ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് മണ്ണിടിച്ചിലുണ്ടായ പാലത്തിന്റെ ഇരുവശങ്ങളിലേയും സംരക്ഷണഭിത്തികളുടെ നിർമാണം പൂർത്തിയായതിനാൽ ഇന്നുമുതൽ ഗതാഗതനിയന്ത്രണം പിൻവലിക്കും.
പാലത്തിന്റെ ഇരുവശത്തെയും സംരക്ഷണഭിത്തികളുടെ നിർമാണമാണ് പൂർത്തിയായത്. ഇതിനാലാണ് ഗതാഗതനിയന്ത്രണം പിൻവലിക്കാൻ പൊതുമരാമത്ത് പാലംവിഭാഗം അധികൃതർ തീരുമാനിച്ചത്.
ഏപ്രിൽ 25ന് പാലത്തിന്റെ കിഴക്ക് ഭാഗത്താണ് സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞത്. ഇവിടെ ഭിത്തി നിർമിച്ച് മണ്ണുനിറയ്ക്കൽ നേരത്തെ പൂർത്തിയായി. മണ്ണിടിച്ചിൽ ഭീതിയുണ്ടായിരുന്ന പടിഞ്ഞാറുഭാഗത്ത് അതിനുശേഷമാണ് ഭിത്തിനിർമാണം തുടങ്ങിയത്. ആശങ്കപ്പെട്ട പ്രശ്നങ്ങളില്ലാതെ ഇവിടെയും നിർമാണം പൂർത്തിയായി.
ഇപ്പോൾ ഒറ്റപ്പാലം പട്ടണത്തിൽ വരേണ്ടാത്ത വാഹനങ്ങൾ മംഗലം- മുരുക്കുംപറ്റ- വരോട്- കോതകുറുശ്ശി വാണിയംകുളംവഴി ചുറ്റിയാണ് സഞ്ചരിക്കുന്നത്. ആദ്യസമയങ്ങളിൽ ഈ ക്രമീകരണം കൃത്യമായി നടപ്പാകാത്തത് ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു.
എന്നാൽ പിന്നീട് പോലീസുൾപ്പെടെ കൃത്യമായ നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങിയതോടെ ഗതാഗതക്കുരുക്ക് നന്നേ കുറയ്ക്കാനായി. തുടർന്നും നഗരത്തിലെ തിരക്ക് കുറക്കാൻ ഈ നടപടി തുടരാൻ ആലോചനയുണ്ട്. മഴക്കാലം സജീവമാകും മുമ്പ് പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാവില്ലന്നുറപ്പായി.
ഇപ്പോൾ പാലത്തിന്റെ മുകൾവശം കോൺക്രീറ്റ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജൂൺ പകുതിയോടെ പാലവുമായി ബന്ധപ്പെട്ട പണികൾ തീരുമെന്നാണു സൂചന. എന്നാൽ അപ്രോച്ച് റോഡുൾപ്പെടെയുള്ളവ തീർക്കാൻ മഴക്കാലം കഴിയണമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ പാലം ഗതാഗതസജ്ജമാകാൻ സെപ്റ്റംബർ മാസമെങ്കിലുമാകുമെന്നതാണ് സ്ഥിതി. പുതിയ പാലം തുറന്നാൽ മാത്രമേ നിലവിലുള്ള ഗതാഗതപ്രശ്നത്തിനു പരിഹാരമാവൂ.