കേരളയിൽ ഫയലുകൾ നീങ്ങുന്നില്ല, സർട്ടിഫിക്കറ്റ് വിതരണവും സ്തംഭനാവസ്ഥയിൽ
Tuesday, July 15, 2025 1:40 AM IST
തിരുവനന്തപുരം: വൈസ് ചാൻസലറും രജിസ്ട്രാറും രണ്ടു ചേരിയിലായി ദിവസങ്ങളായി നിലയുറപ്പിച്ചതോടെ കേരള സർവകലാശാലയിലെ ഫയൽ നീക്കങ്ങൾ ഉൾപ്പെടെ പൂർണമായും നിലച്ചു.
വൈസ് ചാൻസലർ ഒപ്പുവച്ചു നല്‍കേണ്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭിക്കാതായതോടെ വിദ്യാർഥികളും പ്രതിസന്ധിയിലായി. 2000 ത്തോളം ഫയലുകൾ ആണ് വൈസ്ചാൻസലറുടെ ഒപ്പിനായി കെട്ടിക്കിടക്കുന്നത്.
സർവകലാശാലയിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി തൃശൂരിൽ കൂടിക്കാഴ്ച്ച നടത്തി.
തുടർന്നു മാധ്യമങ്ങളോട് പ്രതികരിച്ച വൈസ് ചാൻസലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെ താൻ എടുത്ത നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നു വ്യക്തമാക്കി. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് ഒട്ടും കുറവ് ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കാലു വെട്ടുമെന്നു പറഞ്ഞാൽ പിന്നെ എങ്ങനെയാണ് താൻ കാന്പസിലേക്ക് പോകുകയെന്നാണ് വിസി പ്രതികരിച്ചത്.
ഫയലുകൾ ഓണ്‍ലൈനായി പോലും നോക്കാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്. സർവകലാശാലയിൽ സമരക്കാർക്ക് പോലീസ് സംരക്ഷണം കൊടുക്കുന്നുവെന്ന ഗുരുതര ആരോപണവും വിസി ഉന്നയിച്ചു. അക്കാഡമിക് കോഴ്സുകളുടെ അംഗീകാരത്തിനുള്ള ഫയലുകൾ, അധ്യാപകരുടെ പ്രമോഷൻ ഫയലുകൾ തുടങ്ങിയവയും തീരുമാനമാകാതെ കിടക്കുന്നു.
ഫയൽ നീക്കം വൈകുന്നത് രജിസ്ട്രാറുടെ നിഷേധാത്മക നിലപാടാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണ് വിസിയുടെ പ്രതികരണത്തിലൂടെ വ്യക്കമാകുന്നത്.