മുട്ടം: തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയില്‍ പെരുമറ്റം കനാല്‍ ഭാഗം മുതല്‍ മുട്ടം കോടതിക്കവല വരെയുള്ള മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ജല്‍ ജീവന് മിഷന് പദ്ധതിക്കുവേണ്ടി റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്നുള്ള ഗര്‍ത്തങ്ങളില്‍ അകപ്പെട്ടാണ് ഇരുചക്ര വാഹങ്ങള്‍ ഉള്‍പ്പെടെ അപകടങ്ങളില്‍പ്പെടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്‍നിന്ന് മുട്ടത്തിന് ഇരുചക്ര വാഹനത്തില്‍ എത്തിയ മുട്ടം ഇടപ്പള്ളി സ്വദേശി ബിനു എംവിഐപി ഓഫീസിന് സമീപത്തുള്ള റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു. പിന്നിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസിന് കടന്നുപോകാന്‍ റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ കുടയത്തൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ബിനുവിനെ റോഡില്‍നിന്ന് ഉയര്‍ത്തിയത്.
ഏതാനും ദിവസം മുമ്പ് കോടതിയിലേക്കുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും പ്രദേശത്ത് അപകടത്തില്‍പ്പെട്ടിരുന്നു. ഇവര്‍ക്കും സാരമായ തോതില്‍ പരിക്കേറ്റു. വാഹനത്തിനും കേടുപാടു സംഭവിച്ചു. പ്രദേശത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശങ്കരപ്പള്ളി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നതേയുള്ളു. ചികിത്സയ്ക്കായി ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ചു.
മീനച്ചില്‍ താലൂക്കിലും മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ച റോഡ് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയറാകാത്തതില് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്ന് പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓരോ നൂറു മീറ്ററിലും കുത്തിപ്പൊളിക്കുന്ന ഭാഗം ടാറിംഗ് നടത്തി പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ജല്‍ ജീവന് മിഷന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പുകളെല്ലാം പാഴ് വാക്കാക്കി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് ജല്‍ ജീവന് മിഷന് അധികൃതരില്‍നിന്ന് ഉണ്ടാകുന്നത്.
ഏതാനും നാളുകളായി മഴ ശക്തമായതോടെ കുത്തിപ്പൊളിച്ച റോഡിന്റെ സൈഡ് കൂടുതല്‍ താഴ്ന്ന അവസ്ഥയിലാണ്. 2024 മാര്‍ച്ചോടെ പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യുമെന്നു പറഞ്ഞ കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടിയിരിക്കുകയാണ്. പദ്ധതി പൂര്ത്തിയാകുന്നതിനനുസരിച്ചാണ് റോഡിന്റെ ടാറിംഗ് നടത്താന്‍ തീരുമാനമെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്കി.