ജിമ്മി ഫിലിപ്പ്
കുട്ടനാടൻ പാടശേഖരങ്ങളുടെ പു റം ബണ്ടുകളിൽ വീടുവച്ചു താമസിക്കുന്നവർ ആയിരക്കണക്കിനു വരും. കർഷകരും കർഷക തൊഴിലാളികളുമാണവർ. സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവർ. വീടിനോടു ചേർന്നു തൊഴുത്തും പശുക്കളും. ബണ്ടിൽ വാഴയും പച്ചക്കറികളും. എക്കൽ കുത്തിയെടുത്തുണ്ടാക്കിയ ബണ്ടിൽ അവ തഴച്ചു വളരും. കുറച്ചു കോഴികളും താറാവും. ഒറ്റനോട്ടത്തിൽ സുഖ ജീവിതം.
പേടിപ്പെടുത്തുന്ന വെള്ളപ്പൊക്കം
എന്നാൽ വെള്ളപ്പൊക്കം അവർക്കു പേടിയാണ്. പാടത്തു മടവീണാൽ എല്ലാം കഴിഞ്ഞു. അവിടെ ആറും തോടും പാടവും ഒന്നുമുണ്ടാവില്ല. വെള്ളം നിരന്നു പരന്നു കിടക്കും. പിന്നെ ജീവൻ കൈയിൽ പിടിച്ചുള്ള ഓട്ടമാണ്. എടുക്കാവുന്നതൊക്കെ എടുത്തു വള്ളത്തിൽ ഏതെങ്കിലും ദുരിതാശ്വാസ കേന്ദ്രത്തിൽ. വെള്ളമിറങ്ങി പാടത്തെ വെള്ളം വറ്റുന്നതുവരെ അവിടെത്തന്നെ. തിരിച്ചെത്തിയാൽ ഒന്നുമുണ്ടാവില്ല. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം.
ദുരിതക്കയത്തിൽ മുങ്ങുന്നവരുടെ പിന്നെയുള്ള പ്രതീക്ഷ ട്രാക്ടർ റോഡുകളിലായിരുന്നു. പാടത്തിന്റെ പുറംബണ്ടുകൾ കൂടുതൽ വീതിയിലും ഉയരത്തിലും പിടിച്ച് കട്ടയും മണ്ണുമിട്ട് ബലപ്പെടുത്തി ഉണ്ടാക്കുന്ന ചെറുറോഡുകൾ. “ഉഴവിന് ട്രാക്ടർ ഇറക്കാൻ’’ എന്ന അർഥത്തിലാണ് ആ പേരു വീണത്. അതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. പാടം മട വീഴാതെ സംരക്ഷിക്കാം. വെള്ളം നീന്താതെ പുറത്തേക്കിറങ്ങാം. വീട്ടിലും തൊഴുത്തിലും വെള്ളം കയറില്ല. നെല്ലിനൊപ്പം ബണ്ടിലെ കരകൃഷികളും രക്ഷപ്പെടും. ബണ്ടിൽ വളരുന്ന തെങ്ങുകളുടെ വേരുകൾ റോഡുകൾക്ക് അധിക ബലം നൽകുകയും ചെയ്യും.
ഉണർവായി കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജ് വന്നതോടെ ട്രാക്ടർ റോഡുകൾക്ക് പുത്തനുണർവായി. വാഹന സൗകര്യമുള്ളതും എന്നാൽ നീരൊഴുക്കിനു തടസമുണ്ടാക്കാത്തതുമായ ചെറുറോഡുകളെന്ന സങ്കല്പത്തിലെത്തി അവ. പുറംബണ്ടിലൂടെ മാത്രമല്ല, വലിയ പാടശേഖരങ്ങൾക്ക് നടുവിലൂടെയും റോഡുകൾ വേണമെന്ന ചിന്ത വ്യാപകമായി. കൃഷിക്കാവശ്യമായ വിത്തും വളവും എത്തിക്കുക, ട്രാക്ടറും ട്രില്ലറും കൊയ്ത്ത് മിഷ്യനും എളുപ്പത്തിൽ കൊണ്ടുവരിക, കൊയ്തെടുത്ത നെല്ല് ലോറികളിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുക... കർഷകന്റെ പ്രതീക്ഷ വാനൊളമെത്തി. എന്നാൽ, ഓരോ വെള്ളപ്പൊക്കം കഴിയുന്പോഴും അവർ നിരാശയിലേക്കു വഴുതി വീഴുകയായിരുന്നു.
