പാലക്കുഴി പാത്രക്കണ്ടം വഴിയിലെ കാട്ടിൽ ഇഞ്ചവള്ളിയിൽനിന്നും തൊലി ഉരിഞ്ഞെടുക്കുന്ന പളനിയപ്പൻ.
വടക്കഞ്ചേരി: ഇഞ്ചവള്ളി തല്ലി തൊലിയുണക്കുന്ന തിരക്കുകളിലാണ് ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾ. കുടുംബത്തിലെ പുരുഷൻമാരും സ്ത്രീകളും ചെറുകൂട്ടമായാണ് കാടിനുള്ളിൽ നിന്നും ഇഞ്ച ശേഖരിക്കുന്നത്.
കടുത്ത വേനൽചൂടുള്ളതിനാൽ പായ പോലെ കയറിലും പാറപ്പുറങ്ങളിലും ഉണക്കാനിടുന്ന ഇഞ്ച പെട്ടെന്ന് ഉണങ്ങിക്കിട്ടുമെന്ന് ഒളകര ആദിവാസി ഉന്നതിയിലെ പളനിയപ്പൻ പറഞ്ഞു. കിലോയ്ക്ക് 85 രൂപയാണ് ഉണങ്ങിയ ഇഞ്ചത്തൊലിയുടെ വില. വളരെ ബലമേറിയ വള്ളിച്ചെടിയാണിത്.
വള്ളികളിൽ ചെറിയ മുള്ളുകളുമുണ്ട്. നല്ല വണ്ണത്തിൽ വൻമരങ്ങൾക്കു മുകളിൽവരെ ഇതു പടർന്നു കയറും. ഇതിനാൽ മരത്തിൽകയറി വള്ളി വെട്ടിയെടുക്കലും പ്രയാസകരമായ ജോലിയാണ്.
അതിലേറെ കഷ്ടപ്പാടുള്ള പണിയാണ് വള്ളികളിൽനിന്നും തൊലി ഉരിഞ്ഞെടുക്കുന്നത്. ഈ തൊലിക്കാണ് വിലകിട്ടുക. പണ്ടുകാലത്ത് സോപ്പിനു പകരമായി കുളിക്കാൻ ഉപയോഗിച്ചിരുന്നത് ഇഞ്ചത്തൊലിയായിരുന്നു. ഇന്നും പച്ചമരുന്നു കടകളിൽനിന്നും ഇഞ്ച വാങ്ങുന്നവരുണ്ട്. ഇഞ്ചത്തൊലി കൊണ്ട് തേച്ചു കുളിക്കുന്നത് ചർമരോഗങ്ങൾക്കും ചർമം മയപ്പെടുന്നതിനും നല്ലതാണെന്നാണ് ആയുർവേദ വൈദ്യന്മാർ പറയുന്നത്.
ഇഞ്ചയുടെ തൊലി വെള്ളത്തിലിട്ട് തിരുമ്മിയാൽ വെള്ളം സോപ്പ് പതയുംപോലെ പതഞ്ഞു വരും.