ഞങ്ങൾ എങ്ങനെ നിങ്ങളുടെ ശത്രുക്കളാകും?
സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
Monday, August 4, 2025 12:59 AM IST
നൂറ്റാണ്ടിലേറെയായി ക്രൈസ്തവ സന്യസ്തർ ഇന്ത്യാമഹാരാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുണ്ട്. തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ഇതര മതവിദ്വേഷ പ്രചാരകരോ വിഭാഗീയതയുടെ വക്താക്കളോ അല്ല ഞങ്ങൾ, മറിച്ച് ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങൾ പണിയുന്നവരാണ്. കൈയിലുള്ളത് മാരകായുധങ്ങളല്ല, കൊന്തയും ബൈബിളുമാണ്.
വിശ്വാസത്തിന്റെ ഭാഗമായ ദൈവികനാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങൾ ഒരിക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കിൽ പകർന്നുതന്ന ദൈവിക വചനങ്ങൾ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായിത്തീരാൻ മനസിൽ മന്ത്രിക്കുക മാത്രമാണ് പതിവ്.
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നതും പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം കൊടുക്കുന്നതും രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നതും അവശരെ സഹായിക്കുന്നതും മരിച്ചവരെ അടക്കുന്നതും തെറ്റായി ഞങ്ങൾക്ക് തോന്നുന്നില്ല.
ഇന്ത്യാ ഗവൺമെന്റിന്റെ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 28 ദശലക്ഷം അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 2.3% മാത്രം ക്രിസ്ത്യനികളാണുള്ളത്. അതായത് 143.81 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ രാജ്യത്ത് 28 ദശലക്ഷം വരുന്ന ക്രിസ്ത്യാനികളിൽ ഏകദേശം ഒരു ലക്ഷത്തിന് അടുത്തു വരുന്ന ക്രൈസ്തവ സന്യസ്തരെ കണ്ട് നിങ്ങൾ എന്തിന് ഇങ്ങനെ പരിഭ്രാന്തരാകുന്നു? ഞങ്ങളുടെ ലക്ഷ്യം ജനങ്ങളെ മതം മാറ്റാനായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷമായി മാറുമായിരുന്നു ക്രൈസ്തവർ എന്ന സത്യം നിങ്ങൾക്ക് മനസിലാകാഞ്ഞിട്ടാണോ! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയാത്ത അനേകായിരങ്ങൾക്ക് ഞങ്ങൾ നൽകുന്ന സാന്ത്വനങ്ങളും അക്ഷരവെളിച്ചവും നിങ്ങളിൽ ആശങ്ക പരത്തുന്നതിനാലാണോ ഞങ്ങളുടെ വസ്ത്രം നിങ്ങളെ ഭയപ്പെടുത്തുന്നത്? അതോ ഇത്രയും നാൾ അടിമത്തത്തിന്റെ നുകം ചുമലിൽ പേറിയവർക്ക്, മുഖമില്ലാത്തവരുടെ മുഖമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും ഞങ്ങൾ മാറുന്നത് നിങ്ങൾക്ക് അരോചകമായി തോന്നുന്നുണ്ടോ?
ഞങ്ങളുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സദ്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങൾ ആരും ശത്രുരാജ്യങ്ങളിൽനിന്ന് അന്യായമായി വലിഞ്ഞുകയറിവന്ന തീവ്രവാദികളല്ല. ഞങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കളും അവർക്ക് മുമ്പുള്ള പൂർവപിതാക്കളും നൂറ്റാണ്ടുകളായി ഇന്ത്യാരാജ്യത്തിന്റെ മക്കൾതന്നെയാണ്. അതായത് വിശ്വാസം കൊണ്ട് വ്യത്യസ്തരാണെങ്കിലും ഞങ്ങളും ഈ രാജ്യത്തെ പൗരന്മാർ തന്നെയാണ്.
ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിന്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ പൗരന്മാർക്ക് അവരുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യമനുസരിച്ച്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്നുണ്ട്. ആ അവകാശത്തിന്റെ മേൽ കൈകൾ വയ്ക്കാൻ നിങ്ങൾക്കാർക്കും യാതൊരവകാശവുമില്ല. അതുപോലെതന്നെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്ത് ധരിക്കണം, എവിടെ താമസിക്കണം, എന്ത് ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഭരണഘടന അനുസരിച്ച് അവനവൻതന്നെയാണ്. അല്ലാതെ, ഇന്നലെ മുളച്ചുപൊങ്ങിയ തീവ്രവാദ സംഘടനകളല്ല. വിശ്വാസ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഞങ്ങളുടെ അവകാശമാണ്, അത് ആരുടേയും ഔദാര്യമല്ല.
ഇനിയും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പേജുകൾ ഒന്ന് മറിച്ച് നോക്കിയാൽ 19-ാം ആർട്ടിക്കിൾ ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ച് കോറിയിട്ടിരിക്കുന്ന തങ്കലിപികൾ കണ്ണുനിറയെ കാണുന്നതും മനഃപാഠമാക്കുന്നതും നല്ലതാണ്. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ക്രൈസ്തവ സന്യസ്തർക്കെതിരേ നടന്ന നിരവധി ആക്രമണങ്ങളിൽ ഒന്നുമാത്രമാണ് ഛത്തീസ്ഗഡിൽ ഉണ്ടായത്. റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചോ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽവച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിച്ചാൽ അടിയറവ് വയ്ക്കുന്ന വിശ്വാസമല്ല ഞങ്ങളുടേത്! നെഞ്ചിന്റെ നെരിപ്പോടിൽ പന്തം കണക്കെ ആളിക്കത്തുന്ന വിശ്വാസമാണത്... തകർക്കാനാവില്ലൊരിക്കലും ഞങ്ങളിൽ ജീവനുള്ളിടത്തോളം കാലം...
ഞങ്ങൾ ധരിക്കുന്ന ഈ സന്യാസ വസ്ത്രം ദൈവത്തോടുള്ള ഞങ്ങളുടെ ജീവിത സമർപ്പണത്തിന്റെ അടയാളമാണ്. അത് പിച്ചിച്ചീന്താൻ നിങ്ങൾ എന്തിന് പരിശ്രമിക്കുന്നു? സ്വപ്നത്തിൽപോലും സങ്കല്പിക്കാൻ കഴിയാത്ത ആരോപണങ്ങൾ ഞങ്ങൾക്കുമേൽ നിങ്ങൾ ആരോപിച്ചാലും ക്രൂരതയുടെ സംഹാരതാണ്ഡവം അഴിച്ചുവിട്ടാലും നിങ്ങൾ ഉൾപ്പെടെയുള്ള അനേകായിരങ്ങളുടെ മുറിവുകളിൽ മരുന്ന് പുരട്ടിയും കുരുന്നുകൾക്ക് വിദ്യ പകർന്നും അനാഥർക്ക് അമ്മയും സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയായി ഇനിയും ഞങ്ങൾ നിങ്ങളുടെ ഇടയിൽ തന്നെയുണ്ടാവും...