ബലിയാടായി വത്സമ്മ
കാവാലം കോഴിച്ചാൽ വടക്ക് പാടശേഖരത്തിന്റെ തെക്കെബണ്ടിൽ വീടുവച്ചു താമസിക്കുന്ന നിരവധി കുടുംബങ്ങളിൽ ഒന്നാണു കുറുപ്പശേരിൽ കുടുംബം. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ കൃഷ്ണപുരം തോടിന്റെ കര. കർഷകനും വിമുക്തഭടനുമായ ഭർത്താവ് ബേബിച്ചനും ഭാര്യ വത്സമ്മയും മക്കളും. സന്തോഷകരമായ കുടുംബജീവിതം. പതിവുപോലെ അന്നും രാവിലെ വത്സമ്മ പള്ളിയിൽ പോയതാണ്. എഴുപതുകളിൽ കെഎൽഡിസി നിർമിച്ചതും പിന്നീട് ഇടിഞ്ഞു പൊളിഞ്ഞു പോയതുമായ പാടത്തിന്റെ കൽക്കെട്ടിലൂടെയായിരുന്നു യാത്ര. കൃഷ്ണപുരം കാവാലം റോഡിലെത്താൻ അതുമാത്രമാണു മാർഗം. ചെറിയ വേലിയേറ്റമുണ്ടായാൽ പോലും കൽക്കെട്ട് മൂടി വെള്ളമെത്തും. ഇളകിക്കിടക്കുന്ന കരിങ്കല്ലുകൾ കണ്ണിൽപ്പെട്ടില്ല. അതിൽ തട്ടി വത്സമ്മ വെള്ളക്കെട്ടിൽ വീണു ജീവൻ വെടിഞ്ഞു.
കൃഷ്ണപുരത്തു നിന്നു കോഴിച്ചാൽ പാടശേഖരത്തിലൂടെ ബണ്ടിനോട് ചേർന്നു നിർമിക്കുന്ന നിർദിഷ്ട ട്രാക്ടർ റോഡ് പൂർത്തിയാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചവരിൽ വത്സമ്മയുമുണ്ടായിരുന്നു. അതിനുവേണ്ടി കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും നിവേദനം നൽകാൻ പോയ സംഘത്തിലും ഇൗ വീട്ടമ്മയുണ്ടായിരുന്നു. കുറച്ചു നാളുകൾക്കു മുന്പ് സ്കൂൾ കുട്ടികളുമായി പോയ വാൻ പാടത്തേക്കുമറിഞ്ഞതും ഇതേ പാടശേഖരത്തിലാണ്. അങ്ങനെ ചെറുതും വലുതുമായ എത്രയെത്ര അപകടങ്ങൾ.
ദുരിതവഴികൾ
കുട്ടനാട്ടിലെ ഒട്ടുമിക്ക ട്രാക്ടർ റോഡുകളുടെയും സ്ഥിതി ഇതാണ്. പൊട്ടിപ്പൊളിഞ്ഞും തിട്ട ഇടിഞ്ഞും കൽക്കെട്ട് അടർന്നും കിടക്കുന്നു. പലയിടത്തും വെള്ളം കയറി യാത്രതീർത്തും അസാധ്യം. വലിയ പ്രതീക്ഷയോടെയാണ് നെടുമുടി പഞ്ചായത്തിലെ മണപ്ര റോഡ് നിർമിച്ചത്. കല്ലുകെട്ടിയാണ് നിർമിച്ചിട്ടുള്ളതെങ്കിലും ഫലമൊന്നുമില്ല. കൊട്ടാരം ഭഗവതി ക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള റോഡ് പാടത്തിന്റെ നടുവിലൂടെയാണ് പോകുന്നത്. രണ്ടര കിലോമീറ്ററോളം നീളം. നന്നായി സംരക്ഷിച്ചിരുന്നെങ്കിൽ ഏറെ ഗുണം കിട്ടുമായിരുന്നു. രാജപുരം കായലിനു നടുവിലൂടെ തീർത്ത റോഡ് പാതി വഴിയിൽ നിലച്ചിട്ടു വർഷങ്ങളായി. കറ്റയും നെല്ലും കച്ചിയും കർഷകർ ഇപ്പോഴും തലച്ചുമടയായിട്ടാണു മാറ്റുന്നത്.
