Thursday, July 4, 2019 2:35 AM IST
അഞ്ചു ദശകത്തിനിടയിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ധനമന്ത്രി നിർമല സീതാരാമൻ തന്റെ കരിയറിനിടയിലെ ഏറ്റവും പ്രയാസമേറിയ ദൗത്യത്തിനു തയാറെടുക്കുകയാണ്. ഇന്ത്യയുടെ പൊതു ബജറ്റ് അവതരിപ്പിക്കാൻ. ഒപ്പം തന്റെ കന്നി ബജറ്റും. രോഗാതുരമായ സന്പദ്ഘടനയെ വളർച്ചയുടെ ട്രാക്കിലേക്കു തിരിച്ചുകൊണ്ടുവരുവാനുള്ള മരുന്നും ചികിത്സയുമാണ് നിർമല സീതാരാമനിൽനിന്നു പ്രതീക്ഷിക്കുന്നത്. അത് അങ്ങനെതന്നെയായിരിക്കുമെന്ന് അവർ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ""ഗവണ്മെന്റിന്റെ അജണ്ടയിലെ മുഖ്യ ഇനം സാന്പത്തിക വളർച്ചയാണ്. ജിഡിപി വളർച്ച മെച്ചപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിഷ്കാരങ്ങൾ ഗവണ്മെന്റ് നടപ്പാക്കി വരികയാണ്...'', പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ നിർമല വ്യക്തമാക്കിയിട്ടുണ്ട്.
കുറയുന്ന ജിഡിപി വളർച്ച
ധനമന്ത്രിയായി ചാർജെടുക്കുന്നതിന് ഓഫീസിലെത്തിയ നിർമല സീതാരാമനെ സ്വാഗതം ചെയ്തത് സന്പദ്ഘടനയിൽനിന്നുള്ള ഏറ്റവും മോശമായ വാർത്തകളാണ്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനയെന്ന ലേബൽ നഷ്ടമായിരിക്കുന്ന വാർത്തയാണ് ആദ്യമെത്തിയത്. 2018-19-ലെ നാലാം ക്വാർട്ടർ ജിഡിപി വളർച്ച 20 ക്വാർട്ടറുകളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കായ 5.8 ശതമാനത്തിലേക്കു താഴ്ന്നു. നാലു ക്വാർട്ടറുകളായി കുറഞ്ഞുവരികയായിരുന്നു. ആദ്യ ക്വാർട്ടറിലെ വളർച്ച 8.0 ശതമാനവും രണ്ടാം ക്വാർട്ടറിലിത് 7.0 ശതമാനവും മൂന്നാം ക്വാർട്ടറിൽ 6.6 ശതമാനവും നാലാം ക്വാർട്ടറിൽ 5.8 ശതമാനവുമാണ്. 2018-19-ലെ വളർച്ച 6.8 ശതമാനമാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ നടപ്പുവർഷം ആദ്യ ക്വാർട്ടറിലും വളർച്ച കുറയുവാനാണ് സാധ്യതയെന്നാണ് വിലിയിരുത്തൽ.
തീർന്നില്ല, തൊട്ടുപിന്നാലെ എത്തിയത് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരിക്കുന്നു എന്നതാണ്. തുടർന്നുവന്ന പല വാർത്തകളും കാതിനു സുഖം നൽകുന്നതായിരുന്നില്ല.
പ്രശ്നങ്ങളേറെ
ധനമന്ത്രി സൂചിപ്പിച്ചതുപോലെ മുഖ്യമായ അജണ്ട സന്പദ്ഘടനയെ വളർച്ചയിലേക്ക് തിരിച്ചെത്തിക്കുകയാണ്. എന്നാൽ പ്രതിബന്ധങ്ങൾ ഏറെയാണ്.
