ചുരുണ്ടുകൂടി കിടക്കുകയായിരുന്ന കാർന്നോർ ചാടിയെണീറ്റു. ഇതാരാടാ ഈ പട്ടാപ്പകൽ വീടിനു മുന്നിൽ വന്നുനിന്നു പച്ചത്തെറി വിളിക്കുന്നത്? ചോദിച്ചിട്ടു തന്നെ കാര്യമെന്ന മട്ടിൽ പുള്ളി പുറത്തേക്കു ചെന്നു. ഇതേസമയം, സ്വീകരണമുറിയിൽ ഇതൊന്നുമറിയാതെ ടിവി കണ്ടു രസിക്കുകയാണ് കൊച്ചുമക്കൾ.
വീടിനു മുന്നിൽവന്ന് ആരോ തെറിവിളിച്ചിട്ടും കുലുക്കമില്ലാതെ ടിവി കണ്ടു രസിക്കുന്ന കൊച്ചുമക്കളെ കണ്ടപ്പോൾ കാർന്നോർക്കു കലികയറി. ‘എടാ ആരോ മുറ്റത്തുവന്നു തെറിവിളിക്കുന്നതൊന്നും നീയൊന്നും കേൾക്കുന്നില്ലേ?’... ചോദ്യം കേട്ടതും പിള്ളേർ മൂന്നുംകൂടി കൂട്ടച്ചിരി. ‘വല്യപ്പച്ചാ, അതു പുറത്തൂന്നുള്ള തെറിയല്ല, അകത്തൂന്നുള്ള തെറിയാ. ദേ ഈ സിനിമയിൽ വിളിച്ചതാ...’ പിള്ളേരിതു പറഞ്ഞു തീർന്നതും സ്ക്രീനിൽ അടുത്ത പച്ചത്തെറി മുഴങ്ങി. ഇതു കേട്ടതും വല്യപ്പൻ ഞെട്ടി. ‘ഇതു സിനിമ തന്നെയാണോടാ മക്കളേ?’... അതേ വല്യപ്പച്ചാ, ഇതാണ് ചുരുളി.
‘തെറി കേട്ടു വളരാതെ എഴുന്നേറ്റു പോടാ... നീയൊക്കെ..’ കാർന്നോർ വയലന്റായി. സിനിമ തീരാറായെന്നു പറഞ്ഞ് കൊച്ചുമക്കൾ ഉരുളാൻ നോക്കിയെങ്കിലും വല്യപ്പൻ വളഞ്ഞില്ല. മേലിൽ ഇത്തരം സിനിമ ഈ വീട്ടിൽ വച്ചുപോകരുതെന്ന താക്കീതും നൽകി അകത്തേക്കു നടക്കുന്പോൾ വല്യപ്പൻ പിറുപിറുത്തു, ‘പണ്ടൊക്കെ ചന്തയിലായിരുന്നു ഇതുപോലുള്ള കെട്ടവർത്തമാനം. ഇപ്പോൾ ചന്തയൊക്കെ ഡീസന്റായി. അപ്പോൾ ചില സിനിമാക്കാരും ഒൻപതു മണി ചർച്ചക്കാരുംകൂടി ചന്തയാകാൻ തുടങ്ങിയിരിക്കുന്നു, കലികാലം!’
പിള്ളേരുമായി സിനിമയ്ക്കു പോകുന്നത് ഒരു രസമായിരുന്നു, ഇപ്പോൾ പിള്ളേരെ സിനിമയ്ക്കു കൊണ്ടുപോകണമെങ്കിൽ ആദ്യം പോയി രക്ഷാകർത്താക്കൾ സിനിമ കണ്ടു തെറിയും ചീത്തയുമൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ മക്കളുടെ ചെവിയിൽ പഞ്ഞിവച്ചിരുന്നു സിനിമ കാണേണ്ടിവരും.