കാവാലം കൃഷി ഭവന്റെ പരിധിയിൽ 1400 ഏക്കർ വരുന്ന രാമരാജപുരം കായലിന് നടുവിലൂടെ ട്രാക്ടർ റോഡ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്. പണ്ട് മുട്ടന്പുറം മുതൽ വടക്കെ മോട്ടോർതറ വരെ റോഡുണ്ടായിരുന്നെങ്കിലും അതു പിൽക്കാലത്ത് ഒലിച്ചുപോയി. നിർദിഷ്ട റോഡ് അവസാനിക്കുന്നതിന്റെ മറുകര ഇരുപത്തിനാലായിരം കായലാണ്. ചന്പക്കുളത്ത് മൂലപൊങ്ങന്പ്ര പാടശേഖരത്തിൽ തെക്കേക്കര പള്ളിയുടെ മറുകരയിൽ നിന്നാരംഭിച്ച് വാഴത്തറ വരെ എത്തുന്ന റോഡ് നാമമാത്രമായി. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനിൽ നിന്നു തെക്കേക്കര ഹൈസ്കൂൾ വരെയുള്ള റോഡ് കൊണ്ട് നാട്ടുകാർക്ക് പ്രയോജനമൊന്നുമില്ല. നിരവധി താമസക്കാരുള്ള കളരിത്തറ കാട്ടിത്തറ റോഡിന്റ കാര്യവും അങ്ങനെതന്നെ. കുട്ടനാട് താലൂക്കിൽ രാമങ്കരി പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന എ.സി. കനാൽ പി.ഡബ്ല്യൂ.ഡി ലിങ്ക് റോഡ് വർഷം മുഴുവൻ വെള്ളക്കെട്ടിലാണ്... ഇങ്ങനെ കുട്ടനാട്ടിൽ എത്രയെത്ര ദുരിത വഴികൾ... ഒന്നുകൊണ്ടും പ്രയോജനമില്ല.
ചീപ്പുങ്കൽ-മണിയാപറന്പ് റോഡ്
വടക്കൻ കുട്ടനാട്ടിൽ കോട്ടയം ജില്ലയിൽ ആർപ്പൂക്കര പഞ്ചായത്തിൽ പുതിയൊരു റോഡിന് അനുമതിയായിട്ടുണ്ട്. ചീപ്പുങ്കൽ-മണിയാപറന്പ് റോഡ്. കുമരകത്തിനടുത്താണു ചീപ്പുങ്കൽ. വേന്പനാട് കായലിന്റെ മുഖം. നിർദിഷ്ട റോഡ് പോകുന്നതു ചൂരത്തറ, പാഴോട്ട്മേക്കരി, കണ്ടമുണ്ടാലിക്കരി,തുരുത്തുമാലിക്കരി, പള്ളിക്കരി, പാടശേഖരങ്ങളുടെ നടുവിലൂടെ. അഞ്ചര കിലോമീറ്ററോളം നീളം വരും. 50 കോടിയുടെ പദ്ധതി. ജലനിരപ്പിൽ നിന്നു രണ്ടു മീറ്ററോളം ഉയർത്തിയാണു നിർമാണം. കിഴക്കൻ മണ്ണിറക്കി റോഡ് നിർമിക്കണമെന്നാണു വ്യവസ്ഥ. അതിനായി കിഴക്ക് വലിയൊരു കുന്ന് തന്നെ കണ്ടുവച്ചിട്ടുണ്ട്. അത് ഇടിച്ചു നിരത്തി പാടത്തിറക്കും. അങ്ങനെ റോഡുണ്ടാക്കും.
