നിപ്പ: 609 പേർ സമ്പർക്കപ്പട്ടികയിൽ
Tuesday, July 15, 2025 2:51 AM IST
തിരുവനന്തപുരം: പാലക്കാട് നിപ്പ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയാറാക്കി.
കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
വിവിധ ജില്ലകളിലായി നിപ്പ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് എട്ടു പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ചുപേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്കിലും 133 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
പാലക്കാട്ട് 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണ്‍
പാലക്കാട്: ജില്ലയിൽ രണ്ടാമതും നിപ്പ സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോണ്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. മണ്ണാർക്കാട് മുനിസിപ്പാലിറ്റി, കാരാകുറുശി, കരിന്പുഴ ഉൾപ്പെടെയാണിത്.
രണ്ടുപേരെക്കൂടി നിപ്പ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്നും ഹൈറിസ്ക് കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരാണിവരെന്നും കളക്ടർ പറഞ്ഞു. ഇതിൽ ഒരാൾ നിപ്പ ബാധിച്ചു മരിച്ചയാളുടെ ബന്ധുവും മറ്റൊരാൾ ആരോഗ്യപ്രവർത്തകനുമാണ്.
നിപ്പ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. നിപ്പ ബാധിച്ചശേഷം ഇയാൾ കെ എസ്ആർടിസി ബസിൽ യാത്ര ചെയ്തുവെന്നതു വാസ്തവവിരുദ്ധമാണെന്നും കളക്ടർ വ്യക്തമാക്കി.