സന്പദ്ഘടനയുടെ വളർച്ചയിലെ മുരടിപ്പ്, വർധിക്കുന്ന തൊഴിലില്ലായ്മ, കുറയുന്ന നികുതി വരുമാനം, ലഘുസന്പാദ്യം കുറയുന്നത്, നിക്ഷേപ പ്രവർത്തനങ്ങൾക്ക് ഇനിയും ജീവൻ വയ്ക്കാത്തത്, ധനകാര്യമേഖലയിലെ കുഴപ്പങ്ങൾ, നിക്ഷേപം- ഉപഭോഗം എന്നീ മേഖലകളിലെ തളർച്ച, ആഗോളതലത്തിലെ വ്യാപാരയുദ്ധങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾക്കിടയിലാണ് പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത്.
സന്പദ്ഘടനയ്ക്ക് ഊർജം
സന്പദ്ഘടന കിക്ക് സ്റ്റാർട്ട് ചെയ്യുകയെന്നതാണ് അടിയന്തരമായി ധനമന്ത്രിയുടെ മുന്നിലുള്ള അജണ്ട. രണ്ടു മുഖ്യ വെല്ലുവിളികളാണ് ഇക്കാര്യത്തിൽ ധനമന്ത്രി നേരിടുന്നത്. നിക്ഷേപം ആകർഷിക്കുകയെന്നതും തൊഴിൽ സൃഷ്ടിക്കുകയെന്നതും.
കന്പനി നികുതി മുതൽ തൊഴിൽനിയമം വരെ നിരവധി കടന്പകളാണ് നിക്ഷേപം എത്തുന്നതിനു തടസമായി നിൽക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങൾ, പഴഞ്ചൽ തൊഴിൽ നിയമങ്ങൾ തുടങ്ങിയവയെല്ലാം മാനുഫാക്ചറിംഗിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപമൊഴുക്കിനെയും സ്വകാര്യ നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ നികുതി, നിക്ഷേപം എന്നിവ സംബന്ധിച്ച റൂളുകളും ചട്ടങ്ങളും വളരെ സങ്കീർണമാണെന്നാണ് രാജ്യാന്തര സമൂഹം മനസിലാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ധനമന്ത്രി ലോകത്തിനു നൽകുന്ന സന്ദേശം കാത്തിരിക്കുകയാണ് നിക്ഷേപകർ.
ഇന്ത്യൻ കന്പനികൾ നികുതി നിരക്ക് മുപ്പതിൽനിന്ന് 25 ശതമാനമാക്കണമെന്ന് ആവശ്യപ്പെടുന്നു. മോദിയുടെ ഒന്നാം പതിപ്പ് സർക്കാരിന്റെ ധനമന്ത്രി അരുണ് ജയ്റ്റ്ലി വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും ഒരിടത്തും എത്തിയിട്ടില്ല.
പ്രത്യക്ഷ നികുതി യുക്തസഹമാക്കുകയും ജിഎസ്ടി കംപ്ലിയൻസ് ലളിതമാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. നിക്ഷേപം നടത്തുന്പോൾ നികുതിയിളവു നൽകണമെന്നു വ്യവസായ മേഖല ആവശ്യപ്പെടുന്നു. തൊഴിൽ സൃഷ്ടിക്ക് ഇതാവശ്യമാണ്. പ്രത്യേകിച്ചും ടെക്സ്റ്റൈൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ തൊഴിലധിഷ്ഠിത വ്യവസായങ്ങളിൽ 2030- ഓടെ 10 ലക്ഷം കോടി ഡോളർ വലുപ്പമുള്ള രാജ്യമെന്ന സ്വപ്നം നേടണമെങ്കിൽ ഈ മേഖലയിൽ അടിയന്തര പരിഷ്കാരമുണ്ടാകണം.
ഉപഭോഗം വർധിപ്പിക്കണം
സന്പദ്ഘടനയെ മുന്നോട്ടു കൊണ്ടുപോകുന്ന മുഖ്യഘടകങ്ങളിലൊന്നാണ് ആഭ്യന്തര ഉപഭോഗം. ദേശീയ വരുമാനത്തിന്റെ 60 ശതമാനവും രാജ്യത്തിന്റെ ചെലവഴിക്കൽ അക്കൗണ്ടിംഗിലാണ് വരുന്നത്. ഡിമാൻഡ് കൂട്ടുന്ന അഞ്ചു കാര്യങ്ങളുണ്ട്. ഉപഭോക്തൃചെലവഴിക്കൽ, നിക്ഷപത്തിനുള്ള ചെലവഴിക്കൽ, ഗവണ്മെന്റ് ചെലവഴിക്കൽ, കയറ്റുമതി, ഇറക്കുമതി എന്നിവയാണവ.
