പനമരം: പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട നടവയൽ ആലുങ്കൽത്താഴെയിൽ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഷൂട്ടർ പോൾസണ്‍ വർഗീസാണ് നിറയൊഴിച്ച് കാട്ടുപന്നിയുടെ കഥകഴിച്ചത്.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടാൻ ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന നിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് അധികാരമുണ്ട്. ഇതനുസരിച്ച് പഞ്ചായത്തിൽ ആദ്യമായാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നത്. നാട്ടിൽ ഇറങ്ങി മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ മാനദണ്ഡങ്ങൾ പാലിച്ച് കൊല്ലുന്നതിന് പഞ്ചായത്തിൽ 11 ഷൂട്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. എങ്കിലും പന്നികളെ വെടിവച്ച് കൊല്ലുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലുന്നത് പഞ്ചായത്തിൽ തുടരും. കാട്ടുപന്നിശല്യം നേരിടുന്ന കൃഷിക്കാർ പഞ്ചായത്തുമായി ബന്ധപ്പെടണം.
Tags : nattu vishesham Wild boar shot dead