തിരുവല്ല: സാന്പത്തിക പരാധീനതകൾക്കിടെ സഹപാഠികളായിരുന്നവർ നിർമിച്ചു നൽകിയ കടയിൽ നടന്ന മോഷണം യുവതിയുടെ പ്രതീക്ഷകളെ തകർത്തു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ജംഗ്ഷനിൽ തിരുമൂലപുരം തേവർമലയിൽ ബീനാ ജോസഫ് സ്വയം തൊഴിൽ ചെയ്ത് ഉപജീവനം നടത്തിവന്ന കടയാണ് കഴിഞ്ഞദിവസം രാത്രി കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. കടയിലുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളും വഞ്ചിപ്പെട്ടിയിൽ സൂക്ഷിച്ച 2700 രൂപയും നഷ്ടപ്പെട്ടു. പരാതി നൽകിയതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കടയുടമയായ ബീനാ ജോസഫിന്റെ മൊഴിയെടുത്തു.
തിരുവല്ല ബൈപാസ് പുഷ്പഗിരി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കടയുടെ പരിസരത്തെ സിസിടിവി പരിശോധിച്ചതായി പോലീസ് അറിയിച്ചു.
പക്ഷേ പ്രതികളെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ ആയിട്ടില്ല. നിത്യച്ചെലവിനു മാർഗമില്ലാതെ വന്നതോടെ കൈക്കുഞ്ഞുമായി ബസ് സ്റ്റാൻഡിലും ബൈപാസിലും ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന ബീനയെ സഹപാഠികൾ തിരിച്ചറിഞ്ഞ് കട നിർമിച്ച് സഹായിക്കുകയായിരുന്നു.
ഡിഗ്രി വരെ പഠിച്ച ബീന പല ജോലികൾക്കും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ലോട്ടറി വില്പനയിലേക്ക് കടന്നത്. ചങ്ങനാശേരി എൻഎസ്എസ് കോളജിലെ 2011 ബിരുദ ബാച്ചിലെ പൂർവവിദ്യാർഥി കൂടിയായ ബീനാ ജോസഫിനു വേണ്ടി പൂർവവിദ്യാർഥികൾ രൂപീകരിച്ച ഓർമക്കൂട്ട് കൂട്ടായ്മയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചു നിർമിച്ചതായിരുന്നു കട. ലോട്ടറി വില്പനയും കടയിലുണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്ന ലോട്ടറി വീട്ടിലേക്ക് തലേന്നു കൊണ്ടുപോയിരുന്നതിനാൽ അതു നഷ്ടപ്പെട്ടിട്ടില്ല.
12 വയസുള്ള മകളും ആറുമാസമായ മകനുമായി ഭർത്താവ് വർഗീസിനൊപ്പം തിരുമൂലപുരത്തെ അവരുടെ കുടുംബ വീട്ടിലാണ് താമസം.വർഗീസ് തിരുവനന്തപുരത്ത് ആയുർവേദാശുപത്രിയിലെ പാചക ജോലിക്കാരനാണ്.