Friday, July 26, 2019 11:34 PM IST
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമനിർമാണങ്ങളിലൊന്നാണ് 2005 ജൂൺ 15ന് പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമം. 2005 ഒക്ടോബർ 12 നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. വിവരാവകാശ നിയമം അനുശാസിക്കുന്നതു പ്രകാരം സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും ഇതിന്റെ മേൽനോട്ടത്തിനായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും ഏതൊരു ഭാരതീയ പൗരനും വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയോ സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ കൈവശമുള്ള ഏതൊരു രേഖയും നിശ്ചിത തുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക, പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുക, ഭരണാധികാരികളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുക, അഴിമതി നിർമാർജനം ചെയ്യുക തുടങ്ങിയ ഉന്നതങ്ങളായ ലക്ഷ്യങ്ങളാണ് ഈ നിയമത്തിന്റെ കാരണങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്. വിവരാവകാശ നിയമം വകുപ്പ് 4 (എ) പ്രകാരം പൊതു അധികാര സ്ഥാപനങ്ങളുടെ എല്ലാ രേഖകളും പൊതുജനങ്ങള്‍ക്കു പരിശോധിക്കാവുന്ന നിലയില്‍ സൂചിക തയാറാക്കി സൂക്ഷിച്ചുവയ്ക്കേണ്ടതാണ് .
തുടക്കം സ്വീഡനിൽ
ലോകത്ത് ആദ്യമായി വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ ഒരു നിയമം വന്നതു സ്വീഡനിലാണ് . 1887ൽ നിലവിൽ വന്ന ’ദി ഫ്രീഡം ഓഫ് ദി പ്രസ് ആക്ട്’ വിവരാവകാശ നിയമങ്ങളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഇന്ന് ലോകത്ത് ഏറ്റവും കുറവ് അഴിമതികളുള്ള രാജ്യം സ്വീഡൻ ആണെന്നത് ഇവിടെ ശ്രദ്ധേയമാണ് . സ്വീഡനില്‍ നിലവില്‍ വന്ന വിവരാവകാശ നിയമത്തിന്റെ സ്വാധീനത്തില്‍ 1946 ല്‍ ഐക്യരാഷ്ട്രസംഘടനയും ’അറിയാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്’ എന്ന പ്രമേയം പാസാക്കുകയുണ്ടായി. 1960ല്‍ യുനസ്കോ ’അറിയാനുള്ള അവകാശ സ്വാതന്ത്ര്യപ്രഖ്യാപനം’ അംഗീകരിച്ചു.
ഇന്നു ലോകത്ത് 57 രാജ്യങ്ങളിൽ വിവരാവകാശനിയമത്തിനു തത്തുല്യമായ നിയമങ്ങളുണ്ട് . 1982ൽ സുപ്രീം കോടതിയുടെ ഒരു വിധിയിൽ നടത്തിയ പരാമർശത്തോടെ വിവരാവകാശനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിലും സജീവമായി. “അറിയാനുള്ള അവകാശമില്ലെങ്കിൽ ഇന്ത്യയുടെ ഭരണഘടനയിലെ വ്യക്തി സ്വാതന്ത്ര്യങ്ങൾ ഉറപ്പുനല്‍കുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ പത്തൊമ്പതിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പ്രസക്തി ഇല്ല” എന്നാണു സുപ്രീം കോടതി അന്ന് നിരീക്ഷിച്ചത്.
1993ല്‍ അഹമ്മദാബാദിലെ ഉപഭോക്തൃ വിദ്യാഭ്യാസ ഗവേഷണ കൗണ്‍സിലും 1996ൽ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്മാന് പി.വി. സാമന്തും വിവരാവകാശ നിയമത്തിനായുള്ള കരട് തയാറാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എച്ച് സി ഷൂരി കമ്മിറ്റിയും 1997 ല്‍ കരട് ബില്ലിന് രൂപം നല്കി. ഇവയുടെ അടിസ്ഥാനത്തില്‍ 2002 ലാണ് ’ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട്’ രൂപപ്പെട്ടത്. ഇതിലെ പോരായ്മകള്‍ ചര്‍ച്ചചെയ്യപ്പെടുകയും 2004 ല്‍ ’ വിവരാവകാശ ബില്‍’ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. ലോക്സഭയും രാജ്യസഭയും പാസാക്കിയശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുകയും 2005 ജൂണ്‍ 15 ന് അംഗീകാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്നു നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളും നിലവില്‍വന്നു.
വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം
2004 ൽ അധികാരത്തിൽ വന്ന ഒന്നാം മൻമോഹൻ സിംഗ് സർക്കാരിന്റെ ചരിത്രനേട്ടങ്ങളിലൊന്നായി വിശേഷിപ്പിച്ച നിയമനിർമാണമായിരുന്നു വിവരാവകാശനിയമം. പഞ്ചായത്ത് ഓഫീസ് മുതൽ സുപ്രീം കോടതി വരെ സർക്കാരിന്റെ അധീനതയിലുള്ള രേഖകളും വിവരങ്ങളും പത്തു രൂപ മുടക്കി വളരെ ലളിതമായ ഒരു അപേക്ഷ നല്കി മുപ്പത് ദിവസത്തിനുള്ളിൽ ഏതൊരു പൗരനും നേടാമെന്നു വന്നതോടെ, ഇത് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ നിയമങ്ങളിലൊന്നായി തീർന്നു. വിവരാവകാശ നിയമം നിലവിൽ വന്നതിനുശേഷം വിവിധ വിവരാവകാശ സംഘടനകളും കൂട്ടായ്മകളും ഇന്ത്യഎമ്പാടും രൂപം കൊണ്ടു. മാധ്യമ, പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ഈ നിയമം പ്രയോജനപ്പെടുത്തിയത് . “ഈ നൂറ്റാണ്ടിന്റെ വിപ്ലവം” എന്നുപോലും വിശേഷിപ്പിക്കപ്പെട്ട നിയമമാണു വിവരാവകാശ നിയമം. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഭരണാധികാരികളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുന്നതിനും ലക്ഷ്യംവച്ചു കൊണ്ടുവന്ന ഈ നിയമം അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളോടു നീതി പുലർത്തിയിരുന്നു എന്നാണു പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നത് .