2019 മാർച്ചിൽ നിക്ഷേപത്തിനുള്ള ചെലവഴിക്കൽ ജിഡിപിയുടെ 29.8 ശതമാനമായി താഴ്ന്നിരിക്കുകയാണ്. പതിഞ്ചുവർഷത്തെ ശരാശരിയായ 34.8 ശതമാനത്തേക്കാൾ വളരെ കുറവാണിത്. ഇന്ത്യയുടെ സാന്പത്തിക വളർച്ച മുഖ്യമായും ആശ്രയിക്കുന്നത് ആഭ്യന്തര ഉപഭോഗത്തെയാണ്.നിർഭാഗ്യവശാൽ തൊഴിൽ സൃഷ്ടിയിലെ കുറവും പൊതു സാന്പത്തിക വളർച്ചാ മുരടിപ്പും പൊതുജനങ്ങളുടെ ചെലവഴിക്കൽ അക്കൗണ്ടിനെ ബാധിച്ചിരിക്കുകയാണ്.
നികതി യുക്തിസഹമായി പരിഷ്കരിച്ചാൽ മാത്രമേ ആളുകളുടെ കൈവശം ഉപഭോഗത്തിനായി പണമെത്തുകയുള്ളു. അതിനായി പ്രത്യക്ഷനികുതിയൊഴിവു പരിധി കൂട്ടണം. നികുതി നിരക്ക് കുറയ്ക്കണം. 80 സി പരിധി ഉയർത്തണമെന്നും ആവശ്യമുയരുന്നു. ഡിഡിടി, എൽടിസിജി, എസ്ടിടി തുടങ്ങിയവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നാണ് ഓഹരി നിക്ഷേപകരുടെ ആവശ്യം.
അടിയന്തര ശ്രദ്ധ വേണ്ട മേഖലകൾ
കാർഷിക മേഖല: 2018-19-ൽ സാന്പത്തിക വളർച്ച കുറയുവാൻ കാരണം കാർഷികമേഖലയുടെ വളർച്ച ഗണ്യമായി കുറഞ്ഞതാണെന്നു നിർമലതന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2018-19-ലെ കാർഷിക വളർച്ച 2.9 ശതമാനമാണ്. മുൻവർഷമിതേ കാലയളവിലിത് 4.64 ശതമാനമായിരുന്നു. മാത്രവുമല്ല, പശ്ചിമ, ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മണ്സൂണ് സജീവമാകാത്തതുമൂലം ഖാരിഫ് വിളയിറക്കൽ താമസിക്കുകയാണ്. ഇത് കാർഷികോത്പാദനത്തെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇപ്പോഴെ കടക്കെണിയിൽ കഴിയുന്ന കർഷകർ ഒരു വിളനഷ്ടംകൂടി താങ്ങാവുന്ന അവസ്ഥയിലല്ല.
കൃഷിയെ കിക്ക് സ്റ്റാർട്ട് ചെയ്യുകയെന്നത് മറ്റൊരു മുഖ്യസംഗതിയാണ്. ഇതിനു വൻ പരിഷ്കാരങ്ങളാണ് കാർഷിക മേഖലയിലുണ്ടാകേണ്ടത്. ജലസേചനം ഉൾപ്പെടെയുളള കാർഷിക അടിസ്ഥാനസൗകര്യമേഖലയിൽ വൻതോതിൽ നിക്ഷേപം ഉണ്ടാവണം. കാർഷിക സപ്ലൈ ചെയിൻ ശക്തമാക്കണം. വെയിസ്റ്റേജ് ഇല്ലാതാക്കണം.
