ആലക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങൾക്കും ശേഷം നിർമാണ പ്രവൃത്തി ആരംഭിച്ച കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തിന്റെ പാർശ്വഭിത്തിയുടെ നിർമാണം നിലച്ചു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തകർന്നുവീണ സ്കൂൾ മതിലിന്റെ നിർമാണം പൂർത്തീകരിക്കാത്തത് നാട്ടുകാർക്കും സ്കൂൾ അധികൃതർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
രണ്ടു വർഷം മുമ്പാണ് ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരം സ്കൂൾ മുറ്റത്തിന്റെ കെട്ട് ശക്തമായ മഴയിൽ ഇടിഞ്ഞു വീണത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിന്റെ തകർന്ന മതിൽ പുനർനിർമിക്കുന്നതിനു കഴിഞ്ഞ വർഷം ടെൻഡർ നൽകി എങ്കിലും നിർമാണ പ്രവർത്തി ആരംഭിച്ചിരുന്നില്ല.
ഇതോടെ കഴിഞ്ഞ മഴക്കാലത്ത് വിദ്യാർഥികളും അധ്യാപകരും പിടിഎയും വളരെ ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്. ഈ വർഷം തുടക്കത്തിൽ ആരംഭിച്ച പണി രണ്ടു മാസത്തിനകം പൂർത്തീകരി ക്കേണ്ടതായിരുന്നു.
എന്നാൽ മാസങ്ങളായി നിർമാണ പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്. ആറുമീറ്ററോളം ഉയരത്തിലും 55 മീറ്ററോളം നീളത്തിലുമാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്. കെട്ട് തകർന്നിട്ട് അധികൃതർ തിരിഞ്ഞു നോക്കാതെ വന്നതോടെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
കാലവർഷം ആരംഭിച്ചാൽ വെള്ളം ഒഴുകി മതിൽ വീണ്ടും തകരാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഉദയഗിരി പഞ്ചായത്ത് ഭരണ സമിതി വിദ്യാഭ്യാസവകുപ്പിനും ജില്ലാ പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിട്ടുണ്ട്.
Tags : nattu vishesham side wall Karthikapuram