രാജ്യത്തെയാകെ ഇളക്കിമറിച്ച 2ജി സ്പെക്ട്രം അഴിമതി ആരോപണങ്ങളും കല്‍ക്കരികുംഭകോണ വിവാദങ്ങളും ഏഷ്യന്‍ ഗെയിംസ് അഴിമതിയും റഫാൽ യുദ്ധവിമാന അഴിമതി ആരോപണങ്ങളും ജാർഖണ്ഡിലെ ഖനി കുംഭകോണവും മധ്യപ്രദേശിലെ വ്യാപം അഴിമതിക്കഥകളും കർണാടകയിലെ ബെല്ലാരി ഖനി രാജാക്കന്മാരുടെ അഴിമതിക്കഥകളും പുറംലോകം അറിഞ്ഞത് വിവരാവകാശ നിയമം മൂലമാണ്. 1923 ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൗരസമൂഹത്തില്‍ നിന്നു മൂടിവയ്ക്കാനാണ് ശ്രമിച്ചതെങ്കില്‍ വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുളള അവകാശം പൗരന്മാർക്ക് നല്കി.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യയിൽ ഒരു വർഷം സമർപ്പിക്കപ്പെടുന്നത് ഏകദേശം 60 ലക്ഷത്തോളം അപേക്ഷകൾ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . രാജ്യമെമ്പാടും അഴിമതിക്കെതിരായ പൊതുജനങ്ങളുടെ ഏറ്റവും വലിയ ആയുധമായി വിവരാവകാശനിയമം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് . വിവരാവകാശ നിയമം ഉപയോഗിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും അഴിമതികൾക്കെതിരേ പ്രതികരിക്കുകയും ചെയ്ത എൺപതോളം മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ഇതുവരെ കൊല്ലപ്പെട്ടതായുമുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്
വിവരാവകാശ നിയമ ഭേദഗതിയും അട്ടിമറി നീക്കങ്ങളും
ദൗർഭാഗ്യകരമെന്നു പറയട്ടെ ഇന്ത്യയിലെ “ രണ്ടാം സ്വാതന്ത്ര്യ വിപ്ലവം” എന്നു വിശേഷിപ്പിക്കുന്ന വിവരാവകാശ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം ഭരണതലത്തിൽ സജീവമായി മുന്നേറുകയാണ്. കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയ വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് . മുഖ്യ വിവരാവകാശ കമ്മീഷണറുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും കാലാവധിയും വേതനവും മറ്റു വ്യവസ്ഥകളും നിശ്ചയിക്കാൻ കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഇതിലൂടെ വിവരാവകാശ കമ്മീഷനെ സർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനും കമ്മീഷനിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്താനുമാണു നീക്കം .
നിലവില്‍ അഞ്ചു വര്‍ഷമാണു വിവരാവകാശ കമ്മീഷണറുടെ കാലാവധി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാലും ഇല്ലെങ്കിലും അഞ്ചു വര്‍ഷം പൂര്‍ത്തിയാകാതെ ഇവരെ ഇതുവരെ തൽസ്ഥാനത്തുനിന്നു നീക്കംചെയ്യാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം ഈ വ്യവസ്ഥ ഇല്ലാതാവുകയും സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇവരെ പുറത്താക്കാൻ അവസരമൊരുങ്ങുകയും ചെയ്യുന്നു. ഭേദഗതിക്കു മുമ്പ് വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു തുല്യമായിരുന്നുവെങ്കിൽ ഇപ്പോൾ അതു നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാവുകയാണ്. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണർമാർ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, മറ്റ് ഉപാധികള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തിലായിരിക്കുമെന്നാണു പുതിയ ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്.
വിവരാവകാശ കമ്മീഷണര്‍മാരെ കേന്ദ്ര സർക്കാരിന്റെ വരുതിക്കു നിർത്താന്‍ ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ഭേദഗതിക്കെതിരേ ഉന്നയിക്കുന്ന ആരോപണം. പാര്‍ലമെന്റിന്റെ 2018 ലെ വര്‍ഷകാല സമ്മേളനത്തില്‍ വിവരാവകാശ നിയമം ഭേദഗതി ചെയ്ത് ഇപ്പോൾ കൊണ്ടുവന്ന മാറ്റങ്ങൾക്ക് മോദി സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും ശക്തമായ പ്രതിഷേധം പ്രതിപക്ഷത്തിന്റെയും വിവരാവകാശപ്രവർത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ പിൻവാങ്ങുകയാണ് ഉണ്ടായത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം മാറിയ സാഹചര്യത്തിൽ വീണ്ടും ഭേദഗതിയുമായി വരുന്ന കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമാണ്.
മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട് . ഏകദേശം 32,000 വിവരാവകാശ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാലാവധികൾ വെട്ടിക്കുറയ്ക്കുകയും യോഗ്യതകളിൽ മാറ്റം വരുത്തുകയും ചെയ്തുകൊണ്ടുള്ള ഭേദഗതിബില്ലും കഴിഞ്ഞദിവസം ലോക്സഭ പാസാക്കി. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനും അവയെ വെറും സർക്കാർ വിലാസം ഏജൻസികളാക്കി മാറ്റാനുമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കും.
പ്രഫ. റോണി കെ. ബേബി