കാഞ്ഞങ്ങാട് നഗരപാതയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ട നിലയിൽ.
കാഞ്ഞങ്ങാട്: ഓണത്തിരക്ക് തുടങ്ങുന്നതിനു മുമ്പുതന്നെ നഗരത്തിൽ ഗതാഗതക്കുരുക്കേറുന്നു. നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ട വരെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ ഉച്ചസമയത്തുപോലും വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെയും വൈകിട്ടും സ്കൂൾ-കോളജ് സമയങ്ങളിൽ ഇത് ഇരട്ടിയാകുന്നു.
മഴ ചെറുതായൊന്നു മാറിനിന്നതോടെ ആളുകളും വാഹനങ്ങളും നഗരത്തിൽ കൂടുതലായി ഇറങ്ങാൻ തുടങ്ങിയതാണ് ആഴ്ചയുടെ തുടക്കത്തിൽത്തന്നെ ഗതാഗതക്കുരുക്കിന് കാരണമായത്. വരുംദിവസങ്ങളിൽ ഓണത്തിരക്കേറുന്നതോടെ ഇത് അധികരിക്കാനാണ് സാധ്യത. നേരത്തേ ടാറിംഗ് ഇളകിക്കിടക്കുകയായിരുന്ന നഗരപാതകളിൽ മഴയെത്തുടർന്ന് അങ്ങിങ്ങായി ആഴമുള്ള കുഴികൾ രൂപപ്പെട്ടതും വാഹനയാത്രക്കാരെ വലയ്ക്കുന്നു. ഓണക്കാലത്ത് തിരക്കൊഴിവാക്കുന്നതിനായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വെള്ളായിപ്പാലം-നോർത്ത് കോട്ടച്ചേരി റോഡിലൂടെയും ടൗൺ ബസ്സ്റ്റാൻഡിൽനിന്ന് ശ്രീകൃഷ്ണമന്ദിരം വഴി പുതിയകോട്ടയിലേക്കുള്ള റോഡിലൂടെയും ചെറിയ വാഹനങ്ങളെ തിരിച്ചുവിടണമെന്നാണ് ആവശ്യം.