അഞ്ചല്‍ : പരീക്ഷയിൽ രണ്ടു മാര്‍ക്കു കുറഞ്ഞതിനാല്‍ വിദ്യാര്‍ഥിനിയുടെ കൈ സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപകന് അടിച്ചുപൊട്ടിച്ചതായി പരാതി. ഏരൂര്‍ നെട്ടയം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് നെട്ടയത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന് സെന്ററില്‍ കണക്കിനു പരീക്ഷ നടത്തിയത്. പരീക്ഷയില്‍ 40 ല്‍ 38 മാര്‍ക്കും വിദ്യാര്‍ഥിനി വാങ്ങിയിരുന്നു. എന്നാല്‍ രണ്ടു മാര്‍ക്ക് കുറഞ്ഞു പോയതിനാണ് അധ്യാപകന് കൈക്കു വടികൊണ്ടു അടിച്ചു പരിക്കേല്‍പ്പിച്ചതെന്നു വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ രണ്ടു കുട്ടികളെ ഒഴിച്ച് മറ്റുള്ള കുട്ടികളെയെല്ലാം അടിച്ചതായും വിദ്യാര്‍ഥിനി വ്യക്തമാക്കി. സംഭവത്തില്‍ മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഏരൂര്‍ പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സിപിഎം -ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടിച്ചു സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ ട്യൂഷന് സെന്ററിന്റെ ബോര്‍ഡ് ഉള്‍പ്പടെയുള്ളവ നശിപ്പിച്ചു.
ശക്തമായ നടപടി ഉണ്ടായില്ലങ്കില്‍ പ്രതിഷേധ പരിപാടികളിലേക്കു നീങ്ങുമെന്ന് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷൈന്‍ ബാബു പറഞ്ഞു. സ്ഥാപനത്തില്‍ അതിക്രമിച്ചു കടന്ന് ഒരു സംഘം ആളുകള്‍ കേടുപാടുകള്‍ വരുത്തിയതായി ചൂണ്ടിക്കാട്ടി ട്യൂഷന് സെന്റര്‍ ഉടമയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags : nattu vishesham Tuition teacher breaks student