ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെയും ഒപ്പമുള്ളവരുടേയും ആവേശം.
മലപ്പുറം: ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം വൻ ആഘോഷമാക്കി ജില്ലയിലെ ഫുട്ബോൾ ആരാധകർ. ഞായർ രാത്രി 12.30ന് നടന്ന മത്സരത്തിനുള്ള തയാറെടുപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആരാധക കൂട്ടായ്മകളുടെ നേതൃത്വത്തിൽ രാവിലെ മുതലേ ആരംഭിച്ചിരുന്നു. അർജന്റീന- സ്പെയിൻ ഫൈനൽ മത്സരം കാണാൻ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ
വിദ്യാർഥികളും മത്സരം കാണാൻ സജ്ജമായിരുന്നു.
വീടുകളിൽ നിന്ന് കളി കാണുന്നതിനു പകരം പൊതുയിടങ്ങളിലും ടൗണിലെ കെട്ടിടങ്ങളുടെ വിശാലമായ മുറ്റത്തും ക്ലബുകളിലും ബിഗ് സ്ക്രീൻ സ്ഥാപിച്ചാണ് ആരാധക കൂട്ടായ്മകൾ മത്സരം കാണാൻ സൗകര്യമൊരുക്കിയത്. മുന്പെങ്ങുമില്ലാത്ത വിധം ഇത്തവണ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ജില്ലയിലെ ഓരോ ദിക്കിലും കാണപ്പെട്ടത്. കുടുംബത്തോടൊപ്പമാണ് ഒട്ടനവധി പേർ കളികാണാൻ എത്തിയിരുന്നത്.
ചിലയിടങ്ങളിൽ പന്തൽ ഇട്ടാണ് വേദിയൊരുക്കിയത്. ഇരിപ്പിടത്തിനായി കസേരകളും ഒരുക്കിയതിനാൽ എല്ലാവർക്കും കളികാണാൻ സൗകര്യമായി. മലപ്പുറം ടൗണ് ഹാളിൽ വ്യാപാരി യൂത്ത് വിംഗും ആരാധക കൂട്ടായ്മയും ചേർന്ന് ബിഗ് സ്ക്രീനിൽ കളിയൊരുക്കിയിരുന്നു. ഹാൾ സൗജന്യമായി നഗരസഭ വിട്ടുനൽകി.
മത്സരം കാണാൻ മന്ത്രി എ.പി. അനിൽകുമാർ, നഗരസഭാ ചെയർപേഴ്സണ് വി. റിനീഷ, വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ എന്നിവർ എത്തിയിരുന്നു. മലപ്പുറം കിഴക്കേത്തല യൂത്ത്സ് ക്ലബും കൂറ്റൻ സ്ക്രീൻ ഒരുക്കി മത്സരം സംഘടിപ്പിച്ചിരുന്നു. ഇവിടെയെല്ലാം ആയിരങ്ങളാണ് മത്സരം കാണാനെത്തിയിരുന്നത്.
നിലന്പൂരിൽ ഫാൻസുകളുടെ ചേരിതിരിഞ്ഞുള്ള ആക്രോശവും വെല്ലുവിളികളൊന്നുമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്കൊപ്പം ബിഗ് സ്ക്രീനിലൂടെ കളി കണ്ടത് നിലന്പൂരിന്റെ ഒരുമയുടെ കളിക്കാഴ്ചയായി. നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലും എടക്കര ടൗണിലുമായി രണ്ടിടത്താണ് എംഎൽഎ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ബിഗ്സ്ക്രീൻ സൗകര്യമൊരുക്കിയത്. കളി കാണാൻ എംഎൽഎ ഒപ്പമുണ്ടാകണമെന്ന് രണ്ടിടത്തും നിർബന്ധമായതോടെ ഒന്നാം പകുതി എടക്കരയിലും രണ്ടാം പകുതി ചന്തക്കുന്ന് ബസ് സ്റ്റാൻഡിലുമായാണ് ഷൗക്കത്ത് കളി കണ്ടത്. എല്ലായിടത്തും അർജന്റീന ആരാധകർ അർജന്റീനയുടെ ജേഴ്സി അണിഞ്ഞാണ് എത്തിയിരുന്നത്. ചങ്ങരംകുളം മേഖല അർജന്റീന ഫാൻസ് ഹൈവെ ജംഗ്ഷനിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 2000ത്തിലധികം ഫുട്ബോൾ പ്രേമികളാണ് ഇവിടെയെത്തിയത്. തിരൂരിലും വൻ ജനക്കൂട്ടമായിരുന്നു കാണപ്പെട്ടത്.
