തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായി വരുന്പോൾ പ്രചാരണ രീതികൾക്ക് അടിമുടി മാറ്റം. നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുന്പേ മതിലുകളിൽ ചുവരെഴുത്ത് നടത്തുന്നത് പതിവായിരുന്നു. ഇപ്പോൾ അതെല്ലാം പഴഞ്ചനായി. സ്ഥാനാർഥികളുടെ ഫോട്ടോയും ചിഹ്നവും പതിച്ച പോസ്റ്ററുകൾപോലും ഇപ്പോൾ അപൂർവമായേ കാണാനുള്ളൂ.
സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾത്തന്നെ സോഷ്യൽമീഡിയയിൽ തരംഗമാകാനാണ് ഏവരും ശ്രദ്ധചെലുത്തിയത്. വാട്സ് ആപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് എന്നിവയിലെല്ലാം പുതുമകളോടെ നിറഞ്ഞുനിൽക്കാനാണ് മുന്നണികളുടേയും സ്ഥാനാർഥികളുടേയും ശ്രമം. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പുതുമകളോടെയുള്ള ഡിസൈനിംഗും അവതരണവുമായി സോഷ്യൽമീഡിയയിൽ കളംനിറഞ്ഞുനിൽക്കുകയാണ് സ്ഥാനാർഥികൾ.
ഓരോ ദിവസവും വ്യത്യസ്തമായ വിവരണങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ വോട്ടർമാർക്കു മുന്നിൽ എത്തുകയാണ് ഇവർ ചെയ്യുന്നത്. വാർഡിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ സംബന്ധിച്ച പരാമർശങ്ങളാണ് ഒരുദിവസത്തെ അവതരണമെങ്കിൽ അടുത്ത ഊഴം സ്ഥാനാർഥിയുടെ സാമൂഹ്യരംഗങ്ങളിലെ പ്രവർത്തന മികവിനെകുറിച്ചുള്ള അവതരണമാകും.
പുതുതലമുറയെ ആകർഷിക്കാൻ ന്യൂജൻ ട്രൻഡ് അറിഞ്ഞുള്ള പോസ്റ്റുകളാണ് കൂടുതലും പുറത്തിറങ്ങുന്നത്. കഴിഞ്ഞ കാലങ്ങളിൽ സ്ഥാനാർഥികൾ ചെയ്ത സേവന പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്യുന്നതും അതുവഴി ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇപ്പോഴത്തെ രീതിയാണ്.
വിവിധ വിഷയങ്ങളെകുറിച്ചുള്ള സ്ഥാനാർഥിയുടെ വോയ്സ്
മെസേജുകളും സിനിമയെ വെല്ലുന്ന റീൽസുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റു സോഷ്യൽമീഡിയയിലും സജീവമാണ്. നാട്ടിലെ പ്രമുഖ വ്യക്തികൾക്കൊപ്പം സ്ഥാനാർഥികൾ നിൽക്കുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഫോട്ടോഗ്രാഫി മേഖലയിലെ സാങ്കേതിക വളർച്ചയും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് പ്രചാരണം കൊഴുക്കുന്നത്. മൽസരം കടുക്കുന്നതോടെ സോഷ്യൽമീഡിയയും കൂടുതൽസജീവമാകാനാണ് സാധ്യത.