പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: അന്യജില്ലകളില്‍നിന്നു മലയോര മേഖലയിലേക്ക് വന്‍തോതില്‍ വ്യാജക്കള്ളൊഴുകുന്നതായി ആരോപണം. പ്രാദേശികമായി തെങ്ങും പനയും ചെത്താന്‍ ആളില്ലാത്തതും മദ്യവിരുദ്ധ സമിതികളുടെ ഇടപെടലുകളും കാരണം മലയോര പഞ്ചായത്തുകളില്‍ കള്ള് ഉത്പാദനം നിലച്ച സാഹചര്യം മുതലെടുത്താണ് ലോബിയുടെ തട്ടിപ്പെന്നാണ് ആരോപണം.
പാലക്കാട് ചിറ്റൂരില്‍നിന്നാണ് കള്ളെത്തിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവിടുത്തെ കള്ള് പ്രദേശത്തെ ആവശ്യങ്ങള്‍ക്ക് തികയാറില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പറളി ചെക്ക് പോസ്റ്റിലെ പ്രഹസന പരിശോധന മറയാക്കി അന്യജില്ലകളില്നിന്നെത്തിക്കുന്ന കള്ള്, അബ്കാരി നിയമങ്ങള്‍ അട്ടിമറിച്ച് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച ശേഷമാണ് ഷാപ്പുകളിലേക്ക് വിതരണം ചെയ്യുന്നത്.
കള്ളിന്റെ അളവും വീര്യവും കൂട്ടാന്‍ സ്റ്റാര്‍ച്ച്, ക്ലോറല്‍ ഹൈഡ്രേറ്റ്, സാക്കറിന്, സോഡിയം ലോറൈല്‍ സള്‍ഫേറ്റ് തുടങ്ങിയ മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായും ആക്ഷേപമുണ്ട്. ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയുടെ നിര്‍മാണത്തിനും കൃത്രിമ മധുരത്തിനും ഉപയോഗിക്കുന്ന ഇത്തരം രാസപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ കൊടുംവിഷമായി മാറും. ഇവ കരള്‍, കണ്ണ്, ചര്‍മം എന്നിവ തകരാറിലാക്കി മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പും എക്സൈസ് അധികൃതരും മുന്നറിയിപ്പ് നല്കുന്നു.
കള്ളില്‍ മായം ചേര്‍ത്താല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലൈസന്‍സ് റദ്ദാക്കലും അടക്കമുള്ള കര്‍ശന നിയമങ്ങളുണ്ടെങ്കിലും അധികൃതര്‍ കണ്ണടയ്ക്കുന്നതാണ് ലോബിയുടെ തോന്നുംവിധമുള്ള പ്രവര്‍ത്തനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ കള്ള് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മദ്യവിരുദ്ധ സമിതിയുടെ ആവശ്യം.