കായലിൽ മണ്ണ് ഇഷ്ടംപോലെ
എന്നാൽ, മറുവശത്ത് നിർദിഷ്ട റോഡിന് സമീപം വേന്പനാട് കായലിൽ വലിയ മൺചിറകൾ കിടക്കുന്നു. ചെളിയും മണലും കൂടിയുള്ള പ്രത്യേകതരം മണ്ണാണത്. നല്ല ഉറപ്പുള്ള മണ്ണ്. ട്രഡ്ജ് ചെയ്തെടുക്കേണ്ടതായതിനാൽ ട്രഡ്ജർ മണ്ണ് എന്നാണു പേര്. ആ മണ്ണ് എടുത്ത് റോഡിന് ഉപയോഗിച്ചാൽ കായൽ താഴും. റോഡുണ്ടാകുകയും ചെയ്യും.ചെലവും കുറയും. കുട്ടനാടിന് അധിക ഭാരമുണ്ടാകുകയുമില്ല. പക്ഷേ, റോഡ് നിർമാണത്തിന് ട്രഡ്ജർ മണ്ണ് ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പിന് വ്യവസ്ഥയില്ലത്രേ.
അതിനപ്പുറത്താണ് മീനച്ചിലാറിന്റെ കൈവഴികളിലൊന്നായ പെണ്ണാർ തോട്. അതിന്റെ ആറ്റുമുഖത്ത് എക്കൽ അടിഞ്ഞ് വലിയ ചിറ രൂപപ്പെട്ടിരിക്കുന്നു. ഒരേക്കറോളം വിസ്തൃതി വരും. അതു കുത്തിയെടുത്ത് റോഡിന് ഉപയോഗിച്ചാൽ പുഴയും താഴും. ഒഴുക്ക് കൂടുകയും ചെയ്യും.
വില്ലനായി തണ്ണീർതട നിയമം
കുട്ടനാട്ടിലെ പരന്പരാഗത ജലപാതകളൊക്കെ അടഞ്ഞു. കട്ട ചേടലും ആഴം കൂട്ടലും നടക്കുന്നില്ല. മിക്കയിടത്തും കലുങ്കുകളും പാലങ്ങളുമായി. ട്രാക്ടർ റോഡുകൾ പോകുന്ന പുറംബണ്ടുകൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. കായൽ കൈയേറ്റവും വയൽ നികത്തൽ വിവാദങ്ങളും ട്രാക്ടർ റോഡ് നിർമാണത്തെ പിന്നോട്ടടിച്ചു. തണ്ണീർതട നിയമങ്ങളാണു ഫണ്ട് അനുവദിക്കുന്നതിനു തടസമാകുന്നതെന്നും വാദമുണ്ട്. ഇൗ വാദം ഉന്നയിച്ച് അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. നീലംപേരൂർ പഞ്ചായത്തിൽ നാരകത്തറ പാത്തേരിൽ മേരിക്കുട്ടി ടീച്ചർ അതിലൊരാളാണ്. ഇവരുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലൂടെ കടന്നു പോകുന്ന വിധത്തിലാണു റോഡിനു സ്ഥലമെടുത്തത്. എന്നാൽ, നിർമാണം തുടങ്ങിയപ്പോൾ അലൈൻമെന്റ് മാറ്റി വയലിലൂടെ റോഡ് നിർമിച്ചു.അത് ടീച്ചറുടെ പുരയിടത്തിൽ നിന്ന് അഞ്ചു മീറ്റർ അകലെ. ആ ദൂരം മാത്രം മണ്ണിട്ട് ഉയർത്തി റോഡുമായി ബന്ധിപ്പിച്ചാൽ ടീച്ചർക്ക് റോഡ് ഉപയോഗിക്കാനാകും. ഇതു ചൂണ്ടിക്കാട്ടി നാലു വർഷമായി അപേക്ഷകളുമായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങുന്ന ടീച്ചർക്കു മടുത്തു. സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുമതി ലഭിക്കാത്തതിനാൽ സ്വന്തം സ്ഥലത്തിലൂടെ നിർമിച്ച റോഡ് ഉപയോഗിക്കാൻ കഴിയാതെ നരകിക്കുകയാണ് ടീച്ചർ.
