ഭരിക്കുന്നവർ കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നു: മാർ മഠത്തിക്കണ്ടത്തിൽ
Tuesday, July 15, 2025 2:51 AM IST
കൊച്ചി: കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്സികള്ക്കുവേണ്ടിയാണ് ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നു സംശയിക്കേണ്ട സാഹചര്യമാണു നിലവിലുള്ളതെന്ന് കെസിബിസി അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടോ എന്നതു പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകും. മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണാനും ലഹരിവ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ.ബി. കോശി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, ട്രഷറർ ബിജു കുണ്ടുകുളം, ബിജു പറയന്നിലം, ജോസുകുട്ടി ഒഴുകയില്‍, ഭാരവാഹികളായ ജയ്മോന് തോട്ടുപുറം, പി. ധര്‍മരാജ്, ടെസി ബിജു, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ എന്നിവര്‍ പ്രസംഗിച്ചു. കെസിഎഫ് പ്രസിദ്ധീകരണമായ കാത്തലിക് വോയ്സ് എഡിറ്ററായി തോമസ് തുണ്ടിയത്തിനെ (പത്തനംതിട്ട) തെരഞ്ഞെടുത്തു.