ഇരിട്ടി: കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർധിച്ചതിനൊപ്പം റോഡ് അപകടങ്ങളും പതിവാകുന്നു. പരിചയമില്ലാത്ത വഴിയിലൂടെ അശ്രദ്ധമായ ഡ്രൈവിഗും ഉറങ്ങി പോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടങ്ങളിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
കുടക് ഭാഗത്തുനിന്ന് ഭക്തർ അധികവും മലയോര ഹൈവേ വഴിയാണ് യാത്ര ചെയ്യുന്നത്. ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ പലപ്പോഴും അമിത വേഗതിയിലാണ് കടന്നുപോകുന്നത്. വളവും കയറ്റവും ഇറക്കങ്ങളുമുള്ള റോഡിൽ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമാകുന്നത്.
ആനപ്പന്തിക്ക് സമീപം രണ്ടാഴ്ച മുന്പ് നടന്ന അപകടത്തിൽ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. മൂന്നുദിവസം മുന്പ് കൊട്ടിയൂരിൽ നിന്ന് മടങ്ങിയ ഭക്തരുടെ കാർ കുന്നോത്ത് കേളൻപീടികയിൽ നിയന്ത്രണം നഷ്ടപ്പെട്ട് സുരക്ഷാ തൂണുകളിൽ ഇടിച്ചു കയറിയും കൂമൻതോടിൽ മറ്റൊരു ഭക്തരുടെ വാഹനം പാലത്തിന്റെ കൈവരികളിൽ ഇടിച്ചുകയറിയും അപകടം സംഭവിച്ചിട്ടുണ്ട്.
വാഹനം പാലത്തിന്റെ കൈവരികളിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. സമാനമായി പേരാവൂർ ഭാഗങ്ങളിലും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മാക്കൂട്ടം ചുരം റോഡിലും വാഹനത്തിരക്കും യാത്ര കുരുക്കും പതിവാണ്.
തീർഥാടകരുടെ ട്രാവലർ മറിഞ്ഞു
കേളകം: കർണാടക സ്വദേശികളായ കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. പല്ലവി (38), ധനലക്ഷ്മി (44), ശ്വേത (32), സ്മിത (40), മമിത (43), ശ്വേത (46), സവിത (43), സ്വോര്ഹലതു (56), സുംവൃത് (12), സച്ചിന് (48) എന്നിവർക്കാണ് പരിക്കേറ്റത്. അമ്പായത്തോട് എൽപി സ്കൂളിന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
രാവിലെ 9.45 ഓടെയാണ് ട്രാവലർനിയന്ത്രണംവിട്ട് മറിഞ്ഞത്. ഉടൻ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags : Nattuvishesham Local Desk Kottyur