ബാങ്കിംഗ്- ധനകാര്യ മേഖല: ബാങ്കിംഗ്- ധനകാര്യ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമായിത്തന്നെ തുടരുകയാണ്. സന്പദ്ഘടനയ്ക്കു ജീവൻ വയ്ക്കണമെങ്കിൽ ബാങ്കിംഗ്- ധനകാര്യമേഖലയുടെ ആരോഗ്യം ഏറ്റവും ആവശ്യമാണ്. അതുകൊണ്ടുതന്നെ വൻ പരിഷ്കാരങ്ങൾ ഇവിടെ ആവശ്യമാണ്. പല പൊതുമേഖല ബാങ്കുകളുടേയും അസറ്റ് ഗുണമേന്മ മോശമാണ്. പൊതുമേഖല ബാങ്കുകൾക്ക് പുനർമൂലധനവത്കരണം വേണം. അല്ലെങ്കിൽ അവയുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തു സ്വന്തമായി മൂലധനം കണ്ടെത്തി മുന്നോട്ടു പോകാൻ നിർബന്ധിക്കണം.
പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് മൂന്നോ നാലോ വലിയ ബാങ്കുകൾ സൃഷ്ടിച്ചതുകൊണ്ട് തീരാവുന്ന ലളിതമായ പ്രശ്നമല്ല ഇത്. സമഗ്ര പരിഷ്കാരമാണ് ഇവിടെ വേണ്ടത്. ബാങ്കിംഗേതര മേഖല സന്പദ്ഘടനയുടെ വളർച്ചയിൽ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. നിരവധി മാസങ്ങളായി ആ മേഖല പ്രതിസന്ധിയിലാണ്. അതിന്റെ പ്രതിഫലനം സന്പദ്ഘടനയിലുണ്ടാവുകയും ചെയ്തു. സാന്പത്തിക വളർച്ചയെ ഇതു ബാധിച്ചതായി നാലാം ക്വാർട്ടർ ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ നാലാം ക്വാർട്ടറിൽ എൻബിഎഫ്സി അനുവദിച്ച വായ്പാത്തുക മുൻവർഷം നാലാം ക്വാർട്ടറിലേതിനേക്കാൾ 31 ശതമാനം കുറഞ്ഞ് 1.96 ലക്ഷം കോടി രൂപയിലെത്തി. 2017-18 നാലാം ക്വാർട്ടറിൽ നൽകിയ വായ്പ 2.83 ലക്ഷം കോടി രൂപയായിരുന്നു. സ്വർണപ്പണയമൊഴികെ എല്ലാ വായ്പകളും കുറഞ്ഞു.
അടിസ്ഥാനസൗകര്യമേഖലയും റിയൽ എസ്റ്റേറ്റും: ആദ്യ ബജറ്റിൽ തുടങ്ങിവച്ച ട്രാൻസ്പോർട്ട് അടിസ്ഥാനസൗകര്യവികസനം രണ്ടാമൂഴത്തിലും തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ മികച്ച റോഡുകൾ വഴി കൂടുതൽ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിനു നടപടികൾ ത്വരിതപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. സന്പദ്ഘടനയെ ത്വരിതപ്പെടുത്താൻ ഇതാവശ്യമാണ്. ഇതു തൊഴിൽ സൃഷ്ടിക്കുകയും ചെയ്യും. കാർഷികമേഖലയ്ക്കും ഗുണമാകും. ഇടക്കാല ബജറ്റിൽ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് 83,000 കോടി രൂപ വകയിരുത്തിയിരുന്നു.
അടിസ്ഥാനസൗകര്യമേഖലയിൽ വൻതോതിൽ നിക്ഷേപം വരണം. റോഡ്, ഹൈവേ, സബ്അർബൻ മെട്രോ, എയർ പോർട്ട് തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികൾ പ്രഖ്യാപിക്കണം. റോഡുകൾക്കും മറ്റുമുള്ള ഫണ്ടിംഗ് എളുപ്പത്തിൽ ലഭ്യമാകത്തക്കവിധം റൂളുകൾ ലളിതമാക്കണം.
