നഗ്നത
Monday, April 6, 2020 2:09 PM IST
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാഹം പൂണ്ട വൈരികൾ നിർദയം ഉരിഞ്ഞെടുത്തു. മനുഷ്യക്കു ചെയ്യാവുന്ന മ്ലേച്ഛതയുടെ മൂർധന്യഭാവം! ഭിക്ഷുവിന്റെ പോലും ഭാണ്ഡത്തിൽ ഒന്നിലധികം ഉടുപ്പുകൾ ഉണ്ടായിരുന്ന ഭൂമിയിൽ സർവതിന്റെയും ഉടയോനായവനു താൻ തറയ്ക്കപ്പെടാൻ പോകുന്ന തടിക്കുരിശിനു ചാരെ ഒരുവേള ഉടുവസ്ത്രമില്ലാതെ നില്ക്കേണ്ടിവന്നു.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വസ്ത്രം പോലും ആ ദുഷ്ടഹൃദയർ അവനു നിഷേധിച്ചു. അവനെ ഉടുപ്പിക്കാൻ അവിടെ ആ മില്ലായിരുന്നു. എന്നാൽ, ഉരിഞ്ഞുമാറ്റപ്പെട്ട അവന്റെ വസ്ത്രങ്ങൾ വീതം വയ്ക്കാനും, പുറക്കുപ്പായത്തിനുവേണ്ടി കുറിയിടാനും കൂടുതൽ പേ ണ്ടായിരുന്നു. അവൻ നഗ്നനാക്കപ്പെട്ടത് നമ്മെ ഉടുപ്പിക്കാൻ വേണ്ടിയായിരുന്നു.
അന്ത്യഭോജനമായി തന്റെ മെയ്യ് നിണങ്ങൾ പകുത്തുകൊടുത്തവൻ അന്ത്യശ്വാസത്തിനുമുന്പ് തന്റെ വസ്ത്രങ്ങളും ഭാഗിച്ചെടുക്കാനായി വിട്ടുനല്കി. തന്റെ നഗ്നതയാൽ അവൻ നരകുലത്തിന്റെ നാണം മറച്ചു.അതേ, ലൗകികമായ ഒന്നിനോടും അവനു ആർത്തിയും അഭിനിവേശവും ഇല്ലായിരുന്നു. നശ്വരമായ സകലതിൽനിന്നും വിരക്തിയുടെ ഒരു കല്ലേറകലം അവൻ കാത്തുസൂക്ഷിച്ചിരുന്നു. വാരിക്കൂട്ടുന്നതിലല്ല, വീതിച്ചുകൊടുക്കുന്നതിലായിരുന്നു അവന്റെ തൃപ്തി മുഴുവൻ.
വസ്ത്രം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ്. അത് ഒരു വ്യക്തിയുടെ അഭിമാനം, അധികാരം, അന്തസ് എന്നിവയുടെ അടയാളം കൂടിയാണ്. ഒരാളുടെ വസ്ത്രം ഉരിഞ്ഞുമാറ്റുക എന്നു പറയുന്പോൾ ഇവയ്ക്കൊക്കെ ഭംഗം വ ത്തുക എന്നു കൂടി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയാകുന്പോൾ ആർക്കെങ്കിലുമൊക്കെ അർഹമായ അവകാശങ്ങൾ നാം നിഷേധിച്ചപ്പോഴും, ആരുടെയെങ്കിലും അന്തസിനും അഭിമാനത്തിനും കളങ്കമേല്പിച്ചപ്പോഴുമൊക്കെ അവരെ നാം വിവസ്ത്രരാക്കുകയാണ് ചെയ്തത്.
അത്തരം പ്രവൃത്തികൾ മേലിൽ നമുക്ക് അന്യമായിരിക്കട്ടെ. ആരുടെയും മാനക്ഷയത്തിനു ഹേതുവാകാതിരിക്കാം. നമ്മുടേതല്ലാത്തതിനുവേണ്ടി നറുക്കിടാതിരിക്കാം. അതൊക്കെ ദൗർഭാഗ്യങ്ങളേ സമ്മാനിക്കൂ. ഒപ്പം, അമിതമായ വസ്ത്രഭ്രമം ഉണ്ടെങ്കിൽ ഉപേക്ഷിക്കാൻ ധൈര്യപ്പെടുക. കാലിത്തൊഴുത്തുമുതൽ കല്ലറവരെ കേവലം കച്ചത്തുണ്ടുകൊണ്ടു തൃപ്തിപ്പെട്ടവനെയാണ് നാം അനുഗമിക്കുന്നതെന്ന് മറക്കരുത്.
വേഷഭൂഷാദികളിൽ ആസക്തിയുള്ളവർക്കു അല്പവസ്ത്രധാരിയായവന്റെ അനുയാത്രികരാകാൻ കഴിയില്ല. വസ്ത്രത്തോടുള്ള ആസക്തിയും അതിനായുള്ള അമിതച്ചിലവും നമുക്കു ചേർന്നതല്ല. ആവശ്യത്തിലധികം ഉണ്ടായിട്ടും മതിവരാതെ ജീവിക്കുന്പോൾ ഉടുതുണിക്കു മറുതുണിയില്ലാത്തവരുടെയും കൂടി ലോകമാണിതെന്നും, കൈവശമുള്ള രണ്ടാമത്തെ അങ്കി ഒന്നുമില്ലാത്ത ഒരാളുടെ അവകാശമാണെന്നും ഓർക്കുന്നതു നന്ന്.
പാടവരന്പത്തെ പുല്ലിനെയും, പുഴയോരത്തെ പൂമരത്തെയും, കുന്നിനെയും, കുരുവിയെയുംവരെ പുതപ്പിക്കുന്നവനെ, കുപ്പായം ചോദിക്കുന്നവർക്കു മേലങ്കികൂടി കൊടുക്കാൻ പഠിപ്പിച്ചവനെ അല്പംകൂടി ആത്മാർത്ഥതയോടെ അനുധാവനം ചെയ്യാൻ ഈ നോന്പുകാലം നമ്മെ സഹായിക്കട്ടെ.