അർജന്റീനയ്ക്കെതിരേ സ്പെയിനിനോടൊപ്പം മറ്റു ടീമുകളുടെ ആരാധകരും
മലപ്പുറം: ജില്ലയിൽ അർജന്റീന, ബ്രസീൽ ആരാധകരാണ് കൂടുതൽ. സ്പെയിനിന് തുടക്കത്തിൽ കാര്യമായി ആരാധകരില്ലായിരുന്നു. എന്നാൽ നോർവെയോട് തോറ്റ് ബ്രസീൽ ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായതോടെ ബ്രസീൽ ആരാധകരിൽ മിക്കവരും അർജന്റീനയോടും അവരുടെ നായകൻ മെസിയോടുമുള്ള വിരോധത്തിൽ സ്പെയിനിനൊപ്പം ചേർന്നു.
ഇതുപോലെ പോർച്ചുഗൽ ആരാധകരും ജർമൻ ആരാധകരും ഇംഗ്ലണ്ട് ആരാധകരും കൂടി അർജന്റീനയ്ക്കെതിരേ രംഗത്തുവരികയായിരുന്നു. ഈജിപ്തിനെതിരേയുള്ള അർജന്റീനയുടെ ജയവും റഫറിയുടെ ഇടപെടലും ആരോപിച്ചായിരുന്നു പലരും അർജന്റീനയ്ക്കെതിരേ തിരിഞ്ഞത്. അതുപോലെ മെസി തുടർച്ചയായി രണ്ടു തവണ കിരീടമുയർത്തുമെന്ന് കരുതി നിരാശ പൂണ്ട് മറുകണ്ടം ചാടിയവരുമുണ്ട്. എന്നാൽ അർജന്റീന പക്ഷക്കാർ വൻ ആവേശത്തിലായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച പ്രകടനം പുറത്തെടുത്താൽ സ്പെയിനിനെതിരേ അർജന്റീന ചാന്പ്യൻമാരാകുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സ്പെയിൻ ആധിപത്യം സ്ഥാപിച്ചതോടെ അർജന്റീനയ്ക്കെതിരേ വേദികളിൽ കൂവലും അട്ടഹാസങ്ങളും മുഴങ്ങി.
പന്ത് കിട്ടാതെ മെസിയും സംഘവും മൈതാനത്ത് ഒറ്റപ്പെട്ട കാഴ്ചകൾ അർജന്റീനൻ വിരോധികൾ ആഘോഷമാക്കിയപ്പോൾ അർജന്റീന പക്ഷക്കാർ കടുത്ത നിരാശയിലും അന്പരന്നും നിൽക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് അധികസമയത്തേക്ക് മത്സരം കടന്നപ്പോൾ ഷൂട്ടൗട്ടിൽ ടീം രക്ഷപ്പെടുമെന്ന് ഒട്ടുമിക്ക അർജന്റീന പക്ഷക്കാരും കരുതി. എന്നാൽ അവരുടെ പ്രതീക്ഷകൾ തകിടം മറിച്ച് 106-ാം മിനിറ്റിൽ സ്പെയിൻ താരം ഫെറാൻ ടോറസ് സ്പെയിനിന്റെ വിജയഗോൾ നേടിയതോടെ ആവേശം അണപൊട്ടി.
അർജന്റീനൻ പക്ഷക്കാരകാട്ടെ മൗനത്തിലായിരുന്നു. എതിർഭാഗത്തുള്ള അർജന്റീന വിരോധികൾ സ്പെയിനിന്റെ ജയം ശരിക്കും ആഘോഷിച്ചു. സ്പെയിനിന്റെ പതാകകൾ വീശിയും പടക്കം പൊട്ടിച്ചും ബിരിയാണിയും പായസവും വിതരണം ചെയ്തും അർജന്റീനയുടെ തോൽവി അവർ കൊണ്ടാടുകയായിരുന്നു. മത്സരം കഴിഞ്ഞ് മൈതാനത്തിരുന്ന് മെസിയുടെ വിതുന്പലും കൂടിയായപ്പോൾ പലരും കടുത്ത സങ്കടത്തിലായിരുന്നു.
Tags : Nattuvishesham DistrictNews