തൃക്കരിപ്പൂർ: ചുവപ്പുകോട്ടകളായ കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളിലെ മൃഗീയ ഭൂരിപക്ഷം കൊണ്ടുമാത്രം വിജയമുറപ്പിച്ചിരുന്ന കാലംമാറിയെന്ന് എൽഡിഎഫിനു മുന്നിൽ അടിവരയിട്ടു പറയുന്ന ഫലമാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലത്തിലുണ്ടായത്. രണ്ടു പഞ്ചായത്തുകളിലും മുൻകാലങ്ങളിൽ പതിനായിരത്തോളമെത്തിയിരുന്ന എൽഡിഎഫിന്റെ ഭൂരിപക്ഷം ആറായിരത്തിനും ഏഴായിരത്തിനുമടുത്തായി കുറഞ്ഞപ്പോൾ ഈസ്റ്റ് എളേരി, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ ഭൂരിപക്ഷം കൊണ്ട് യുഡിഎഫ് അതിനെ അനായാസം മറികടന്നു.
മറ്റു നാലു തദ്ദേശസ്ഥാപനങ്ങളിൽ കൂടി യുഡിഎഫ് മേൽക്കൈ നേടിയതോടെ ഇതുവരെ ഇളക്കം തട്ടാതിരുന്ന തൃക്കരിപ്പൂരിലെ ചെങ്കോട്ട തകർന്നു. കയ്യൂർ-ചീമേനിക്കും പിലിക്കോടിനുമൊപ്പം ചെറുവത്തൂർ പഞ്ചായത്തിൽ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫിനു മുന്നിട്ടുനിൽക്കാൻ കഴിഞ്ഞത്. യുഡിഎഫ് ഭരിക്കുന്ന ഈസ്റ്റ് എളേരി, തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകൾക്കൊപ്പം എൽഡിഎഫ് ഭരിക്കുന്ന വെസ്റ്റ് എളേരി, പടന്ന പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും യുഡിഎഫ് മുന്നിലെത്തി.
നീലേശ്വരം നഗരസഭയിൽ 12 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രം നേടിക്കൊണ്ടാണ് യുഡിഎഫിന്റെ മുന്നേറ്റം തുടങ്ങിയത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർക്ക് 11,532 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫയ്ക്ക് 11,420 വോട്ടുകളും എൻഡിഎ സ്ഥാനാർഥി രവി കുളങ്ങരയ്ക്ക് 2,201 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫ് 965 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നതാണ്.
അടുത്തതായി കയ്യൂർ-ചീമേനി പഞ്ചായത്തിലെത്തിയപ്പോൾ എൽഡിഎഫ് 11,799 വോട്ടുകളും യുഡിഎഫ് 5,508 വോട്ടുകളും എൻഡിഎ 503 വോട്ടുകളുമാണ് നേടിയത്. എൽഡിഎഫിന് 6,291 വോട്ടുകളുടെ ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫിനു ലഭിച്ചത് 5,796 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു.
വെസ്റ്റ് എളേരി പഞ്ചായത്തിൽ യുഡിഎഫിന് 3,499 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന് 10,509 വോട്ടുകളും എൽഡിഎഫിന് 7,010 വോട്ടുകളും എൻഡിഎയ്ക്ക് 682 വോട്ടുകളും കിട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം 3,338 വോട്ടുകളായിരുന്നു.
തൊട്ടുപിന്നാലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽനിന്ന് 6,030 വോട്ടുകളുടെ ഭൂരിപക്ഷം കൂടി ലഭിച്ചതോടെ കയ്യൂർ-ചീമേനിയിലെ എൽഡിഎഫ് ഭൂരിപക്ഷം മറികടന്ന് യുഡിഎഫ് മുന്നിലെത്തി. ഇവിടെ യുഡിഎഫിന് 10,061 വോട്ടുകളും എൽഡിഎഫിന് 4,031 വോട്ടുകളും എൻഡിഎയ്ക്ക് 473 വോട്ടുകളുമാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫ് നേടിയത് 5,483 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. അതിനേക്കാൾ 547 വോട്ടുകൾ കൂടുതൽ നേടാൻ ഇത്തവണ കഴിഞ്ഞു. അടുത്തതായി എണ്ണിയ ചെറുവത്തൂർ പഞ്ചായത്തിൽനിന്ന് എൽഡിഎഫിന് 926 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എൽഡിഎഫിന് 9,865 വോട്ടുകളും യുഡിഎഫിന് 8,939 വോട്ടുകളും എൻഡിഎയ്ക്ക് 596 വോട്ടുകളുമാണ് കിട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് യുഡിഎഫ് 59 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം നേടിയിരുന്നു.
എൽഡിഎഫിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന പിലിക്കോട് പഞ്ചായത്തിൽനിന്ന് അവർക്ക് 7,656 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. എൽഡിഎഫിന് 12,615 വോട്ടുകളും യുഡിഎഫിന് 4,959 വോട്ടുകളും എൻഡിഎയ്ക്ക് 946 വോട്ടുകളും ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫിന്റെ ഭൂരിപക്ഷം 6,482 വോട്ടുകളായിരുന്നു.
അതിനുശേഷം വന്ന പടന്ന പഞ്ചായത്തിൽനിന്ന് യുഡിഎഫ് 8,972 വോട്ടുകളും എൽഡിഎഫ് 6,463 വോട്ടുകളും എൻഡിഎ 449 വോട്ടുകളും നേടി. യുഡിഎഫിന് 2,509 വോട്ടുകളുടെ ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം 2,976 വോട്ടുകളായിരുന്നു.
വലിയപറമ്പ് പഞ്ചായത്തിൽനിന്ന് 886 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതോടെ യുഡിഎഫ് വിജയത്തോടടുത്തു തുടങ്ങി. ഇവിടെ യുഡിഎഫ് 5,049 വോട്ടുകളും എൽഡിഎഫ് 4,163 വോട്ടുകളും എൻഡിഎ 267 വോട്ടുകളുമാണ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം 968 വോട്ടുകളായിരുന്നു.
ഏറ്റവും അവസാനമായി എണ്ണിയ തൃക്കരിപ്പൂർ പഞ്ചായത്തിൽനിന്ന് 6,940 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം നേടിയതോടെ യുഡിഎഫ് വിജയമുറപ്പിക്കുകയായിരുന്നു. ഇവിടെ യുഡിഎഫ് 16,171 വോട്ടുകളും എൽഡിഎഫ് 9,231 വോട്ടുകളും എൻഡിഎ 1,567 വോട്ടുകളുമാണ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് യുഡിഎഫ് നേടിയത് 8,937 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
തപാൽ-ഹോം വോട്ടുകളിൽ എൽഡിഎഫ് 1,981 വോട്ടുകളും യുഡിഎഫ് 1,409 വോട്ടുകളും എൻഡിഎ 153 വോട്ടുകളുമാണ് നേടിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എം. രാജഗോപാലൻ 86,151 വോട്ടുകൾ നേടിയതിന്റെ സ്ഥാനത്ത് ഇത്തവണ വി.പി.പി. മുസ്തഫയ്ക്ക് 78,678 വോട്ടുകൾ മാത്രമാണ് നേടാനായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് എൽഡിഎഫ് നേടിയത് 65,195 വോട്ടുകൾ മാത്രമായിരുന്നു. അതിനേക്കാൾ അല്പമെങ്കിലും നില മെച്ചപ്പെടുത്തിയതു മാത്രമാണ് ഇത്തവണ ആശ്വസിക്കാനുള്ളത്.
മറുവശത്ത് 2021 ൽ എം.പി. ജോസഫ് 60,014 വോട്ടുകൾ നേടിയ സ്ഥാനത്ത് സന്ദീപ് വാര്യർക്ക് 83,109 വോട്ടുകൾ നേടാനായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 75,643 വോട്ടുകളായിരുന്നു. എൻഡിഎ 2021ൽ 10,961 വോട്ടുകൾ നേടിയത് ഇത്തവണ 7,837 ആയി കുറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർക്കു ലഭിച്ചത്.17,085 വോട്ടുകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു മറിഞ്ഞ വോട്ടുകളിൽ നല്ലൊരു പങ്കും ഇത്തവണ എൽഡിഎഫിലേക്കും യുഡിഎഫിലേക്കും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് അനുമാനം. പക്ഷേ എൽഡിഎഫിന്റെ ശക്തിക്ഷയം മറികടക്കാൻ അതുകൊണ്ടും കഴിഞ്ഞില്ല.
Tags : Thrikaripur nattuvishesham local news