മാസങ്ങളായി പ്രവർത്തനരഹിതമായ പിസി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ.
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ തിരക്കേറിയ മുക്കം പിസി ജംഗ്ഷനിൽ സീബ്രാലൈനുകൾ മാഞ്ഞുപോയതും ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമായതും പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന ജംഗ്ഷനിൽ അടിസ്ഥാന റോഡ് സുരക്ഷാ സംവിധാനങ്ങൾ തകരാറിലായിരിക്കെ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജംഗ്ഷനിലെ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞുപോയതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊപ്പം, ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണെന്നും പരാതിയുണ്ട്. സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ വാഹനയാത്രക്കാർക്ക് വ്യക്തമായ നിയന്ത്രണമില്ലാതെ ജംഗ്ഷൻ കടക്കേണ്ടി വരുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും ചെറിയ അപകടങ്ങളും പതിവാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മുക്കം നഗരത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ഈ ജംഗ്ഷനിലൂടെ കോഴിക്കോട്, മലപ്പുറം, വയനാട് മേഖലകളിലേക്കുള്ള വാഹനഗതാഗതം സജീവമാണ്. രാവിലെയും വൈകുന്നേരങ്ങളിലും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ സിഗ്നലുകളുടെയും റോഡ് അടയാളങ്ങളുടെയും അഭാവം അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറയുന്നു.
നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും ഇതുവരെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. സീബ്രാലൈനുകൾ പുതുക്കി വരയ്ക്കുക, പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ ഉടൻ നന്നാക്കുക, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും റോഡ് സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യത്തിൽ മുക്കം പിസി ജംഗ്ഷനിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ് അധികൃതർ എന്നിവർ അടിയന്തര ഇടപെടൽ നടത്തണമെന്നണ് ജനങ്ങളുടെ ആവശ്യം. അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പും നാട്ടുകാർ ഉയർത്തുന്നുണ്ട്.
Tags : Local News Nattuvishesham Kozhikode