അമലിന്റെ മാതാപിതാക്കളായ സുരേഷും ഉഷയും സഹോദരി അൽഷയും.
ആലക്കോട്: കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനുവേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് രണ്ടു വർഷം. ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ സുരേഷും ഭാര്യ ഉഷയുമാണ് മകൻ അമലിന്റെ (26) തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സഹോദരി അൽഷയും സഹോദരൻ ജീവനോടെയുണ്ടാകണമെന്ന പ്രാർഥനയിലാണ്.
2024 സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിൽ "അറബക്തർ ഒന്ന്' എന്ന കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ആറുപേരിൽ ഒരാളായ അമൽ സുരേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട തൃശൂർ കളരിക്കര സ്വദേശി ഹരീഷ് ഹരിദാസിന്റെ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇറാൻ സ്വദേശിയായ ക്യാപ്റ്റൻ ഹമീദ് ഖന്നയെയും അമലിനെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അമലിനെ കാണാതായ വിവരം സെപ്റ്റംബർ അഞ്ചിനാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്. ആദ്യം അമൽ മരിച്ചതായാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടർന്ന് നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചതായും അറിയിച്ചു. കുവൈറ്റ് എംബസിയുടെ നിർദേശപ്രകാരം അമലിന്റെ മാതാപിതാക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് എംബസിക്ക് കൈമാറുകയും ചെയ്തു. നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായതെന്നും അതിൽ അമൽ ഉൾപ്പെട്ടിട്ടില്ലെന്നുമായിരുന്നു സെപ്റ്റംബർ 26ന് കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം. പിന്നീട് എംബസിയുടെ ഭാഗത്തുനിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സർക്കാർ ഇടപെടൽ
കാര്യക്ഷമമല്ലെന്ന് കുടുംബം
അമലിനെ കാണാതായി രണ്ടുവർഷം പിന്നിട്ടിട്ടും സർക്കാർ തലത്തിലുള്ള ഇടപെടൽ കാര്യക്ഷമമല്ലെന്ന പരാതിയാണ് കുടുംബത്തിനുള്ളത്. സംഭവം നടന്നതുമുതൽ മകനെ കണ്ടെത്താൻ പിതാവ് സുരേഷ് മുട്ടാത്ത വാതിലുകളില്ല. അന്നത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് നോർക്കയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും പലതവണ നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബം പറയുന്നു.
കെ. സുധാകരൻ എംപിയും സജീവ് ജോസഫ് എംഎൽഎയും അമലിന്റെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ദുരൂഹതകൾ ബാക്കി
അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് സുരേഷ് സെയ്ലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിംഗ് ഓഫീസിലെത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ചെയർമാൻ ശ്യാം ജഗന്നാഥന് നിവേദനം നൽകിയിരുന്നു.
മറൈൻ രംഗത്ത് പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹമീദ് ഖന്നയും അമലും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ട് സമീപരാജ്യങ്ങളിലെ ഏതെങ്കിലും ജയിലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും കുടുംബത്തിനുണ്ട്. ഹമീദ് ഖന്നയെ കണ്ടെത്താനായാൽ അമലിനെക്കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മുംബൈ ഗ്ലോബൽ മറൈൻ ഏജൻസി വഴിയാണ് അമലിന് ജോലി ലഭിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ മുംബൈയിലെ എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണ് ജോലി ലഭിച്ചതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. വെസൽ ഈസ് മറിയം എന്ന കപ്പലിൽ ജോലി ലഭിച്ചതായാണ് രേഖകളിലുള്ളത്. ഈ സാഹചര്യത്തിൽ അമൽ അറബക്തർ ഒന്ന് എന്ന കപ്പലിൽ എങ്ങനെ എത്തിയെന്നതിലും ദുരൂഹത തുടരുകയാണ്.
ജനുവരിയിൽ ജോലി ലഭിച്ച് മുംബൈയിലേക്ക് പോയ അമൽ കൈയിൽ കരുതിയ 4.32 ലക്ഷം രൂപയിൽ നാലു ലക്ഷം രൂപ ഏജൻസിക്ക് നൽകിയെന്നാണ് കുടുംബം പറയുന്നത്. ജോലിയിൽ പ്രവേശിച്ചതിനുശേഷം കപ്പൽ കമ്പനിയിൽനിന്ന് ശമ്പളമൊന്നും ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന് സുരേഷ് ഡിജിഎസ് ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയിലും ഹർജി
അധികാരികളിൽനിന്നും ജനപ്രതിനിധികളിൽനിന്നും പ്രതീക്ഷിച്ച ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്ന് അമലിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം സുരേഷ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. മറൈൻ ലോയർ വി.ജെ. മാത്യു ആൻഡ് കമ്പനി പ്രതിഫലം വാങ്ങാതെയാണ് കേസ് നടത്തുന്നത്. കുവൈറ്റ് സമുദ്രാതിർത്തിയിൽ നടന്ന അപകടമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള സാഹചര്യമാണുള്ളത്.
അപകടം നടന്ന് രണ്ടു വർഷം പിന്നിട്ടിട്ടും കമ്പനിയുടെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ കുടുംബത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാത്തതിനാൽ ഓട്ടോ തൊഴിലാളിയായ സുരേഷും കുടുംബവും നഷ്ടപരിഹാരത്തിനായുള്ള നടപടികൾക്ക് പിന്നാലെ പോകാനും തയാറായിട്ടില്ല.