വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലുകളെ അപ്പമാക്കാൻ കഴിവുള്ളവനുമായവന്റെ പോലും കുടലു കരിഞ്ഞു. നമ്മെപ്പോലെ അവനും കുറെക്കാലം മണ്ണിലെ മനുഷ്യനായിരുന്നു. ഒരു വ്യത്യാസം മാത്രം. അവന്റെ വിശപ്പ് മനുഷ്യനറിയില്ലാത്ത, ചിലതിനുവേണ്ടിയായിരുന്നു; ദൈവത്തിന്റെ രാജ്യത്തിനും, അവിടുത്തെ നീതിക്കും വേണ്ടി. അതുകൊണ്ടല്ലേ ഒരു മരത്തിന്റെയും കനി അവൻ കടിച്ചുതിന്നാതിരുന്നത്?
വയറിന്റെ വരന്പും കടന്നുപോയി അവന്റെ വിശപ്പ്. നമുക്കുമില്ലേ വിശപ്പ്? എന്തിനുവേണ്ടിയുള്ളതാണത്? കേവലം ഭക്ഷണംകൊണ്ടു തീരുന്നതാണെങ്കിൽ നാമിന്നും വെറും ഭൗമികർ മാത്രം. അതിനേക്കാൾ ശ്രേഷ്ഠമായവയ്ക്കുവേണ്ടി, സ്വർഗീയമായവയ്ക്കുവേണ്ടി നാം വിശക്കാറുണ്ടോ? ഉണ്ടെങ്കിൽ മാത്രം നാം ആത്മീയരാണ്, ദൈവം ആഗ്രഹിക്കുന്നവരാണ്.
ആഹാരം, ആട, ആലയം മുതലായ ലൗകികാവശ്യങ്ങൾക്കുവേണ്ടിയുള്ളതു മാത്രമാണോ നമ്മുടെ വിശപ്പ്? ഉദരത്തിനുമപ്പുറം നീളുന്ന ഒരു വിശപ്പാണ് വിശ്വാസികളായവർക്കു വേണ്ടത്.
വയറിന്റെ വിശപ്പ് എല്ലാ ഉദരജീവികൾക്കുമുള്ളതാണ്. എന്നാൽ, ആത്മാവിന്റെ വിശപ്പ് ആത്മീയതയോടു അല്പമെങ്കിലും ആഭിമുഖ്യം ഉള്ളവരുടേതു മാത്രമാണ്. ഓർക്കണം, ഭൗമികരല്ല, ആത്മീകരാകാനുള്ള നിയോഗമാണ് ക്രിസ്ത്യാനികളായ നമ്മുടേത്. ദൈവത്തിനും, വചനത്തിനും കൂദാശകൾക്കും വേണ്ടിയുള്ള വിശപ്പ് നമുക്കുണ്ടാകണം.
ഉദരപൂരണമല്ല, ഹൃദയപൂരണമാണ് നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമായുള്ളത്. അതില്ലാതെ വരുന്പോൾ മറ്റുവിശപ്പുകൾ പെരുകും. ഒന്നിലും തൃപ്തിയില്ലാത്തവരായി കഴിയേണ്ടിവരും. ഓർക്കണം, വയറും കടന്നു പോകുന്ന വിശപ്പ് നാം വന്നിടത്തേക്കു മടങ്ങാനും, നമ്മുടെ ഉടയവനോടു ചേരാനുമുള്ള അദമ്യമായ ഒരു തൃഷ്ണയാണ്. പരംപൊരുളായവനെ പ്രാപിക്കുന്പോൾ മാത്രമേ അത് അടങ്ങുകയുള്ളൂ.
നമ്മിലെ ചില വിശപ്പുകളെയും അവനു നാം നല്കിയ പ്രാധാന്യത്തെയും അവയെ കെടുത്താൻ നാം അവലംബിച്ച മാർഗങ്ങളെയും വിലയിരുത്താം. വേണ്ടാത്ത ചില വിശപ്പുകളെ നാം നമ്മിൽ വളർത്തിയിട്ടുണ്ടാവാം. അരുതാത്ത ചില വഴികളിലൂടെ അവയെ തൃപ്തിപ്പെടുത്താൻ അറിഞ്ഞോ അല്ലാതെയോ തുനിഞ്ഞിട്ടുണ്ടാവാം.
നോന്പിന്റെ നാളുകളിൽ നമ്മുടെ വിശപ്പുകളെ വിശുദ്ധീകരിക്കണമേയെന്നും, ആത്മീയവിശപ്പിനെ വർധിപ്പികണമേയന്നും പ്രാർഥിക്കാം. ഭക്ഷണത്തോടുള്ള ആർത്തിയും അതിലുള്ള ആർഭാടവും നമുക്ക് യോജിച്ചതല്ല. വിശുദ്ധമായവയ്ക്കുവേണ്ടി വിശക്കുന്നവരാകാം. ആത്മീയഭോജ്യമായ ദിവ്യകാരുണ്യത്തെ ശരണപ്പെടാം.
ഏതൊരു സുഭിക്ഷതയുടെയും, സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും നടുവിലും ആത്മാവിന്റെ ആരോഗ്യത്തിനായുള്ള വിശപ്പ് നമ്മിൽ ഒടുങ്ങാതിരിക്കട്ടെ. ഒപ്പം, മറ്റുള്ളവരുടെ ആത്മീയവിശപ്പ് നാമായിട്ട് ശമിപ്പിക്കാതിരിക്കാം. നമ്മുടെ സാന്നിധ്യവും സന്പർക്കവും ഏവരേയും ആത്മീയതത്പരരാക്കി മാറ്റാൻ ഉപകരിക്കട്ടെ.