ആറാട്ടുപുഴ മന്ദാരംകടവിൽ നടന്ന കർക്കടക വാവുബലി തർപ്പണം.
തിരുവില്വാമല: സ്നാനഘട്ടങ്ങളിൽ ഓർമകൾ ഈറനണിഞ്ഞു. പിതൃമോക്ഷ പ്രാ പ്തിക്കായി പാമ്പാടി ഐവർമഠം ക്ഷേത്ര പരിസരത്തെ നിളാതീരത്ത് വിശ്വാസികൾ പിതൃതർപ്പണം നടത്തി.
പാമ്പാടി ഐവർമഠം ക്ഷേത്രപരിസരത്തെ ഭാരതപ്പുഴയോരത്ത് കർക്കടകമാസത്തിലെ കറുത്തവാവ് ദിനത്തിൽ പുലർച്ചെ മൂന്നിന് പിതൃതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. അതിരാവിലെത്തന്നെ ഐവർമഠം ക്ഷേത്രപരിസരം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. പുഴയിലെ സ്നാനത്തിനുശേഷം ഈറനുടുത്ത് പരികർമ്മികൾ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രാർഥനാപൂർവം നിളയിൽ മുങ്ങിനിവർന്നു.
ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് നിളയോരത്ത് ഒരുക്കിയിരുന്നത്. പുഴയോരത്ത് പ്രത്യേകം പന്തലും തിരക്ക് നിയന്ത്രിക്കാനായി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടറുകളും തുറന്നു പ്രവർത്തിച്ചിരുന്നു. കർക്കടകവാവിനോടനുബന്ധിച്ച് ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കായിരുന്നു. നിളാതീരത്ത് ബലിതർപ്പണം കഴിഞ്ഞ് വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയാണു ഭക്തർ മടങ്ങിയത്.
ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം, രമേഷ് കോരപ്പത്ത്, ബ്രാഹ്മണസഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കർക്കടകവാവ് ബലിതർപ്പണച്ചടങ്ങുകൾക്കു ജില്ലയിലെ പ്രധാനകേന്ദ്രമായ പാമ്പാടി ഐവർമഠത്തിനുപുറമേ മറ്റു സ്നാനഘട്ടങ്ങളിലും ധാരാളമാളുകൾ ബലിയിടാൻ എത്തിയിരുന്നു.
അതിരാവിലെ മുതൽ പുഴയോരത്ത് സേവാഭാരതിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണവും ഉണ്ടായിരുന്നു.
പഞ്ചവടിതീരം ജനസാഗരം
ചാവക്കാട്: മൺമറഞ്ഞവരുടെ ഓർമയിൽ വിതുമ്പി വാ കടപ്പുറം. കർക്കടക വാവിൽ പിതൃബലിതർപ്പണത്തിനായി പഞ്ചവടി കടപ്പുറത്തെത്തിയത് ആയിരങ്ങൾ.
പ്രസിദ്ധ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ വാ കടപ്പുറത്ത് ഒരുക്കിയ പിതൃബലി തർപ്പണത്തിൽ പങ്കെടുക്കാൻ ചൊവ്വാ ഴ്ച രാത്രി മുതൽ വിശ്വാസികൾ എത്തിയിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മുതൽ രാവിലെ ഒമ്പതുവരെയായിരുന്നു ബലിയിടൽ. പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ യജ്ഞശാലയിലാണ് ചടങ്ങുകൾ നടന്നത്.
ഒരേസമയം ആയിരം പേർക്ക് ബലിയിടാനുളള പന്തൽ കടപ്പുറത്ത് ഒരുക്കിയിട്ടുണ്ടായിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 10, 000 ൽ അധികംപേർ ബലിതർപ്പണത്തിനു ശീട്ടാക്കിയിരുന്നു.
ബലിയിടാൻ എത്തിയ മുഴുവൻപേർക്കും പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വാക്കയിൽ വിശ്വനാഥൻ, വിക്രമൻ താമരശേ രി, ബാലൻ കൊഴപ്പാട്ട്, ഷനിൽകുമാർ ചന്തിരുത്തിയിൽ, വിനയദാസ് താമരശേരി തുടങ്ങിയവർ നേതൃത്വം നൽകി.
ക്ഷേത്രം മേൽശാന്തി സുമേഷ്ശർമ, ശാന്തിമാരായ നിഖിൽ, സന്തോഷ്, അരുൺ, ലൈവാഷ്, വിനീഷ് തുടങ്ങിയവർ കാർമികത്വംവഹിച്ചു.
Tags : Nattuvishesham Districtnews Thousands