തെറിക്കുത്തരം മുറിപ്പത്തൽ എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. എന്നാൽ, മുറിപ്പത്തൽ പോയിട്ട് ഉലക്കയെടുത്താലും മതിയാകാത്ത തെറിയാണ് പുതിയ സിനിമ ചുരുളി ചുരുട്ടിയെടുത്തു നാട്ടുകാരുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നത്. ചുരുളിയുടെ ഷൂട്ടിംഗ് സമയത്തെ തെറി കേട്ടു ഷൂട്ടിംഗ് കാണാൻ വന്നവർ ചെവിയും പൊത്തി ഓടുകയായിരുന്നത്രേ.
സെൻസും സെൻസറിംഗും ഇല്ലാത്ത ഒടിടി വന്നതോടെയാണ് പല സിനിമാക്കാരുടെയും ശരിക്കുള്ള സർഗശേഷി പുറത്തേക്കു വരാൻ തുടങ്ങിയത്. കഞ്ചാവ് പുകച്ചാലേ ബുദ്ധിജീവി സിനിമാക്കാരനാകൂ എന്നതിൽനിന്നു തെറി പറഞ്ഞാലേ കലാമൂല്യമുള്ള സിനിമയുണ്ടാകൂ എന്ന നിലയിലേക്കു മലയാള സിനിമ വളർന്നുകഴിഞ്ഞു.
കുറച്ചുകാലം മുന്പ് ഒടിടിയിൽ വന്ന ജോജി എന്ന സിനിമയായിരുന്നു അതിരുവിട്ട തെറിവിളിക്കു തുടക്കമിട്ടത്. ചുരുളിയിലെ തെറികേട്ടു ചുരുളുന്പോൾ തോന്നുന്നു തെറിയിൽ ജോജി അത്ര പോരാ!
ഇനി സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കുന്പോൾ ഗാനരചന, കഥ, തിരക്കഥ എന്നിവ പോലെ തെറിരചന എന്നുകൂടി കാണാൻ നമുക്കു കാത്തിരിക്കാം. അമ്മയും ഫെഫ്കയുമൊക്കെ മുൻകൈയെടുത്തു സർക്കാരിനെക്കൊണ്ട് മികച്ച തെറിവിളിക്കുള്ള സിനിമാ അവാർഡ്കൂടി ഏർപ്പെടുത്തേണ്ടതാണ്.
സിനിമാക്കാർ പതിവായി ഉപയോഗിക്കുന്ന ആക്ഷൻ, കട്ട് എന്നിവയ്ക്കു പകരം കൊള്ളാവുന്ന രണ്ടു തെറി വികസിപ്പിച്ചെടുക്കുന്നതുകൂടി പരിഗണിക്കണം. സിനിമയെ മൊത്തത്തിൽ കലാമൂല്യമുള്ളതാക്കി മാറ്റാൻ ഇതൊരുപക്ഷേ സഹായിച്ചേക്കും.
സിനിമക്കാർ തെറിവിളിച്ചതിന്റെ പേരുദോഷം എന്തായാലും ഇടുക്കിയിലെ പാവം ചുരുളിക്കാരുടെ തലയിലാണ് വന്നു വീണിരിക്കുന്നത്. എന്നാൽ, ഞങ്ങളൊന്നും ഇത്തരക്കാരല്ലെന്ന് അവർ രോഷത്തോടെ പറയുന്നു. ചുരുക്കത്തിൽ, സിനിമാക്കാരേ നിങ്ങളോടാണ്, വെറുതെ നാട്ടുകാരെക്കൊണ്ട് തെറി പറയിക്കാൻ ഇടയാക്കരുത്!
മിസ്ഡ് കോൾ
ഒടുവിൽ എൽജെഡി പിളർപ്പിലേക്ക്.
- വാർത്ത
കൃത്യമായി മുറിച്ചെടുക്കാൻ ഇത്തിരി പാടുപെടും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്