തുപ്പൽ
Wednesday, April 1, 2020 11:25 AM IST
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വളർത്തച്ഛന്റെ കരലാളനങ്ങളും പതിഞ്ഞ, ജ്ഞാനികൾ കാണാൻ കൊതിച്ച അവന്റെ മൃദുവദനത്ത് പരിഹാസത്തിന്റെ പരകോടിയെന്ന വണ്ണം കണ്ടവരൊക്കെയും കാർക്കിച്ചുതുപ്പി. കേവലമൊരു തുപ്പലകലത്ത് അവരുടെ രക്ഷ ശിക്ഷയായി മാറി.
അവന്റെ നെറ്റിത്തടവും കണ്പോളകളും കവിളിണകളും ചുണ്ടുകളുമൊക്കെ അവരുടെ കലികുറുകിയ കഫംകലർന്ന ഈളയാൽ പൊതിയപ്പെട്ടു. തുണ്ടിലും തുന്പിലും തുപ്പലിലും വരെ സൗഖ്യം കരുതിവച്ച ആ മനുഷ്യസ്നേഹിയുടെ കോമളാനനം ഒരു കോളാന്പിക്കു സമമായി. എന്നാൽ, ആ നീചനരന്മാരുടെ ഉമിനീർക്കണങ്ങൾ നമ്മുടെ രക്ഷകൻ തുടച്ചുനീക്കിയില്ല.
നിന്ദനങ്ങൾക്കൊന്നിനും അവനെ നിഷ്പ്രഭനോ നിർജീവനോ ആക്കാൻ കഴിഞ്ഞില്ല. മണ്ണിൽ കഴിഞ്ഞ നാളുകളിൽ അവൻ ആരുടെയും മുഖത്തു തുപ്പിയില്ല. തുപ്പിയതൊക്കെയും പൂഴിയിലേക്കായിരുന്നു. അത് അന്ധരുടെ അക്ഷികളിൽ അഞ്ജനമായെഴുതി കാഴ്ചയുടെ തിരിതെളിക്കാനും അതുവഴി അവരുടെ മുഖത്ത് ആനന്ദം നിറയ്ക്കാനുമായിരുന്നു.
സൗഖ്യത്തിന്റെ സുഗന്ധമുള്ള തൈലമായിരുന്ന അവന്റെ തുപ്പൽകൊണ്ട് തൃപ്തിപ്പെട്ടവർ പലരുമുണ്ടായിരുന്നു. മുഖത്തു തുപ്പുന്നത് അവജ്ഞയുടെ ഏറ്റം നീചമായ പ്രകടനമാണ്. അറപ്പുളവാക്കുന്നവയുടെമേലാണ് സാധാരണ നാം കാർക്കിച്ചുതുപ്പുന്നത്. മൃഗങ്ങളുടെ മുഖത്തുപോലും ആരും തുപ്പാറില്ല. അങ്ങനെയെങ്കിൽ, മൃതപ്രായനായ ഒരാളുടെ മുഖത്തു തുപ്പിയത് അയാൾ മൃഗത്തെക്കാൾ വെറുക്കപ്പെട്ടവനായതുകൊണ്ടല്ലേ?.
നമ്മുടെ രക്ഷാകരചരിത്രത്തിൽ പതിച്ച ആ ഉമിനീർബിന്ദുക്കൾ നമ്മുടെ മുഖത്തു പതിക്കേണ്ടവയായിരുന്നു. നമ്മുടെ ആട്ടും തുപ്പുമേൽക്കുന്ന അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരും ബഹുമാന്യരുമായി ഗണിക്കുക. ആരോടെങ്കിലുമുളള വിദ്വേഷത്തിന്റെ ആധിക്യം കാട്ടാൻ നമ്മുടെ വായിലെ രണ്ടുതുള്ളി തുപ്പൽ ധാരാളം മതി. വായിലൂള്ളിടത്തോളം കാലം ഉമിനീര് നമുക്കു പ്രിയപ്പെട്ടതാണ്.
എന്നാൽ, തുപ്പിക്കളയുന്ന നിമിഷം മുതൽ അത് അറപ്പുളവാക്കും. കഠിനഹൃദയർക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്ത് അത്ര കൃത്യമായി തുപ്പാൻ കഴിയൂ. നമുക്ക് മറ്റുള്ളവരോട് ചിലപ്പോൾ വെറുപ്പു തോന്നുക മാനുഷികമാണ്. പക്ഷേ, അതു പ്രകടിപ്പിക്കുന്ന രീതി മൃഗീയമാകരുത്. തല്ലുന്നതിനും തലോടുന്നതിനും, പുകഴ്ത്തുന്നതിനും ഇകഴ്ത്തുന്നതിനും നമസ്കരിക്കുന്നതിനും തമസ്കരിക്കുന്നതിനുമൊക്കെ പരിധികളുണ്ടാവണം.
അവ ലംഘിക്കുന്പോൾ നാം നാമല്ലാതായി മാറുകയും നമ്മുടെതന്നെ നാശം കുറിക്കപ്പെടുകയും ചെയ്യും. കഴിവതും ആരെയും വെറുക്കാതിരിക്കാം. മനുഷ്യരെ വെറുത്താൽ ഭൂമിയിൽ മറ്റാരെയാണ് നാം സ്നേഹിക്കുക? മറ്റുള്ളവരുടെയല്ല, നമ്മുടെതന്നെ മ്ലേച്ഛതകളുടെ മുഖത്തു തുപ്പാൻ ധൈര്യപ്പെടാം. നമ്മുടെ ഹൃദയങ്ങളെ കൂടുതൽ മൃദുലവും മാംസളവുമാക്കി മാറ്റാൻ നോന്പിന്റെ നാളുകളിൽ പരിശ്രമിക്കാം, പ്രാർഥിക്കാം.