വർഷങ്ങളായി മാന്ദ്യത്തിലൂടെ കടന്നുപോകുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ ആവശ്യം പഴയതാണ്. വ്യവസായമായി അംഗീകരിക്കണം. ഇതുവഴി കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാൻ കഴിയും. കൂടാതെ ഭവന വായ്പ റീപേയ്മെന്റിന് പ്രത്യേക ആദായനികുതിയിളവും നൽകണം. പരിഷ്കാരം ആവശ്യപ്പെടുന്ന മറ്റൊരു മേഖലയാണ് വൈദ്യുതി. മോദിയുടെ ആദ്യ പതിപ്പ് ചില നടപടികൾ തുടങ്ങിവച്ചുവെങ്കിലും ഇടക്കാലത്ത് തണുത്തുപോയി.
കയറ്റുമതി വരുമാനം
കയറ്റുമതി വരുമാനം 2018-19-ൽ 33,100 കോടി ഡോളറാണ്. ഇതാവട്ടെ 2013-14-ലേതിനു തുല്യമായിട്ടേയുള്ളു. കയറ്റുമതി വരുമാനം വളർച്ച മേയിൽ വെറും 3.93 ശതമാനമാണ്. വ്യാപാരകമ്മി പതിയെ ഉയരുകയാണ്. ഇപ്പോൾ ലോകമൊട്ടാകെ പ്രൊട്ടക്ഷനിസം ശക്തി പ്രാപിക്കുകയും വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ആഗോള സാന്പത്തിക വളർച്ച കുറയുകയും ചെയ്യുന്പോൾ കയറ്റുമതി വരുമാനം ഉയർത്തുകയെന്നത് ഭഗീരഥ പ്രയത്നംതന്നെയാണ്. കയറ്റുമതി ത്വരിതപ്പെടുത്താൻ നടപടിയുണ്ടാകണം. പുതിയ മാർക്കറ്റ് കണ്ടെത്തണം. ഇല്ലെങ്കിൽ ചൈനയുടെ വിധിയായിരിക്കും ഇന്ത്യക്കും. ചൈനയുടെ സന്പദ്ഘടന അമേരിക്കയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
എല്ലാവർക്കും വേണ്ടത് ആനുകൂല്യങ്ങൾ
എല്ലാ മേഖലകളിൽനിന്നും സമ്മർദമുണ്ട്. പ്രതീക്ഷയുടെ വലിയ ഭാരവുമുണ്ട്. ആനുകൂല്യങ്ങൾ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നികുതി കുറയ്ക്കണമെന്ന ആവശ്യത്തിൽ എല്ലാ മേഖലകളും ഒറ്റക്കെട്ടാണ്. പക്ഷേ നല്ലൊരു പങ്ക് ആവശ്യങ്ങൾക്കും ചെവികൊടുക്കുവാൻ പറ്റിയ അവസ്ഥയിലല്ല ധനമന്ത്രി.
ധനകമ്മി പരിധിയിൽ നിർത്തണം, അതേസമയം സന്പദ്ഘടനയെ ഊർജിതമാക്കാൻ പണം കണ്ടെത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ടതാണ് കർഷകരുടെ അക്കൗണ്ടിൽ 6,000 രൂപ നൽകുമെന്ന വാഗ്ദാനം. അതിന് 87,000 കോടി രൂപ വേണം. ചെറുകിട ഇടത്തരം കൃഷിക്കാർക്കും കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും വോളന്ററി പെൻഷൻ പദ്ധതി സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിനു പണം കണ്ടെത്തണം.
വഷളായ ധനസ്ഥിതി
അടുത്തിയിടെ കണ്ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ( സിജിഎ) പുറത്തുവിട്ട കണക്കുകളനുസരിച്ച് പുതുക്കിയ ബജറ്റിന്റെ അടിസ്ഥാനത്തിൽ യഥാർഥ നികുതി വരുമാനത്തിൽ 1.68 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ജിഡിപിയുടെ 0.9 ശതമാനത്തോളം വരുമിത്. ഗവണ്മെന്റിന്റെ ബജറ്റ് ചെലവിൽ 1.4 ലക്ഷം കോടി കുറച്ചില്ലായിരുന്നുവെങ്കിൽ ധനകമ്മി 3.4 ശതമാനത്തിനു പകരം 4.1 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. എഫ്സിഐ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സബ്സിഡിയുടെ നല്ലൊരു പങ്ക് ഏറ്റെടുത്തത് ഭക്ഷ്യ സബ്സിഡിയുടെ നല്ലൊരു ഭാഗത്തെ ബജറ്റിനു പുറത്തേക്കു കൊണ്ടുവന്നു. ധനകമ്മി കുറയ്ക്കാൻ സാധിച്ചത് അങ്ങനെയാണ്.
