ഒരു തട്ടിൽ സ്വർണക്കട്ടിയും മറ്റേ തട്ടിൽ സോളാർ പാനലും വച്ചാൽ ഏതു തട്ടായിരിക്കും താഴ്ന്നുനിൽക്കുക എന്ന തർക്കമാണ് ഇപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നത്. വില സ്വർണത്തിനാണ് കൂടുതലെന്ന് ഒരു കൂട്ടർ, സോളാറിന്റെ വെളിച്ചം ഇപ്പോഴും കെട്ടിട്ടില്ലെന്നു മറുപക്ഷം. കൊടുത്താൽ കൊല്ലത്തു മാത്രമല്ല ഇല്ലത്തും കിട്ടുമെന്ന് ഇപ്പോൾ സഖാക്കൾ തിരിച്ചറിയുന്നു. അതും പേരിന്റെ അക്ഷരത്തിന്റെ എണ്ണത്തിൽ പോലും കുറവില്ലാതെ, സരിത- സ്വപ്ന!
സമരവും കോലാഹലവുമൊക്കെ തുടങ്ങിയെങ്കിലും ഇത്തവണ യുഡിഎഫ് നേതാക്കന്മാർക്കു പണി ഇത്തിരി കുറഞ്ഞിട്ടുണ്ട്. പ്രസ്താവന എഴുതിയും ആലോചിച്ചും കൂടുതൽ സമയം കളയേണ്ട. അതു കോവിഡ് കാലം ആയതുകൊണ്ടല്ല, സോളാർ കാലത്തെ സഖാക്കളുടെ പ്രസ്താവനയെടുത്തിട്ടു പേരും തീയതിയും മാറ്റിയാൽ മാത്രം മതി, ബാക്കിയെല്ലാം ഏതാണ്ട് ഒരുപോലെ തന്നെ!
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ഇപ്പോൾ പെരിയ സഖാവിനും ഏതാണ്ട് പിടികിട്ടിയെന്നു തോന്നുന്നു. ഐടി വകുപ്പിന്റെ തിളക്കം കണ്ടു കണ്ണുമഞ്ഞളിച്ചതാണ് പുള്ളിക്കാരനു വിനയായി മാറിയത്. ശങ്കരേട്ടന്റെ തിളക്കം അത്ര പൊന്നല്ലെന്നു സിപിഐക്കാർ പണ്ടേ മുഖ്യനോടു പറഞ്ഞതാണത്രേ. അപ്പോൾ അവൻ “പൊന്ന’’പ്പനല്ലെങ്കിൽ “തങ്ക’’പ്പനാണെന്നായിരുന്നു പുള്ളിക്കാരന്റെ നിലപാട്. എന്നാൽ, ആ തങ്കപ്പന്റെ തങ്കം ഇപ്പോൾ ഇടിച്ചുപൊളിച്ചതു സഖാക്കളുടെ ഇരട്ടച്ചങ്കാണ്!
മിസ്ഡ് കോൾ= താരങ്ങൾ നിർമാതാക്കളുമായി ആലോചിച്ചു പ്രതിഫലം കുറയ്ക്കുമെന്ന് അമ്മ.
- വാർത്ത= ഫലത്തിൽ സിനിമയുടെ നീളം കുറയും!