നിലമ്പൂരാട്ടം....
Friday, June 6, 2025 1:24 PM IST
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധി വരെ... ചൂടും ചൂരും പകരുന്ന പ്രചാരണ വിഷയങ്ങളുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തിളയ്ക്കുന്നു. പിണറായിസവും സതീശനിസവും അന്‍വറിസവും...
എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ ആരു വാഴും, വീഴും എന്നറിയാന്‍ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളു. ഇത്രമാത്രം പ്രചാരണ കോലാഹലങ്ങള്‍ നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് അടുത്തെങ്ങും ഉണ്ടായിട്ടില്ല.
ഒന്നുകില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം, ഒപ്പം ശക്തികാണിക്കാന്‍ എന്‍ഡിഎയും. ഇതായിരുന്നു നാളിതുവരെയുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രമെങ്കില്‍ നിലമ്പൂരില്‍ അതിനൊരു തിരുത്തുണ്ട്.
സിപിഎം നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാക്കള്‍പോലും പറയാത്ത രീതിയില്‍ കടന്നാക്രമിച്ചും പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നിലന്പൂരിലെ ട്വിസ്റ്റുകൾ...
കഴിഞ്ഞ തവണ നിലമ്പൂരില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച പി.വി. അന്‍വര്‍ ഇത്തവണ യുഡിഎഫിലേക്ക് പോകുമെന്ന് കരുതിയിരിക്കേ ആ വാതില്‍ വി.ഡി. സതീശന്റ നേതൃത്വത്തില്‍ കൊട്ടിയടച്ചത് ഉപതെരഞ്ഞെടുപ്പിൽ വലിയ ട്വിസ്റ്റായി.
അതോടെ പിണറായിയെ കടന്നാക്രമിച്ചിരുന്ന അന്‍വര്‍ വിമര്‍ശന ശരങ്ങള്‍ സതീശന് നേരെയാക്കി. ഇതിനിടയില്‍ യുഡിഎഫ് നേതൃത്വം അറിഞ്ഞും അറിയാതെയുമുള്ള മധ്യസ്ഥ ചര്‍ച്ചകള്‍. എങ്ങും നിലമ്പൂര്‍ മയം.
അതിനിടയ്ക്ക് അന്‍വര്‍ മല്‍സരിക്കുമെന്നും ഇല്ലെന്നുമുള്ള സൂചനകള്‍. ഒരു തവണ പറയുന്ന കാര്യങ്ങള്‍ മാറ്റി പറയുന്ന അന്‍വർ സ്റ്റൈല്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ഊഹാപോഹങ്ങള്‍ക്കിടയാക്കി.
ഒടുവില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനസമയം കഴിഞ്ഞപ്പോള്‍ അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുണ്ട്. പ്രചാരണവും തുടങ്ങി. ഇനിയാണ് കളി... വിജയം ആര്ക്കൊപ്പമുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.
അന്‍വറിന്റെ കരുത്തെന്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വാരാജ് , യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് എന്നിവര്‍ക്ക് അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ വെല്ലുവിളിയാകുമോ ? എൻഡിഎ സ്ഥാനാർഥിയായ മോഹൻ ജോര്‍ജിന്റെ പ്രതീക്ഷ എന്ത് ? വോട്ട് പെട്ടിയില്‍ വീഴും വരെ അവകാശവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.
പടക്കളത്തില്‍ പത്ത് പേര്...
10 സ്ഥാനാർഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. സ്വതന്ത്രരായി പത്രിക നൽകിയിരുന്ന എ.കെ. അൻവർ സാദത്ത്, അബ്ദുറഹിമാൻ കിഴക്കേതൊടി, പി. രതീഷ്, മുജീബ് എന്നിവർ പത്രിക പിൻവലിച്ചു.
14 പേരായിരുന്നു മൽസരിക്കാനായി നാമനിർദേശ പത്രിക നൽകിയിരുന്നത്. ഇതിൽ നാല് സഥാനാർഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ പത്രിക പിൻവലിച്ചു.
പി.വി. അൻവറിന്റെ അപരൻ ഉൾപ്പെടെയുള്ള നാലു പേരാണ് പത്രിക പിൻവലിച്ചത്. നിലന്പൂരിൽ തനിക്കെതിരേ കോണ്‍ഗ്രസ് അപരനെ നിർത്തിയെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത് വന്നിരുന്നു.
കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് അപരനായി പത്രിക നൽകിയിരുന്ന അൻവർ സാദത്തെന്ന് അൻവർ പറഞ്ഞിരുന്നത്. എസ്ഡിപിഐ സ്ഥാനാർഥിയായ അഡ്വ. സാദിഖ് നടത്തൊടിയും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ജൂണ്‍ 19നാണ് വോട്ടെടുപ്പ്.
മത്സര രംഗത്തുള്ള സ്ഥാനാർഥികളും അനുവദിച്ച ചിഹ്നങ്ങളും
1. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജനതാ പാർട്ടി) - താമര
2. ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്) - കൈ
3. എം. സ്വരാജ് (സിപിഎം) - ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിഖ് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) - ബലൂണ്‍
5. പി.വി. അൻവർ (സ്വതന്ത്രൻ) - കത്രിക
6. എൻ. ജയരാജൻ (സ്വതന്ത്രൻ) - ടെലിവിഷൻ
7. പി. രാധാകൃഷ്ണൻ നന്പൂതിരിപ്പാട് (സ്വതന്ത്രൻ) - കിണർ
8. വിജയൻ (സ്വതന്ത്രൻ) - ബാറ്റ്
9. ജി. സതീഷ് കുമാർ (സ്വതന്ത്രൻ) - ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണൻ (സ്വതന്ത്രൻ) - ബാറ്ററി ടോർച്ച്.