ധനഉത്തരവാദിത്വ നിയമമനുസരിച്ച് 2007-08നുശേഷം രാജ്യത്തിന്റെ ധനകമ്മി മൂന്നു ശതമാനത്തിൽ നിർത്തേണ്ടതായിരുന്നു. പക്ഷേ അതൊരിക്കലും സാധിച്ചിട്ടില്ല. ധന ഉത്തരവാദിത്വ മാനേജ്മെന്റ് നിയമം പുനരവലോകനം ചെയ്ത എൻ.കെ. സിംഗ് പാനൽ നിർദേശിച്ചത് 2020 മാർച്ച് 31-ഓടെ ധനകമ്മി മൂന്നു ശതമാനത്തിലേക്കും 2020-21ൽ 2.8 ശതമാനത്തിലേക്കും 2023ഓടെ 2.5 ശതമാനത്തിലേക്കും വെട്ടിക്കുറയ്ക്കണമെന്നാണ്. ധനകമ്മി നിയന്ത്രിച്ചു നിർത്തുന്നതിനെ ആഗോള റേറ്റിംഗ് ഏജൻസികൾ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. അതിലെ വീഴ്ച രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്കിനെ കുറയ്ക്കുക മാത്രമല്ല, നിക്ഷേപത്തിനു ചെലവുമേറും.
ഭാവനാപൂർണവും ധീരവുമായ നടപടികൾ
ചുരുക്കത്തിൽ ശക്തമായ ജനവിധിയുമായെത്തിയ മോദി സർക്കാരിന്റെ രണ്ടാം പതിപ്പിന്റെ കന്നി ബജറ്റിൽനിന്നു പ്രതീക്ഷിക്കുന്നത് ധീരവും ഭാവനാ പൂർണവുമായ തീരുമാനങ്ങളും നിർദേശങ്ങളുമാണ്. 2030ഓടെ 10 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സന്പദ്ഘടനയായി വളർത്തുവാൻ ഇതാവശ്യമാണ്. വികസിത രാജ്യങ്ങളുടെ ഇടയിലേക്കു രാജ്യത്തെ നയിക്കുവാനുള്ള അവസരമാണിത്.
ഹൃസ്വ, ദീർഘകാലത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ഇതിനാവശ്യമാണ്. ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞ് നല്ല ഭരണത്തിനു കളമൊരുക്കേണ്ടതുണ്ട്. ഓഹരി വിൽപ്പനയുൾപ്പെടെ പല മേഖലകളിലും ശക്തവും ധീരവും ഭാവനാ പൂർണവുമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. സന്പദ്ഘടനയെ കിക്ക് സ്റ്റാർട്ട് ചെയ്യുന്നതിനും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനും തന്റെ പരിഷ്കാരങ്ങളും ആശയങ്ങളും മുന്നോട്ടു വയ്ക്കുവാൻ പുതിയ ധനമന്ത്രിക്ക് ആദ്യത്തെ അവസരമാണ് ഈ ബജറ്റ്.
അടുത്ത അഞ്ചു വർഷം നടപ്പാക്കേണ്ട സാന്പത്തിക പരിഷ്കാരങ്ങൾ ജനങ്ങൾക്കു മുന്പിൽ വയ്ക്കാനുള്ള അവസരവും കൂടിയാണ് ബജറ്റ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ചു ലോകത്തിനു നൽകുന്ന സന്ദേശവും കൂടിയാണിത്. മികച്ച ജനവിധിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ മികച്ച തീരുമാനങ്ങൾ ധനമന്ത്രിയുടെ കന്നി ബജറ്റിൽനിന്നു പ്രതീക്ഷിക്കുന്നു.
ജോയി ഫിലിപ്പ്