അറസ്റ്റിലായ പ്രതികൾ
പെരുമ്പാവൂർ: വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ അഞ്ചു പേർ ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പോലീസിന്റെ പിടിയിലായി. കാലടി മറ്റൂർ സ്വദേശികളായ കല്ലുങ്ങൽ അലക്സ് (24), ഐശ്വര്യ നഗറിൽ കൈതാരത്ത് അമോസ് ബാബു (27), ആന്റോപുരം സ്വദേശികളായ പടയത്ത്കുടി അമൽ (27), പാലൈക്കപ്പാടം ബിബിൻ (30), പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്കലിൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന ഒരു യുവാവിനെ തിരക്കിയാണ് അക്രമി സംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ഒളിവിൽ പോയി. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അലക്സ് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതിയാണ്. അമോസിനെതിരെ കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി നാലു കേസുകളുണ്ട്. അമലിനും ബിപിനുമെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ക്രിമിനലുകൾക്കെതിരെയുള്ള നടപടിയാണ് ഓപ്പറേഷൻ സ്റ്റീൽ ബേർഡ്. കഴിഞ്ഞ മാർച്ചിൽ ആണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇതുവരെ 30ഓളം ക്രിമിനുകൾക്കെതിരെ നടപടി സ്വീകരിച്ചു. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒമാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.