്ടാക്കിയിരിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നികത്തേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ഇത് ഉള്‍ക്കൊണ്ട് വളരുന്ന തലമുറ പുതിയ വായനാരീതികള്‍ സ്വായത്തമാക്കി മുന്നേറണം.
കെ. ഫാത്തിമ സഫ.
പ്രൊവിഡന്‍സ്
ഗേള്‍സ് എച്ച്എസ്എസ്,
കോഴിക്കോട്.
‘വായന ലഹരിയായി മാറണം’
വായനയുടെ വസന്തം തീര്‍ക്കാന്‍ ലൈബ്രറികള്‍ സ്ഥാപിച്ച പി.എം. പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനം. ശരീരത്തിന് ഭക്ഷണം എന്നതുപോലെ മനസിന്റെ പോഷകാഹാരമാണ് വായന. നമ്മോടെന്നും ചേര്‍ന്നു നില്ക്കുന്ന, കൂടെ നടക്കുന്ന, നമ്മെ മനസിലാക്കുന്ന കൂട്ടുകാരായി, സന്തതസഹചാരിയായി നമ്മുടെ ചിന്തകളെ പരിപോഷിപ്പിക്കുന്ന പുസ്തകങ്ങള്‍ വായനയുടെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്നു.
ലഹരിയുടെ ഈ ലോകത്തില്‍ വായന ലഹരിയായി മാറേണ്ടുന്ന, വായനയെ സ്വന്തമാക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. മനസിന് ശാന്തതയും ചിന്തകള്‍ക്ക് പരിപോഷണവും നല്കുന്ന വായനയെ നമുക്കു പ്രോത്സാഹിപ്പിക്കാം. പുസ്തകത്തെ കൂട്ടുകാരാക്കാം.വായനയില്‍ സര്‍ഗാത്മകതയുടെ ലോകം തീര്‍ക്കാം. ഏവര്‍ക്കും വായനാദിനാശംസകള്‍.
തേജാലക്ഷ്മി.
വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്എസ്എസ് പത്താം ക്ലാസ്
വിദ്യാര്‍ഥിനി.
‘പ്രതിസന്ധികളെ തരണം ചെയ്യാനൊരു ഓർമക്കുറിപ്പ്’
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു പുസ്തകം വായിക്കുകയുണ്ടായി. അതെന്നെ എത്രത്തോളം സ്വാധീനിച്ചു എന്ന് വാക്കുകളിലൂടെ വര്‍ണിക്കാന്‍ സാധിക്കില്ല. ബാബു ഏബ്രഹാം രചിച്ച "കമ്പിളിക്കണ്ടത്തെ കല്ഭരണികള്' എന്ന ഓര്‍മക്കുറിപ്പാണത്. ജീവിതാനുഭവങ്ങളുടെയും പോരാട്ടങ്ങളുടെയും ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് ഈ പുസ്തകം.
ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ബാല്യകാല ജീവിതത്തില്‍ നിന്ന് ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന കഥാകൃത്തിന്റെ അനുഭവങ്ങളാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ മഹത്വം, അമ്മയുടെ സ്നേഹവും ത്യാഗവും ജീവിതമൂല്യങ്ങളുടെ പ്രാധാന്യം എന്നിവ ഈ കൃതിയുടെ പ്രധാന പ്രമേയങ്ങളാണ്.
ലളിതവും ഹൃദയസ്പര്‍ശിയുമായ ഭാഷാശൈലി വായനക്കാരെ കഥയോട് കൂടുതല്‍ അടുപ്പിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും വിജയത്തിലേക്ക് മുന്നേറാനും നാമോരോരുത്തര്‍ക്ക് പ്രചോദനം നല്കുന്ന മികച്ച ഒരു ഓര്മക്കുറിപ്പാണ് ഈ പുസ്തകം.
‘ഓരോ പുസ്തകവും പുതിയ ലോകത്തേക്ക് വാതില്‍ തുറക്കുന്നു’
ഓരോ പുസ്തകവും ഒരു പുതിയ അനുഭവവും വെളിച്ചവും നല്കുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ നാം വെറും അക്ഷരങ്ങള്‍ വായിക്കുകയല്ല ചെയ്യുന്നത്. അതിലൂടെ മറ്റൊരാളുടെ അനുഭവങ്ങളും ചിന്തകളും ജീവിതപാഠങ്ങളും അറിയുകയാണ്.
ഓരോ പുസ്തകത്തിനും നമ്മെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാനും ലോകത്തെ മറ്റൊരു കാഴ്ച്ചപ്പാടില്‍ കാണാനും സഹായിക്കുന്നു. ചില പുസ്തകങ്ങള്‍ അറിവ് വര്‍ധിപ്പിക്കുമ്പോള്‍ മറ്റു ചിലത് ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ചിലപ്പോള്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസവും നല്കുന്നു. വായനയിലൂടെ മനുഷ്യര്‍ അറിവില്‍ മാത്രമല്ല വ്യക്തിത്വത്തിലും വളരുന്നു.
ചുരുക്കത്തില്‍ ഓരോ പുസ്തകവും ഒരു പുതിയ ലോകത്തിന്റെ വാതില്‍ തുറക്കുന്നു. ഓരോ വായനയും നമ്മുടെ ചിന്തകള്‍ക്ക് പുതിയ വെളിച്ചം പകരുന്നു. അതുപോലെ തന്നെ പത്രവായനയും കുട്ടികളുടെ അറിവും പൊതുവിജ്ഞാനവും വര്‍ധിപ്പിക്കാന്‍ വളരെ സഹായകരമാണ്. ഇത് ഭാഷാപരമായ കഴിവുകളും വായനാശീലവും മെച്ചപ്പെടുത്തി ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
ശിഖ ബാബു.
ഒന്‍പതാം ക്ലാസ്,
സെന്റ് ജോസഫ്സ്
എച്ച്എസ്എസ്,
കോടഞ്ചേരി.
(ദീപിക കളര്‍ ഇന്ത്യ സീസണ് 3 ജേതാവ്)
Tags : Local News Nattuvishesham Kozhikode