ജലഗതാഗതം നിലച്ചു
ആറുകൾക്കും തോടുകൾക്കും ആഴം കുറയുകയും കായലിൽ മൺചിറകൾ രൂപപ്പെടുകയും ചെയ്തതോടെ കുട്ടനാട്ടിലെ നിരവധി ബോട്ട് സർവീസുകൾ നിലച്ചുപോയി. റോഡ് സൗകര്യം വർധിച്ചതും കാരണമാണ്. കൈനടി, കാവാലം, പുളിങ്കുന്ന്, മങ്കൊന്പ്, ചന്പക്കുളം, എടത്വ, നീരേറ്റുപുറം, തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പല സർവീസുകളും ഇന്നില്ല. കിടങ്ങറയിൽ ഉയരം കുറഞ്ഞ പാലം ( കെ.സി പാലം) വന്നതോടെ ചങ്ങനാശേരിക്കുള്ള ബോട്ട് സർവീസ് നാമമാത്രമായി. ചങ്ങനാശേരി ചന്തയുടെ പ്രതാപവും അതോടെ അസ്തമിച്ചു. കോട്ടയത്തു നിന്നു മൂന്നാറിനും കൊല്ലത്തിനും അന്പലപ്പുഴയ്ക്കുമൊക്കെയുണ്ടായിരുന്ന സർവീസുകളും നിലച്ചു. ജലപാതകളിലൂടെ ലാഭകരമായി നടത്തിയിരുന്ന ചരക്കു നീക്കവും ഏറെക്കുറെ ഇല്ലാതായി.
യാത്രാദുരിതത്തോടൊപ്പം കുടിവെള്ള പ്രശ്നവും കുട്ടനാട്ടുകാരുടെ ജീവിതം നരകതുല്യമാക്കുകയാ ണ്. കുടിവെള്ളത്തിനുവേണ്ടിയുള്ള അവരുടെ നിലവിളി ബധിര കർണങ്ങളിലാണു പതിക്കുന്നത്. നാടുനീളെ ടാപ്പുകളും പൈപ്പുകളും ഓവർഹെഡ് ടാങ്കുകളുമൊക്കെയുണ്ടെങ്കിലും കുടിനീർ മാത്രമില്ല.
വെള്ളമിറങ്ങാത്ത മണലോടി
കൈനകരി പഞ്ചായത്തിൽ 13ാംവാർഡിലെ മണലോടി തുരുത്തിൽ മണ്ണില്ല. എവിടെ നോക്കിയാലും വെള്ളം. പുരയിടങ്ങളിൽ മാത്രമല്ല വീടിനുള്ളിലും. നടവഴികളിൽ മുട്ടിനു മുകളിലാണു വെള്ളം . നാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ആകെയുള്ള റോഡാണ് കോലത്തു ജെട്ടി റോഡ്. ഇതുവഴി ബസ് സർവീസുമുണ്ട്. പക്ഷെ, ഫലമില്ലെന്നു മാത്രം.
വെള്ളത്തിൽ ബസ് ഓടിക്കാനാവില്ലല്ലോ. തുരുത്തിനുള്ളിൽ നിരവധി ഇടത്തോടുകളുണ്ട്. എല്ലാം ചെളിയടിഞ്ഞ് നികന്ന നിലയിൽ. 84 കുടുംബങ്ങളാണു തുരുത്തിലെ താമസക്കാർ. 2018 ലെ മഹാപ്രളയത്തിനുശേഷം ഇതുവരെ വെള്ളമിറങ്ങാത്ത പുരയിടങ്ങളും ഇവിടെയുണ്ട്. സമീപത്തെ അറുനൂറ്റമ്പാടം പ്രദേശത്തിന്റെയും അവസ്ഥയും വ്യത്യസ്തമല്ല. മുന്നൂറിലേറെ വീട്ടുകാരുണ്ടിവിടെ.