സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം.
അങ്കമാലി : മങ്ങാട്ടുകര, പീച്ചാനിക്കാട് പ്രദേശത്തെ വീടുകളിൽ വ്യാപക മോഷണ ശ്രമം. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമായാണ് സംഭവം.
മങ്ങാട്ടുകര കപ്പളയ്ക്ക് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന വീട്ടിൽ നിന്നുമാണ് വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് സ്വർണം മോഷ്ടിച്ചത്. സമീപത്തെ മൂന്നു വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
മങ്ങാട്ടുകര അരീക്കൽ ബേബി പോളിന്റെ വീട്ടിൽ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇതും ആൾതാമസം ഇല്ലാത്ത വീടാണ്. അകത്തുകയറിയ മോഷ്ടാവ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.സമീപത്തെ അരീക്കൽ വർഗീസിന്റെ വീടിന്റെ പിൻവാതിൽ തകർത്തും മോഷണശ്രമം നടത്തിയിട്ടുണ്ട്.
മോഷ്ടാവ് മുഖം മറച്ചനിലയിൽ ഗേറ്റ് തുറന്ന് വരുന്നതിന്റെയും പിൻവാതിലിലൂടെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പീച്ചാനിക്കാട് , മങ്ങാട്ടുകര ഭാഗങ്ങളിൽ തന്നെ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഏതാനും ആഴ്ചകൾക്ക് മുന്പാണ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തത്. ഈ പ്രതികൾക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷണം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Tags : Local News Nattuvishesham Ernakulam