കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപം കുന്തളംപാറ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും വൃത്തിഹീനമായ രീതിയിലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്ന ഇതരസംസ്ഥാനക്കാരുടെ വ്യാപാര സ്ഥാപനം അടപ്പിച്ചു.
കട്ടപ്പന പോലീസിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗമാണ് കട്ടപ്പന ടൗണിൽ കുന്തളംപാറ റോഡിൽ പരിശോധന നടത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡ്, മാർക്കറ്റ് ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കിടെ ഈ സ്ഥാപനത്തിൽ പോലീസ് കയറിയപ്പോൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സാധനങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ഇവർ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ ബന്ധപ്പെടുകയായിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലുള്ള സാധനങ്ങൾ എല്ലാം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു.
ഞായറാഴ്ച അവധി ദിവസമായതിനാൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തിൽ എത്തുന്നത്. ഇവരെയെല്ലാം മുന്നിൽക്കണ്ടാണ് ഇവിടെ ഇത്തരത്തിൽ സാധനങ്ങൾ വില്പന നടത്തുന്നത്. പലതവണ ഉപയോഗിച്ച എണ്ണയും പലഹാരങ്ങളിൽ ഉപയോഗിക്കുന്ന വിവിധതരം കളറുകൾ അടക്കം ആരോഗ്യവിഭാഗം പിടിച്ചെടുത്തു.
നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തി. ഇതോടെ സ്ഥാപനം അടപ്പിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും കട്ടപ്പന നഗരം കേന്ദ്രീകരിച്ച് ഇത്തരത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.