നിലമ്പൂർ നഗരസഭയിലെ രാമംകുത്ത് ആയിരം നഗറിൽ മുറിച്ചിട്ട മരങ്ങൾ.
നിലന്പൂർ: നിലന്പൂർ നഗരസഭയിലും മരംമുറി വിവാദം. നഗരസഭാ ഭരണസമിതി മരംകൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. നഗരസഭാ കൗണ്‍സിലർ കൂടിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ. അരുണ്‍ദാസാണ് ആരോപണം ഉന്നയിച്ചത്. നഗരസഭാ സെക്രട്ടറിയെ നേരിൽ കണ്ട് പരാതി പറഞ്ഞിരുന്നു.
എന്നാൽ നടപടി ഉണ്ടായിട്ടില്ല. നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള രാമംകുത്ത് 1000 നഗറിലെ മരങ്ങൾ മുറിച്ചത് നഗരസഭയുടെ അറിവോടെയാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
ഒരു തേക്ക് ഉൾപ്പെടെ നാല് മരങ്ങളാണ് മുറിച്ചത്. ഇതിൽ മൂന്നെണ്ണം നഗരസഭാ ആസ്തി രജിസ്റ്ററിലുള്ള സ്ഥലത്ത് നിന്നും മറ്റൊന്ന് വഴിയരികിൽ നിന്നുമാണ്. മരം മുറിച്ച് കടത്തിയവർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും.
രാമൻകുത്ത് മരംകൊള്ള നടന്നിട്ട് മൂന്ന് ആഴ്ചയോളമായി. ഇതുവരെ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. പൊതുമുതലാണ് അപഹരിക്കപ്പെട്ടിട്ടുള്ളത്. നഗരസഭ മരംകൊള്ളയ്ക്ക് കൂട്ടുനിന്നാലും കൊള്ള നടത്തിയവരെ പുറത്തുകൊണ്ടുവരാനുള്ള നടപടികൾ ഡിവൈഎഫ്ഐ സ്വീകരിക്കുമെന്ന് ഇ.അരുണ്‍ദാസ്, കെ.എ. പ്രജിത്ത്, റിയാസ് കാവാട്, ലെനിൻ സുരാജ് തുടങ്ങിയവർ പറഞ്ഞു.
Tags : Local News Nattuvishesham Malappuram