കണ്ണൂർ ജില്ലയിലെ എം-പാനൽ ഗ്രൂപ്പംഗങ്ങൾ.
നടുവിൽ: മൂന്നു വർഷത്തിനിടെ 100 കാട്ടുപന്നികളെ വെടിവച്ച് കൊന്ന് കണ്ണൂർ ജില്ലയിലെ കർഷക രക്ഷാസേന. ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പ്രതിഫലമില്ലാതെയാണ് കർഷകരക്ഷാസേനയുടെ പ്രവർത്തനം. ഒരു പന്നിയെ കൊന്നാൽ 1500 രൂപയും മറവ് ചെയ്യുന്നതിന് 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഈ തുക ഇതേവരെ ആർക്കും ലഭിച്ചിട്ടില്ലെന്ന് പറയുന്നു.
കാട്ടുപന്നികളെ തുരത്തുന്നതിന് രണ്ട് ഗ്രൂപ്പുകളാണ് കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്നത്. കർഷകരക്ഷാസേനയും എം പാനൽ ഗ്രൂപ്പും. കർഷക രക്ഷാസേനയിൽ 25ഉം എം പാനൽ ഗ്രൂപ്പിൽ 45 ഉം അംഗങ്ങളാണുള്ളത്. അംഗങ്ങൾ ഇതൊരു സേവനമായിട്ടാണ് ചെയ്യുന്നത്. അതാത് പ്രദേശത്തെ പഞ്ചായത്തുകളുടെ അനുമതി ലഭിച്ചാൽ കാട്ടുപന്നികളെ കൊന്ന് കൃഷി സംരക്ഷിക്കാൻ തോക്കുമായി ഇവരെത്തും.
കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിക്കാൻ തുടങ്ങിയതോടെയാണ് പ്രതിരോധ മാർഗമില്ലാതെ മലയോരത്ത് പലരും കൃഷി ഉപേക്ഷിച്ചത്. 2022 ൽ സംസ്ഥാന സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി വെടിവെച്ചുകൊല്ലാൻ നിയമം പാസാക്കിയതയോടെയാണ് കർഷകരക്ഷാസേന രംഗത്തിറങ്ങിയത്. പുലിക്കുരുമ്പയിലെ മുട്ടത്തിൽ ബെന്നിയാണ് ഇതിന് നേതൃത്വം നൽകിയത്.
വിവരാവകാശ നിയമപ്രകാരം തളിപ്പറമ്പ് താലൂക്കിലെ ലൈസൻസുള്ള തോക്ക് ഉടമകളെ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് വിവിധ പഞ്ചായത്തുകളിലെ ലൈസൻസുള്ളവരെ ഉൾപ്പെടുത്തി കർഷക രക്ഷാസേന രൂപീകരിച്ചു. നിലവിൽ നടുവിൽ, ചെറുപുഴ, കുറുമാത്തൂർ, ഇരിക്കൂർ, മാടായി, മലപ്പട്ടം, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ എന്നീ പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം, ആന്തൂർ മുനിസിപ്പാലിറ്റികളിലുമാണ് കർഷകരക്ഷാ സേനയുടെ സേവനം ലഭിക്കുന്നത്.
പരിശീലനം ലഭിച്ച അഞ്ച് നായാട്ട് നായ്ക്കളും ഇവരുടെ കൂടെയുണ്ട്. കൃഷി സംരക്ഷണത്തിന് തോക്കിന് ലൈസൻസുള്ള 60 ഓളം കർഷകർ കണ്ണൂർ ജില്ലയിലുണ്ട്. ഇടക്കാലത്ത് വനംവകുപ്പ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നെങ്കിലും ഈ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ്.