ഇലന്തൂർ പാടത്തെ കപ്പ കൃഷി
ഇലന്തൂർ ഇനി കപ്പയുടെ ബ്രാൻഡാകും. പുല്ലാട് കപ്പയും പുളിക്കീഴ് കപ്പയും ജില്ലയിൽ പേരെടുത്തതാണെങ്കിൽ ഇലന്തൂരും കപ്പയുടെ പേരിൽ ഇനി അറിയപ്പെടും. കപ്പകൃഷിയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലന്തൂർ. വർഷം മുഴുവൻ വിളവെടുക്കാൻ പാകത്തിലാണ് കൃഷി. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ ബ്ലോക്ക് ഓഫീസിനു സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടത്താണ് കപ്പകൃഷിയുടെ കേന്ദ്രം. ഒരു സീസണിൽ 20 ലക്ഷം രൂപയുടെ വരുമാനം കർഷകർക്ക് ലഭിക്കുന്നു.
സീസണിൽ 20,000 മൂട് കപ്പ വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പയ്ക്ക് 100 രൂപ വിലയ്ക്കാണ് വില്പന. ബ്ലോക്ക് ടീക്ക് സമീപവും ധന്വന്തരി ക്ഷേത്രത്തിനു സമീപത്തും കൃഷിയുണ്ട്. ബ്ലോക്കുപടി ഉൾപ്പെടെ ഇലന്തൂരിൽതന്നെ കപ്പവിപണികൾ സജീവമാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യാപാരികൾ കപ്പ വാങ്ങാൻ ഇലന്തൂരിൽ എത്തുന്നു. വർഷങ്ങളായി നെൽകൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പ കൃഷിയിലേക്കു വഴി മാറിയത്.
നെൽകൃഷി ലാഭകരമല്ലാതെ വന്നതോടെ ഏത്തവാഴ, പച്ചക്കറി എന്നിവയിലേക്കും പിന്നീട് കപ്പയിലേക്കും കർഷകർ തിരിയുകയായിരുനു. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും കർഷകർ കപ്പ കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തിൽപ്പെട്ട കപ്പകളാണ് കൂടുതലായി കൃഷി ചെയ്യുന്നത് . ഒന്പതു മാസം നീളുന്നതാണ് ഒരു കൃഷി കാലയളവ്. അതു വിളവെടുത്താൽ അടുത്ത കൃഷിക്കായി പാടം ഒരുങ്ങും. കർഷകർ വ്യത്യസ്ത സമയങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ വർഷം മുഴുവൻ നാട്ടിൽ കപ്പ ലഭ്യമാകും.
ആകെയുള്ള പാടശേഖരങ്ങളിൽ ആറ് ഏക്കറും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത് പരിയാരം സ്വദേശികളായ സോമരാജൻ, മധു, രാമചന്ദ്രൻ എന്നിവർ ചേർന്ന സംഘമാണ്. ഒരു സീസണിൽ 13,000 കപ്പ കൃഷി ചെയ്യുന്നുണ്ടെന്നും 52 മെട്രിക് ടൺ വിളവ് ലഭിക്കുന്നുണ്ടെന്നുംകർഷകനായ സോമരാജൻ പറഞ്ഞു. മഴക്കാലത്തു വെള്ളക്കെട്ട് ഒഴിവാക്കാനായാൽ കൂടുതൽ വിളവു ലഭിക്കുമെന്നും വാർഡ് മെംബർ അനിതാ സോമൻ ചൂണ്ടിക്കാട്ടി.
കപ്പകൃഷി വ്യാപകമാക്കി ഇലന്തൂരിന്റെ ഒരു ബ്രാൻഡായി ഇതിനെ മാറ്റാൻ പദ്ധതിയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ സാം ചെന്പകത്തിലും കൃഷി ഓഫീസർ അരുണിമയും പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാക്കും. മറ്റു സഹായങ്ങളും ലഭ്യമാക്കും. കപ്പ കർഷകരുടെ യോഗം വിളിക്കാനും ആലോചനയുണ്ടെന്ന് ഇവർ പറഞ്ഞു.